ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും; പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരതിന്റെ ടിക്കറ്റിന് എത്ര രൂപ കൂടും? സബര്‍ബന്‍ ടിക്കറ്റുകളില്‍ വര്‍ധനയില്ല; സീസണ്‍ ടിക്കറ്റുകള്‍ക്കും ബാധകമല്ല; തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ

ജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും

Update: 2025-06-30 13:47 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റുകളുടെ നിരക്ക് വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരത് ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വണ്ടികള്‍ക്കും നിരക്ക് വര്‍ദ്ധനവ് ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല . വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

മുമ്പ് കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി . എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.

സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

ട്രെയിനുകളുടെ ആധുനികവത്കരണം, പാത ഇരട്ടിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, അമൃത് ഭാരത് സ്റ്റേഷനുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കായി റെയില്‍വേക്ക് വന്‍ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നേരിയ വര്‍ദ്ധനവിന് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

അനധികൃതമായി ടിക്കറ്റുകള്‍ കൂടുതലായി ബുക്ക് ചെയ്ത ശേഷം അവ കരിഞ്ചന്തയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഈ നീക്കം. അതോടൊപ്പം തന്നെ ഇത്തരത്തില്‍ ആളുകള്‍ കൂട്ടത്തോടെ ടിക്കറ്റ് എടുക്കുമ്പോള്‍ യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നതും പുതിയ മാറ്റത്തിന് കാരണമാണ്.

ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം

Tags:    

Similar News