അപ്പോളോ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രന്റെ മറുപുറം കടന്ന് മടക്കയാത്രയില്‍; ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം ഇനി ആര്‍ട്ടെമിസ് സംഘത്തിന്; ചന്ദ്രന്റെ അജ്ഞാത രഹസ്യങ്ങള്‍ ക്യാമറയിലാക്കി; ചന്ദ്രനില്‍ 'കരോളും' 'ഇന്റഗ്രിറ്റിയും'; പുതിയ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കി ആര്‍ട്ടെമിസ് ദൗത്യം

Update: 2026-04-07 01:15 GMT

ഹൂസ്റ്റണ്‍: ചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രന്റെ അപ്പുറത്തെ വശത്തുനിന്നും ആര്‍ട്ടെമിസ് 2 പേടകം തിരിച്ചുവരവ് ആരംഭിച്ചു. ഭൂമിയില്‍ നിന്ന് ഇതുവരെ ഒരു മനുഷ്യനും സഞ്ചരിക്കാത്തത്ര ദൂരത്തിലൂടെ സഞ്ചരിച്ച് റെക്കോര്‍ഡ് ഇട്ടാണ് നാലംഗ സംഘം മടങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് ഭൂമിയില്‍ നിന്നും 252,757 മൈല്‍ (ഏകദേശം 4,06,772 കിലോമീറ്റര്‍) ദൂരം പിന്നിട്ടതോടെ 1970-ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ന്നത്. നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരും കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്‍സണും അടങ്ങുന്ന സംഘം വെള്ളിയാഴ്ച പസഫിക് സമുദ്രത്തില്‍ ഇറങ്ങും. ചന്ദ്രന്റെ പിന്നില്‍ മറഞ്ഞ സമയത്ത് ഭൂമിയുമായുള്ള ആശയവിനിമയം താത്കാലികമായി വിച്ഛേദിക്കപ്പെട്ടെങ്കിലും നാല്‍പ്പത് മിനിറ്റിനുശേഷം സിഗ്‌നലുകള്‍ പുനഃസ്ഥാപിച്ചു. ചന്ദ്രന്റെ ഉപരിതലത്തില്‍ കണ്ട പുതിയ ഗര്‍ത്തങ്ങള്‍ക്ക് 'ഇന്റഗ്രിറ്റി' എന്നും കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ സ്മരണയ്ക്കായി 'കരോള്‍' എന്നും സംഘം പേര് നല്‍കി.

മനുഷ്യര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുപുറത്തെ കാഴ്ചകള്‍ സംഘം ക്യാമറയില്‍ പകര്‍ത്തി. ഗര്‍ത്തങ്ങളും പര്‍വതനിരകളും നിറഞ്ഞ ചന്ദ്രോപരിതലം ഭൂമിയില്‍ നിന്നും കാണുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന് ബഹിരാകാശ സഞ്ചാരികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെയും വെളിച്ചമുള്ള ഭാഗത്തെയും വേര്‍തിരിക്കുന്ന 'ടെര്‍മിനേറ്റര്‍' രേഖയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് വിക്ടര്‍ ഗ്ലോവര്‍ മിഷന്‍ കണ്‍ട്രോളിനെ അറിയിച്ചു. ഭൂമി ഒരു പോസ്റ്റര്‍ പോലെ അല്ലെന്നും അത് പ്രപഞ്ചത്തിലെ അത്ഭുതമാണെന്നും ക്രിസ്റ്റീന കോക്ക് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. സംഘം റെക്കോര്‍ഡ് ദൂരം പിന്നിട്ട നിമിഷം മിഷന്‍ കണ്‍ട്രോളിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആര്‍ട്ടെമിസ് ബാഡ്ജുകള്‍ തലതിരിച്ച് വെച്ചുകൊണ്ട് (ഫ്‌ലിപ്പ് ചെയ്ത്) സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയതായി പ്രതീകാത്മകമായി അടയാളപ്പെടുത്തി.

