പി.എസ്.സി. അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചു; അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്റെ പൂട്ട്; തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഓംബുഡ്‌സ്മാനും തടസ്സം; സര്‍വ്വകലാശാലയിലെ അതിവേഗ നിയമനം വിസിമാരും തടഞ്ഞു; ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമേ ഈ തസ്തികകളില്‍ നിയമനം നടക്കാന്‍ സാധ്യതയുള്ളു; ആ പിണറായി മോഹങ്ങള്‍ പൊലിയുമ്പോള്‍
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ടു നടത്തിയ സുപ്രധാന നിയമനങ്ങള്‍ക്ക് പൂട്ടിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ മുതല്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ വരെയുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകളാണ് രാജ്ഭവനില്‍ കുരുങ്ങിയത്. പി.എസ്.സി. അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങളും ഗവര്‍ണര്‍ തടഞ്ഞുവച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമേ ഈ തസ്തികകളില്‍ നിയമനം നടക്കാന്‍ സാധ്യതയുള്ളൂ. പുതിയ സര്‍ക്കാരിന് അവരുടെ താത്പര്യമനുസരിച്ച് പുതിയ പേരുകള്‍ നിര്‍ദേശിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നും തലേന്നുമായി വിവിധ സര്‍വകലാശാലാ ഭരണസമിതികളിലേക്കും സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു.
കൊച്ചിന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്കും ആരോഗ്യ സര്‍വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്കും രണ്ടു പേരെ വീതവും, കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് ഒരാളെയുമാണ് നിയമിച്ചത്. എന്നാല്‍, നിയമന ഉത്തരവുകള്‍ സര്‍വകലാശാലകളില്‍ ലഭിക്കുമ്പോഴേക്കും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വി.സിമാര്‍ ഇവ നടപ്പാക്കി ഉത്തരവിറക്കിയിട്ടില്ല.
ഗവര്‍ണര്‍ തടഞ്ഞ പ്രധാന നിയമനങ്ങള്‍:
ഉപലോകായുക്തയായി വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍, ലോകായുക്തയായി പ്രവര്‍ത്തിച്ചവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ സ്വീകരിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതോടെയാണ് നിയമനം തടഞ്ഞത്.
മുന്‍ ഡി.വൈ.എഫ്.ഐ. നേതാവ് എം. ഹരിലാലിന്റെ പേരാണ് സര്‍ക്കാര്‍ നല്‍കിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെട്ട സമിതിയാണ് കമ്മിഷണറെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍, ഈ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. യോഗം നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന പരാതികളാണ് വിനയായത്.
സി.പി.ഐ. പ്രതിനിധിയായി അജയകുമാറിനെയും, കോണ്‍ഗ്രസ്-എസിന്റെ പ്രതിനിധിയായി ഐ. ഷിഹാബുദ്ദീനെയുമാണ് നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പൊതുപ്രവര്‍ത്തകരെ പി.എസ്.സി. അംഗമായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയും കോണ്‍ഗ്രസ്-എസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും രാജ്ഭവന്റെ തീരുമാനത്തെ സ്വാധീനിച്ചു.
നിയമസെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ജി. സനല്‍കുമാറിനെ നിയമിക്കാനുള്ള തീരുമാനത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ല. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിയമനമായിട്ടും ഹൈക്കോടതിയുമായി കൂടിയാലോചിച്ചില്ലെന്ന പരാതിയാണ് ഇതിന് തടസ്സമായത്.
