കരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തില്‍; അസുഖ ബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ്; കരൂരിലേക്ക് എന്‍ഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; എട്ടംഗ സംഘത്തെ ഹേമ മാലിനി നയിക്കും

വിജയ് അസുഖ ബാധിതന്‍? വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

Update: 2025-09-29 11:38 GMT

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് വിവരം. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതേ സമയം കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചു. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു.

വിജയ് നയിച്ച റാലിയ്ക്കിടെ 41 പേര്‍ മരിച്ച കരൂര്‍ സന്ദര്‍ശിക്കാന്‍ എന്‍ഡിഎ സംഘത്തെ നിയോഗിച്ചു. സന്ദര്‍ശനത്തിനായി എട്ടംഗ സംഘത്തെയാണ് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയോഗിച്ചത്. നടിയും എംപിയുമായ ഹേമ മാലിനിയാകും സംഘത്തിന് നേതൃത്വം നല്‍കുക. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എല്‍ മുരുകനും ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പതിനൊന്നരയയോടെ കരൂരില്‍ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദര്‍ശിച്ചു. പിന്നീട് പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങള്‍ തിരക്കി. ചികിത്സയില്‍ ഉള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടിയിരുന്നു. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

ടിവികെ അധ്യക്ഷന്‍ വിജയുടെ കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ അക്കമിട്ടാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എ.ഡി.എസ്.പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല.

എഫ്‌ഐആറില്‍ വിജയ്‌ക്കെതിരെ ഗുരുതര പരാമര്‍ശം

കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്.  കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡില്‍ നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.

Tags:    

Similar News