ആദ്യം കൂലിപ്പട്ടാളത്തില്‍ പരിശീലനം; പിന്നീട് യുദ്ധഭൂമിയില്‍ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിര്‍മിക്കലും; നിര്‍ബന്ധപൂര്‍വം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നു എന്ന് പറയാനാണ് ജെയ്ന്‍ അവസാനമായി അമ്മയെ വിളിക്കുന്നത്; റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമായി അതിര്‍ത്തില്‍ കുടുങ്ങി കിടക്കുന്നത് രണ്ട് മലയാളികള്‍; നാട്ടിലെത്തിക്കാന്‍ ഓഗസ്റ്റ് മുതല്‍ ശ്രമം

Update: 2024-12-11 03:51 GMT

തൃശൂര്‍: യുക്രെയ്ന്‍ റഷ്യ യുദ്ധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്ന് വന്ന നിരവധി ആളുകളാണ് ഇപ്പോഴും റഷ്യയിലും യുക്രെയ്‌നിലും കുടുങ്ങി കിടക്കുന്നത്. ഇതേ പോലലെ രണ്ട് മലയാളികള്‍ നാട്ടിലേക്ക് വരാന്‍ സാധിക്കാതെ റഷ്യ യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ റഷ്യയില്‍ കുടുങ്ങി കിടക്കുകയാണെന്ന് വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു.

റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമായി കുറാഞ്ചേരി തെക്കേമുറിയില്‍ കുര്യന്റെയും ജെസിയുടെയും മകന്‍ ജെയ്ന്‍ (27), സഹോദരി ജോയ്സിയുടെ ഭര്‍ത്താവ് ബിനില്‍ (32) എന്നിവരാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അകപ്പെട്ടിട്ടുള്ളത്. കുട്ടനെല്ലൂര്‍ തോലത്ത് വീട്ടില്‍ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനില്‍. ബന്ധുക്കള്‍ നോര്‍ക്ക വഴിയും ഇന്ത്യന്‍ എംബസി വഴിയും യുവാക്കളെ നാട്ടിലെത്തിക്കാന്‍ ഓഗസ്റ്റ് മുതല്‍ ശ്രമം തുടരുകയാണ്. മന്ത്രിമാര്‍ക്കും എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും അപേക്ഷകള്‍ നല്‍കി.

കഴിഞ്ഞ ഏപ്രിലിലാണ് പോളണ്ടിലേക്ക് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് രണ്ട് പേരും അകന്ന ബന്ധു വഴി റഷ്യയില്‍ എത്തുന്നത്. വിസയുടെ കാര്യങ്ങളുമായി അവസാന ഘട്ടത്തിലെ തയ്യാറെടുപ്പിലാണ് ഇവര്‍ റഷ്യയിലേക്കാണ് പോകുന്നതെന്ന് മനസിലായത്. മെച്ചപ്പെ ജോലിക്ക് വേണ്ടിയുള്ള പരക്കം പായലില്‍ ചതിയില്‍ പെടുകയായിരുന്നു രണ്ട് പേരും. നിര്‍ബന്ധപൂര്‍വം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നതായാണു ജെയ്ന്‍ അവസാനമായി അമ്മയെ വിളിച്ച് അറിയിച്ചത്.

കൂലിപ്പട്ടാളത്തില്‍ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്. പിന്നീട് യുദ്ധഭൂമിയില്‍ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിര്‍മിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം ജെയ്ന്‍ പറഞ്ഞത്. തുടര്‍ന്ന് വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. ബിനില്‍ നാല് മാസം പ്രായമുള്ള മകനെ കണ്ടിട്ടില്ല.

കൊച്ചിയില്‍ മെക്കാനിക്കായാണു ജെയ്ന്‍ ജോലി ചെയ്തിരുന്നത്. ബിനില്‍ ഇലക്ട്രീഷ്യനാണ്. ഒമാനില്‍ ആയിരുന്നു ജോലി. ശമ്പളം മുടങ്ങാന്‍ തുടങ്ങിയതോടെ 4 മാസം മുന്‍പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2 പേരെയും ഇലക്ട്രീഷ്യന്‍ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയില്‍ എത്തിച്ചത്.

Tags:    

Similar News