ഭക്ഷണപൊതിയില്‍ പൊതിഞ്ഞ് സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ച ലഹരി; കൊക്കൈനുമായി വിമാനത്താവളത്തില്‍ എത്തിയ ബ്രിട്ടീഷ് ദമ്പതികളെയും സുഹൃത്തിനെയും ഇന്‍ഡോനേഷ്യ തൂക്കി കൊന്നേക്കും

Update: 2025-06-04 03:15 GMT

ബാലി: മയക്ക് മരുന്ന് കടത്തുകയോ, ബാലി ദ്വീപില്‍, മയക്കു മരുന്ന് വ്യാപാരത്തില്‍ പങ്കാളികളാവുകയോ ചെയ്തു എന്ന കുറ്റത്തിന് മൂന്ന് ബ്രിട്ടീഷുകാരുടെ വിചാരണ ഇന്നലെ ഇന്തോനേഷ്യയില്‍ ആരംഭിച്ചു. ലോകത്തിലെ തന്നെ കടുത്ത മയക്കുമരുന്ന് വിരുദ്ധ നിയമങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. കുറ്റം തെളിഞ്ഞാല്‍ ഒരുപക്ഷെ മരണശിക്ഷ തന്നെ ഇവര്‍ക്ക് ലഭിച്ചേക്കാം. മയക്കുമരുന്ന് കച്ചവടത്തിന് നേരത്തേ, വിദേശികള്‍ ഉള്‍പ്പടെ നിരവധി പേരെ വധശിക്ഷക്ക് വിധേയമാക്കിയ ഇന്തോനേഷ്യയില്‍ പക്ഷെ 2017 മുതല്‍ വധശിക്ഷ നല്‍കുന്നത് താത്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 1 ന് ആയിരുന്നു ദമ്പതിമാരായ ജോനാഥന്‍ ക്രിസ്റ്റഫര്‍ കോലിയര്‍ എന്ന 38 കാരനും, ലിസ എല്ലെന്‍ സ്റ്റോക്കര്‍ എന്ന 39 കാരിയും ബാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്ന കൊക്കെയ്ന്‍, 17 പാക്കറ്റുകളിലായി പാക്ക് ചെയ്തിരുന്നത് ഇവരില്‍ നിന്നും പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പാക്കറ്റുകള്‍ വാങ്ങാന്‍ എത്തിയ വ്യക്തി എന്ന് ആരോപിക്കപ്പെടുന്ന ഫിനിയസ് ആംബ്രോസ് ഫ്‌ലോട്ട് എന്ന 31 കാരനെയും പിടികൂടിയിരുന്നു.

ചില ഭക്ഷണപ്പൊതികളില്‍ പൊതിഞ്ഞ്, സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും ഖത്തറിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച് അവിടെ നിന്നും ഇന്തോനേഷ്യയിലേക്ക് കടത്തുകയായിരുന്നു ഇവര്‍ ചെയ്തത്. സ്‌കാനിംഗില്‍, ചില സംശയാസ്പദ വസ്തുക്കള്‍ കണ്ടെത്തിയതിന്റെ തുടര്‍ന്നുള്ള തെരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Similar News