ജാസ്ലിയയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വന്‍ പ്രതിഷേധവും ഫലം കണ്ടു; അമിതവേഗത്തില്‍ കാറോടിച്ച് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍; മകന് വാഗമണ്ണിലെ റിസോര്‍ട്ടില്‍ സുഖവാസമൊരക്കിയ അച്ഛന്‍ കുടുങ്ങിയതോടെ നിര്‍ണായക വിവരം; ഒളിവില്‍ കഴിയവെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; സിറിയക് പി ജോര്‍ജിനെ പൂട്ടിയത് അപകടം നടന്ന് ഏഴാം ദിവസം

Update: 2026-03-06 07:17 GMT

കൊച്ചി: അങ്കമാലിയില്‍ ബിരുദ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതിയായ ഡോ. സിറിയക് പി. ജോര്‍ജിനെ പോലീസ് പിടികൂടി. അപകടം നടന്ന് ഏഴാം ദിവസം ഇടുക്കിയിലെ വാഗമണ്ണിലുള്ള റിസോര്‍ട്ടില്‍ നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഗമണ്‍ പോലീസാണ് സിറിയക്കിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടന്‍ തന്നെ അങ്കമാലി പോലീസിന് കൈമാറും. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച കുറ്റത്തിന് പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിറിയക് വാഗമണ്ണിലുണ്ടെന്ന സൂചന പോലീസിന് ലഭിച്ചത്. അറസ്റ്റ് ഒഴിവാക്കാന്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ സിറിയക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് നീക്കം വിജയിച്ചത്.

നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് പെണ്‍കുട്ടി മരിച്ചത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍് പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാര്‍ഥി ജാസ്ലിയ ജോണ്‍സണ്‍ പാര്‍ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തില്‍ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. പ്രതിയെ പിടികൂടാന്‍ വൈകിയതിനെതിരെ ജാസ്ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആലുവ റൂറല്‍ എസ്പിയുടെ വിശദീകരണം. അതിനിടെ സിറിയക് കോട്ടയം സെക്ഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതി പിടിയിലായത്. ഒളിവില്‍പ്പോയ സിറിയക് ജോര്‍ജിന്റെ പേരില്‍ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ചാലാക്കയിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജ് ഓടിച്ച മഹീന്ദ്ര എക്‌സ്.യു.വി 700 വാഹനമാണ് അമിതവേഗത്തില്‍ അപകടമുണ്ടാക്കിയത്. ജാസ്ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈകിട്ട് ഏഴരയോടെ ഉണ്ടായ അപകടശേഷം വാഹനം നിറുത്താതെ പോയി.എടവനക്കാട് കളത്തിപ്പറമ്പില്‍ ജോണ്‍സന്റെ മകളായ ജാസ്ലിയ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു. പ്രതിയെ പിടികൂടാന്‍ വൈകിയതിനെതിരെ ജാസ്ലിയയുടെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധത്തിലായിരുന്നു. പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതും. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആലുവ റൂറല്‍ എസ്പിയുടെ വിശദീകരണം.

Tags:    

Similar News