'ഈ പ്രളയമൊന്നും തനിയെ ഉണ്ടായതല്ല, അത് ഉണ്ടാക്കിയതാണ്. ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്. വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഇത് ചെയ്തത്, മാത്യു ടി. തോമസ് പുണ്യാളനല്ല'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ ഞെട്ടല്‍; 'മിന്നല്‍ മുരളി'യായി കുഴല്‍നാടന്‍; ആ ഓഡിയോ കേള്‍ക്കാം

Update: 2026-04-07 03:58 GMT

തിരുവനന്തപുരം: കേരളത്തെ മുക്കിയ 2018-ലെ മഹാപ്രളയം പ്രകൃതിയുടെ വിളയാട്ടമായിരുന്നില്ലെന്നും അഴിമതിക്കായി ബോധപൂര്‍വ്വം സൃഷ്ടിച്ച 'മനുഷ്യനിര്‍മ്മിത' ദുരന്തമായിരുന്നുവെന്നും തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിനെ കടന്നാക്രമിച്ചുകൊണ്ട് നിലവിലെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പുറത്തുവിട്ടത്. നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുന്ന 'മിന്നല്‍ മുരളി'യെപ്പോലെ, മറ്റൊരു പ്രളയം ഉണ്ടാകാതിരിക്കാന്‍ കുഴല്‍നാടന്‍ നടത്തിയ ഈ ഇടപെടല്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

'ഈ പ്രളയമൊന്നും തനിയെ ഉണ്ടായതല്ല, അത് ഉണ്ടാക്കിയതാണ്. ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്. വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഇത് ചെയ്തത്. മാത്യു ടി. തോമസ് പുണ്യാളനല്ല,' എന്നിങ്ങനെയാണ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍. കരിമണല്‍ ലോബിയെ സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും ഡാം മാനേജ്മെന്റിലെ അട്ടിമറികളുമാണ് ദുരന്തത്തിന് പിന്നിലെന്ന് ഭരണപക്ഷത്തെ ഒരു മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മൂടുപടങ്ങള്‍ ഓരോന്നായി പൊളിച്ചടുക്കുന്ന മാത്യു കുഴല്‍നാടന്‍ വീണ്ടും മിന്നല്‍ മുരളിയായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന പ്രതിപക്ഷത്തിന്റെ കാലങ്ങളായുള്ള വാദത്തിന് ഭരണപക്ഷത്തെ ഒരു മന്ത്രിയുടെ വാക്കുകള്‍ തന്നെ ഇപ്പോള്‍ ഔദ്യോഗിക തെളിവായി മാറിയിരിക്കുന്നു. ഇനിയൊരു പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം സത്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും 'കുഴല്‍നാടന്‍ ഇഫക്ട്' വരും ദിവസങ്ങളില്‍ കൂടുതല്‍ ആഞ്ഞടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള മാത്യു ടി. തോമസ് ഇത്തവണ തിരുവല്ലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ സ്വന്തം മുന്നണിയിലെ മന്ത്രി തന്നെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സ്ഥാനാര്‍ത്ഥിയെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കി. ജലസേചന വകുപ്പില്‍ നടന്ന കാര്യങ്ങളില്‍ തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അഴിമതി മൂടിവെക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും കൃഷ്ണന്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങളോടുള്ള ക്രൂരമായ വെല്ലുവിളിയാണ് ഈ അഴിമതിയെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനി, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന 'മാസപ്പടി' വിവാദം നിയമസഭയിലും പുറത്തും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് മാത്യു കുഴല്‍നാടനാണ്. ഇത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. കേരളത്തെ തകര്‍ത്ത 2018-ലെ പ്രളയം പ്രകൃതിക്ഷോഭമല്ലെന്നും മറിച്ച് ഡാം മാനേജ്മെന്റിലെ വീഴ്ചയും അഴിമതിയും മൂലം സംഭവിച്ച 'മനുഷ്യനിര്‍മ്മിത' ദുരന്തമാണെന്നും അദ്ദേഹം വാദിക്കുന്നു. നിലവിലെ ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിട്ടത് ഇതില്‍ ഏറ്റവും പുതിയതും നിര്‍ണ്ണായകവുമായ ഇടപെടലാണ്.

തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി മുറിക്കുന്നതിന്റെ മറവില്‍ നടക്കുന്നത് വലിയ തോതിലുള്ള കരിമണല്‍ കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. കരിമണല്‍ ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നത് അദ്ദേഹം നിരന്തരമായി ഉന്നയിക്കുന്ന വിഷയമാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ഇടപാടുകളിലും അഴിമതി ആരോപണങ്ങളിലും സജീവമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കും അദ്ദേഹം നിയമസഭയില്‍ ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമരരംഗത്തുണ്ട്. സഹകരണ മേഖലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ വീഡിയോകളിലൂടെയും രേഖകളിലൂടെയും സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. 'മിന്നല്‍ മുരളി' എന്ന ഉപമ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കാന്‍ കാരണവും ഇത്തരം വേഗത്തിലുള്ള ഇടപെടലുകളാണ്. ചുരുക്കത്തില്‍, സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നിരന്തരമായി നിയമപരമായും രാഷ്ട്രീയമായും പോരാടുന്ന വ്യക്തിത്വമായാണ് മാത്യു കുഴല്‍നാടന്‍ ഇന്ന് അറിയപ്പെടുന്നത്. ഈ കുഴല്‍നാടനാണ് പ്രളയത്തിലെ അസ്വാഭവികതയും വീണ്ടും ചര്‍ച്ചയാക്കുന്നത്.

Tags:    

Similar News