ചന്ദ്രന്റെ മറുപുറത്ത് ഒറിയോണ്‍ ക്യാപ്സ്യൂള്‍ പ്രവേശിച്ചപ്പോള്‍ ഭൂമിയുമായുള്ള ആശയവിനിമയം ഏകദേശം 40 മിനിറ്റോളം തടസ്സപ്പെട്ടു. ചന്ദ്രന്‍ റേഡിയോ തരംഗങ്ങളെ തടഞ്ഞതിനാലാണ് ഈ നിശബ്ദത ഉണ്ടായത്. സിഗ്‌നലുകള്‍ പുനഃസ്ഥാപിച്ചതിന് പിന്നാലെ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ പങ്കുവെച്ചു. ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാന്‍ കഴിയാത്ത ചന്ദ്രന്റെ ഈ ഭാഗത്തെ ഗര്‍ത്തങ്ങളെയും പര്‍വതനിരകളെയും കുറിച്ച് വിക്ടര്‍ ഗ്ലോവര്‍ മിഷന്‍ കണ്‍ട്രോളുമായി സംസാരിച്ചു. ചന്ദ്രോപരിതലത്തിലെ ഇരുളും വെളിച്ചവും വേര്‍തിരിക്കുന്ന 'ടെര്‍മിനേറ്റര്‍' രേഖയാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രോപരിതലത്തിലെ വിസ്മയിപ്പിക്കുന്ന ഗര്‍ത്തങ്ങളെയും മലനിരകളെയും കുറിച്ച് ക്രിസ്റ്റീന കോക്ക് വിവരിച്ചു. ചന്ദ്രന്‍ വെറുമൊരു പോസ്റ്ററല്ലെന്നും അത് പ്രപഞ്ചത്തിലെ മറ്റൊരു അത്ഭുതമാണെന്നും അവര്‍ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ കണ്ട ഒരു തിളക്കമുള്ള ഗര്‍ത്തത്തിന് 'കരോള്‍' എന്ന് പേര് നല്‍കിയത് വൈകാരിക നിമിഷങ്ങള്‍ സൃഷ്ടിച്ചു. ദൗത്യത്തിന്റെ കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ സ്മരണയ്ക്കായാണ് ഈ പേര് നല്‍കിയത്. മറ്റൊരു ഗര്‍ത്തത്തിന് പേടകത്തിന്റെ പേരായ 'ഇന്റഗ്രിറ്റി' എന്നും പേര് നല്‍കി.

പേടകം റെക്കോര്‍ഡ് ദൂരം പിന്നിട്ട നിമിഷം ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളില്‍ വലിയ ആഘോഷങ്ങളാണ് നടന്നത്. സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയതിന്റെ സൂചനയായി ഉദ്യോഗസ്ഥര്‍ തങ്ങളുടെ യൂണിഫോമിലെ ആര്‍ട്ടെമിസ് ബാഡ്ജുകള്‍ തിരിച്ചു വെച്ചു. വരും തലമുറയ്ക്ക് പ്രചോദനമാകാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നതെന്ന് കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ സന്ദേശമയച്ചു. തന്റെ രണ്ട് മക്കളെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വിരലുകള്‍ കൊണ്ട് ഹൃദയചിഹ്നം കാട്ടിയാണ് അദ്ദേഹം സ്‌നേഹം പ്രകടിപ്പിച്ചത്.

മടക്കയാത്രയ്ക്കിടെ ബഹിരാകാശത്തുനിന്നുള്ള അപൂര്‍വ്വ സൂര്യഗ്രഹണവും സംഘം ദര്‍ശിക്കുമെന്ന് നാസ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വെച്ചായിരിക്കും ഇവര്‍ ഈ പ്രതിഭാസം കാണുക. നിലവില്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 4,070 മൈല്‍ മാത്രം അകലെയാണ് പേടകം. വെള്ളിയാഴ്ച പസഫിക് സമുദ്രത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുന്ന ആര്‍ട്ടെമിസ് കകക ദൗത്യത്തിന് മുന്നോടിയായുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ് ഈ റെക്കോര്‍ഡ് യാത്ര.

Tags:    

Similar News