വേദിയില്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി

വേദിയില്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലേക്ക് മാറ്റി

Update: 2025-06-05 06:42 GMT

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌കരിച്ച് കൃഷി വകുപ്പ്. ആഘോഷത്തിന്റെ ഭാഗമായി വേദിയില്‍ സ്ഥാപിച്ച ആര്‍.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലിയാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി.

ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. 

മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കാവിക്കൊടി പിടിച്ച ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്. പൊതുവെ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമല്ല രാജ്ഭവന്‍ ഉപയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം എങ്ങനെ സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കാനാകും. ചിത്രം മാറ്റാന്‍ രാജ്ഭവന്‍ തയാറാകാതെ വന്നതോടെയാണ് പരിപാടി മാറ്റിയത്. രാജ്ഭവന്‍ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ചിത്രം ആര്‍.എസ്.എസ് വേദിയിലുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പരിപാടി മന്ത്രി ബഹിഷ്‌ക്കരിച്ചത്. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

Tags:    

Similar News