ഏപ്രില്‍ നാലിന് ജാമ്യത്തില്‍ ഇറങ്ങി; അതിന് ശേഷം തിരുവാതുക്കല്‍ എത്തി ബഹളം വച്ചു; കോട്ടയത്തെ ലോഡ്ജില്‍ താമസിച്ചത് പകയുമായി; സിസിടിവിയില്‍ ആ മുഖം തെളിഞ്ഞു; വിരല്‍ അടയാളവും അസമുകാരന്റേത്; ഇരട്ടക്കൊലയ്ക്ക് പിന്നില്‍ അമിത് ഒറാങ് എന്ന് പോലീസ്; ആ ക്രൂരന്‍ കേരളം വിട്ടു; സേലം വഴി പോയത് എവിടെ?

Update: 2025-04-23 02:09 GMT

കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് എന്നതിന് സ്ഥിരീകരണം. ഇയാള്‍ കേരളം വിട്ടുവെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നടന്നു പോകുന്നയാള്‍ അമിത് ഒറാങ് ആണെന്ന് കണ്ടെത്തി. കൊല്ലാനുപയോഗിച്ച മഴുവില്‍ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും ഉറപ്പായി. അവസാനമായി മൊബൈല്‍ ഫോണ്‍ ഓണ്‍ ആയപ്പോള്‍ സേലത്തായിരുന്നു ലൊക്കേഷന്‍ കാണിച്ചത്. പ്രതിയുടെ കൈയില്‍ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാള്‍ ബന്ധപ്പെടുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവര്‍. ഈ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് ഇടെയാണ് കൊല. അമിത് ഇവരുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. ഇന്ദ്രപ്രസ്ഥയിലും ജോലി ചെയ്തിട്ടുണ്ട്.

വിജയകുമാറിന്റെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തില്‍ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മില്‍ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്നാണ് വിലയിരുത്തല്‍. വീട്ടിലെ മുന്‍ജോലിക്കാരന്‍ അസം സ്വദേശി അമിത്തിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നല്‍ ലഭിച്ചെങ്കിലും പിന്നീട് ഓഫായി. വിജയകുമാറിന്റെ ഫോണ്‍ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാള്‍ ജയിലിലായിരുന്നു. ഏപ്രില്‍ നാലിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഇയാളുടെ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്.

ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ട് എന്ന സൂചനയാണ് പൊലീസിനുള്ളത്. പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്. മൊബൈല്‍ ഫോണ്‍ കവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്‌കാരം. മൃതദേഹങ്ങള്‍ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമര്‍ത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. മകള്‍: ഗായത്രി (യുഎസ്). ആറു മാസം മുന്‍പായിരുന്നു ഗായത്രിയുടെ വിവാഹം.

Tags:    

Similar News