കോടതി രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക; സിനിമയുടെ പേര് ജാനകി വി എന്നാക്കുക; മാനം രക്ഷിക്കാന്‍ രണ്ട് ആവശ്യങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്; നിര്‍മ്മതാക്കള്‍ വഴങ്ങുമോ? ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ഹൈക്കോടതി നിലപാട് നിര്‍ണ്ണായകം

Update: 2025-07-09 06:17 GMT

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയില്‍ രണ്ടു മാറ്റങ്ങള്‍ വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിര്‍മാതാക്കളുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തു.

ഒരു സീന്‍ കട്ട് ചെയ്താല്‍ മതിയെന്നാണ് സെന്‍സര്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് കോടതിയില്‍ അറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് 'വി. ജാനകി' എന്നോ 'ജാനകി വി.' എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് സിനിമയുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചു. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.

കോടതിയില്‍ നിന്നും എതിര്‍ പരാമര്‍ശം ഉണ്ടാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ മാനം കാക്കാനാണ് ശ്രമം. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എടുക്കുന്ന നിലപാട് പ്രധാനമാണ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചാല്‍ കേസ് തീരും. ഇല്ലാത്ത പക്ഷം കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാണ്. സിനിമ മുഴുവന്‍ കോടതി കണ്ടതാണ്. അതുകൊണ്ട് ഉചിതമായ തീരുമാനം കോടതിയ്ക്ക് അറിയുകയും ചെയ്യാം. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം എത്തിയതു കൊണ്ടാണ് നിര്‍മ്മാതാക്കളോട് വിശദീകരണം ചോദിച്ചത്.

സിനിമയും സെന്‍സര്‍ ബോര്‍ഡ് തീരുമാനവും വിവാദമായപ്പോള്‍ ജസ്റ്റീസ് പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കണ്ടിരുന്നു. ജാനകി എന്ന പേരൊഴിവാക്കണമെന്ന നിലപാട് സെന്‍സര്‍ ബോര്‍ഡ് ശക്തമായി ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് സിനിമകണ്ടത്. ശനിയാഴ്ച രാവിലെ പടമുഗള്‍ പാപ്പള്ളി സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ സ്വകാര്യ സ്റ്റുഡിയോയിലായിരുന്നു പ്രത്യേക പ്രദര്‍ശനം.

പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെപേരില്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി റിലീസിനുമുന്‍പ് സിനിമകാണുന്നത് അപൂര്‍വമാണ്. ജഡ്ജിയോടൊപ്പം കോടതിയിലെ മൂന്നുജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരായ എസ്. ബിജു, അല്‍ക വാര്യര്‍, ഹര്‍ജിക്കാരുടെ അഭിഭാഷകനായ ആനന്ദ് ബി. മേനോന്‍ എന്നിവരും സിനിമകണ്ടു. സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഢ് പ്രദര്‍ശനം കാണാനെത്തിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റുഡിയോ പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

നിര്‍മാതാക്കളായ 'കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്‌സ്' നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയും ജാനകി എന്ന പേര് മാറ്റണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സിനിമകാണാന്‍ കോടതി തീരുമാനിച്ചത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നായകനായ സിനിമയുടെ റിലീസ് ജൂണ്‍ 27-ന് നിശ്ചയിച്ചിരുന്നതാണ്.

Similar News