ഹേമാ കമ്മറ്റി കാരണം പണി കിട്ടിയത് മുകേഷും സിദ്ദിഖും ജയസൂര്യയും അടക്കമുള്ള ചിലര്‍ക്ക് മാത്രം; സൂപ്പര്‍ താരങ്ങള്‍ അടക്കം മറ്റുള്ളവരുടെ കേസുകളെല്ലാം ആവിയാകും; മാര്‍ച്ച് 30 മലയാള സനിമയ്ക്ക് അതിനിര്‍ണ്ണായകം; ഹേമാ കമ്മറ്റിയില്‍ വന്ന 35 കേസില്‍ 30ഉം റഫറാകും

Update: 2025-03-10 02:31 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത ഭൂരിഭാഗം കേസുകളും പ്രതിസന്ധിയില്‍. ഇതുകാരണം പല സൂപ്പര്‍ താരങ്ങളും കേസില്‍ നിന്നും രക്ഷപ്പെടും. മൊഴി നല്‍കാന്‍ പരാതിക്കാര്‍ തയാറാകാത്തതോടെ കേസുകളില്‍ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. 35 കേസുകളില്‍ 30 കേസുകളും ഇത്തരത്തില്‍ എഴുതിത്തള്ളേണ്ടിവരും. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെടും.

സിനിമയിലെ പീഡനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നിലവില്‍ 80 കേസുകളാണ് എടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളില്‍ മറ്റു കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാര്‍ പോലീസിന് മുന്നില്‍ മൊഴി നല്‍കിയില്ലെങ്കിലും സംഭവം അറിഞ്ഞ സാഹചര്യത്തില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് എഫ് ഐ ആര്‍ ഇട്ട കേസുകള്‍ പോലും ഇനി എഴുതി തള്ളും.

നേരിട്ട് പരാതിപ്പെട്ട കേസുകളില്‍ കുറ്റപത്രവുമായി മുന്നോട്ടുപോകും. കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയാറല്ല. നിര്‍ബന്ധിച്ച് മൊഴിയെടുക്കരുതെന്നു ഹൈക്കോടതിയും അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. 6 വര്‍ഷം മുന്‍പാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങള്‍ പറഞ്ഞത്. അന്നത്തെ സാഹചര്യം മാറി, കേസിന് താല്‍പര്യമില്ലെന്നുമാണ് പലരുടേയും നിലപാട്.

അവസാന വഴിയെന്ന നിലയില്‍ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടിസ് അയച്ചു. ഇതിനും മറുപടി ലഭിച്ചട്ടില്ല. ഈ മാസവും മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അങ്ങനെ ആ എഫ് ഐ ആര്‍ എല്ലാം എഴുതി തള്ളും. സിനിമയിലെ ചില ലോബികളുടെ സമ്മര്‍ദ്ദമാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തല്‍ സജീവമാണ്. മാര്‍ച്ച് 30നകം നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 30ലധികം കേസുകളുടെ തുടര്‍ നടപടികള്‍ ഇതോടെ അവസാനിക്കും. മൊഴി നല്‍കിയിട്ടുള്ള കേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. പരാതിപ്രകാരമുള്ള ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. എന്നാല്‍, ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ പോലീസിന് മൊഴിനല്‍കാന്‍ പലരും തയ്യാറാകുന്നില്ല. രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയവരില്‍ ചിലര്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല.

ഏതൊക്കെ കേസുകളില്‍ കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അടുത്തദിവസം ചേരുന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചേക്കും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകളെടുത്തു.

Tags:    

Similar News