അച്ഛന്‍ രോഗക്കിടക്കയിലായപ്പോള്‍ പഠനത്തിനിടയില്‍ കരിക്ക് വില്‍പ്പന; സ്‌കൂളില്‍ പോയത് ഒന്നിടവിട്ട്: പ്രതിസന്ധികള്‍ക്കിടയിലും പ്ലസ്ടു പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി ബീഹാറിന്റെ മകന്‍

പ്രതിസന്ധികള്‍ക്കിടയിലും പ്ലസ്ടു പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടി ബീഹാറിന്റെ മകന്‍

Update: 2025-05-30 02:04 GMT

അടൂര്‍: ജീവിത പ്രതിസന്ധികള്‍ക്കിടയിലും പഠിച്ച് പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ബിഹാറി സ്വദേശിയായ ആഷിക്. അച്ഛന്‍ വാഹനാപകടത്തില്‍പ്പെട്ട് കിടക്കയിലായതോടെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത 17കാരനാണ് പഠിത്തത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. കുടുംബം പുലര്‍ത്താന്‍ കരിക്ക് വെട്ടിയും കരിമ്പിന്‍ ജ്യൂസ് വിറ്റും ആഷിക് പണം കണ്ടെത്തിയപ്പോള്‍ പഠിക്കാനും സമയം കണ്ടെത്തുക ആയിരുന്നു. അച്ഛന്‍ കിടക്കയില്‍ ആയതോടെ അച്ചന്‍ നടത്തിയിരുന്ന വഴിയോരത്തെ കരിക്കും കരിമ്പിന്‍നീര് വില്‍പനയും ആഷിക് ഏറ്റെടുക്കുക ആയിരുന്നു.

ഒന്നിടവിട്ട് സ്‌കൂളില്‍ പോയും കച്ചവടം നടത്തിയുമായിരുന്നു പഠനവും കുടുംബവും ആഷിക് ഒരു പോലെ കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളായ സലാവുദീന്റെയും ജുലേഖയുടെയും മകനാണ്. ഈ കുടുംബം 7 വര്‍ഷം മുന്‍പാണ് ഇവിടെ എത്തിയത്. ആദ്യം ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായിരുന്നു സാലാവുദീന്‍. പിന്നീട് ഫര്‍ണിച്ചര്‍ കട നിര്‍ത്തിയതോടെയാണ് സാലാവുദീന്‍ അടൂര്‍ ബൈപാസില്‍ കരിക്ക് വില്‍പന തുടങ്ങിയത്. ഇതിനൊപ്പം കരിമ്പിന്‍ ജ്യൂസുമുണ്ടായിരുന്നു. ഈ വഴിയോര കച്ചവടത്തിലൂടെയാണ് കുടുംബം പുലര്‍ത്തി പോന്നത്. അല്ലലില്ലാതെ ജീവിതം മുന്നോട്ട് പോയി.

ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ സലാവുദീന്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് കടയില്‍ വരാന്‍ പറ്റാതായി. പ്ലസ്ടു പരീക്ഷാ സമയമായിരുന്നിട്ടും കുടുംബം പുലര്‍ത്താന്‍ കരിക്കിന്റെയും കരിമ്പിന്‍ ജൂസിന്റെയും വില്‍പന ആഷിക് ഏറ്റെടുത്തു. പിതാവിന്റെ സുഹൃത്തിനെ സഹായത്തിന് ഒപ്പം കൂട്ടി. ഒന്നിട വിട്ട് സ്‌കൂളില്‍ നിന്ന് അവധിയെടുത്താണ് വില്‍പന നടത്തിയിരുന്നത്. ഇതിനിടയില്‍ പരീക്ഷ അടുത്തെത്തി. വില്‍പനയ്്ക്കിടയിലായിരുന്നു പഠനം. ട്യൂഷനൊന്നും ഇല്ലാതെ ഉള്ള സമയം കൊണ്ട് പഠിച്ച് പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ 78% വിജയം. ഇത് ജീവിതത്തോടു പൊരുതിയ നേടിയ വിജയമായിരുന്നു.

ആ വിജയത്തെ അഭിനന്ദിക്കാനാണ് കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ ബൈപാസിലെ കരിക്ക് വില്‍പന കേന്ദ്രത്തില്‍ എത്തിയത്. ഇനി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നാണ് ആഗ്രഹം. ഈ ആഗ്രഹം കലക്ടറോട് പങ്കുവയ്ക്കുകയും ചെയ്തു. അബ്ദുല്‍ കലാമിന്റെ ആത്മകഥ സമ്മാനമായി നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.

Tags:    

Similar News