ചിക്കാഗോയെ വിറിപ്പിച്ച് സര്‍വ്വ നാശിയായി ആഞ്ഞു വീശിയത് ടൊര്‍ണാഡോയ്ക്ക് സമാനമായ പൊടിക്കാറ്റ്; അപ്രതീക്ഷിതമായി എത്തിയ പ്രകൃതി ക്ഷോഭത്തില്‍ കെട്ടിടങ്ങള്‍ അടക്കം തകര്‍ന്നു; പതിനായിരങ്ങള്‍ ഒരു രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിഞ്ഞു; 23ലേറെ പേര്‍ മരിച്ചു; ആയിരങ്ങള്‍ക്ക് പരിക്കേറ്റു; കൊടുങ്കാറ്റ് ചിക്കാഗോയില്‍ പ്രതിസന്ധിയായി

Update: 2025-05-18 03:32 GMT

ചിക്കാഗോ: സര്‍വ്വനാശിയായി ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതി വിതച്ചു. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങള്‍ക്ക് വൈദ്യുതി അടക്കമുളള പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി.

കടുത്ത പൊടികാരണം ആര്‍ക്കും ഒന്നും കാണാന്‍ പോലും കഴിയാതെ വന്നു. തെക്കു കിഴക്ക് ചിക്കാഗോ മുതല്‍ ഇന്ത്യാനയുടെ വടക്ക് വരെ പൊടിക്കാറ്റ് ഭീതിയുണ്ടാക്കി. കാലാവസ്ഥാ നിരീക്ഷരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് പൊടിക്കാറ്റ് ആഞ്ഞു വീശിയത്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ചിക്കാഗോയില്‍ പുറത്തിറക്കേണ്ടി വന്നത്. ആഞ്ഞു വീശിയ പൊടിക്കാറ്റ് വൈദ്യുതി വിതരണത്തെ ആകെ താളം തെറ്റിച്ചു.

കൊടുങ്കാറ്റ് ആഞ്ഞു വീശുന്ന പ്രതീതിയാണ് ആദ്യം അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നീടാണ് പൊടിക്കാറ്റാണ് അഞ്ഞടിക്കുന്നതെന്ന് വ്യക്തമായത്. കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥയും വന്നു. മരങ്ങളെ അടക്കം കടപുഴകി വീഴ്ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി. സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നടക്കം കാറ്റിന്റെ ക്രൗര്യം വ്യക്തമായിട്ടുണ്ട്. പല കെട്ടിടങ്ങളും തകര്‍ന്നു വീണു.

ചിക്കാഗോയ്ക്ക് ചുറ്റും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി മരണങ്ങള്‍ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരിച്ചവരും ഇഥിലുണ്ട്. അയ്യായിരത്തോളം വീടുകളെ നേരിട്ട് ദുരന്തം അലട്ടി. പതിനായിരങ്ങള്‍ക്ക് വൈദ്യുതി നഷ്ടമായി. വെള്ളിയാഴ്ച രാത്രി മുഴുവന്‍ അവര്‍ക്ക് ഇരുട്ടത്ത് കഴിയേണ്ടി വന്നു. അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം പല നഗരങ്ങളിലും ഉണ്ടായി എന്നാണ് വിലയിരുത്തല്‍.

പരിക്കേറ്റവരെ കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു. വലിയ ശബ്ദത്തോടെ അതിശക്തമായ കാറ്റില്‍ നിറഞ്ഞ പൊടി ചിക്കോഗോയെ മൂടുകയായിരുന്നു. ടൊര്‍ണാഡോയ്ക്ക് സമാനമായ പൊടിക്കാറ്റായിരുന്നു ആഞ്ഞടിച്ചതെന്ന് ഔദ്യോഗികമായും സ്ഥിരീകരിക്കുന്നുണ്ട്.

Tags:    

Similar News