ലഡുവും അല്‍പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്

Update: 2025-05-20 10:40 GMT

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ മൂന്നുവയസുകാരി കല്യാണിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കല്യാണിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം കുട്ടിയുടെ അച്ഛന്റെ തിരുവാങ്കുളത്തെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനം തുടരുന്നു. സംസ്‌കാരം അല്‍പസമയത്തിനകം തിരുവാങ്കുളം പൊതുശ്മശാനത്തില്‍ നടക്കും.

കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ സന്ധ്യയുടെ (35) അറസ്റ്റ് രേഖപ്പെടുത്തി. സന്ധ്യയെ അല്‍പസമയത്തിനകം വിശദമായി ചോദ്യം ചെയ്യും. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി എം ഹേമലത പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യും. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും എസ് പി പറഞ്ഞു.

കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടില്‍ സുഭാഷിന്റെ മകള്‍ കല്യാണിയാണ് കൊല്ലപ്പെട്ടത്. അങ്കണവാടിയിലായിരുന്ന കല്യാണിയെ കൊണ്ടുപോകാന്‍ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് സന്ധ്യ എത്തിയത്. ഈ സമയം കുട്ടി ഉറക്കം കഴിഞ്ഞ് പാല് കുടിക്കുകയായിരുന്നു. ലഡുവും അല്‍പം ഗോതമ്പ് ഉപ്പുമാവും കഴിച്ചശേഷമാണ് കുട്ടി അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയത്. ആ യാത്ര മരണത്തിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല.

മകളെ കൊലപ്പെടുത്തിയ ശേഷവും സന്ധ്യയ്ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസിന്റയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ പുഴയിലും സമീപത്തും തെരച്ചില്‍ നടത്തി. തെരച്ചിലിനായി സ്‌കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു. പുഴയില്‍ നിന്നാണ് മുങ്ങല്‍ വിദ്ഗ്ധര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Tags:    

Similar News