643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കപ്പല്‍ അധികൃതര്‍ കൈമാറിയത് 640 കണ്ടെയ്നറുകളിലെ വിവരങ്ങള്‍; 13 കണ്ടെയ്നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ്; ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യ ശരീരത്തിന് ഹാനികരം; അപകടകരമായത് 73 കണ്ടെയ്‌നറുകള്‍; ആ പട്ടിക പുറത്ത്
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലുള്ളതില്‍ അപകടകരമായത് 73 കണ്ടെയ്‌നറുകള്‍. മുങ്ങിയ ചരക്കുകപ്പലുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോ, കടലില്‍വീണ വസ്തുക്കള്‍, സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതം തുടങ്ങിയവ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കണ്ടെയ്‌നറുകളുടെ സമ്പൂര്‍ണ പട്ടിക പിന്നാലെ പുറത്തു വന്നു. 60 കണ്ടെയ്‌നറുകളില്‍ അടങ്ങിയിരിക്കുന്നത് അപകടകരമായ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും അടങ്ങിയിട്ടുണ്ട്. ഇതും അപകടകരമാണ്. അതേസമയം 4 കണ്ടെയ്‌നറുകളില്‍ കശുവണ്ടി, 46 എണ്ണത്തില്‍ തേങ്ങയും നട്‌സും, 87 എണ്ണത്തില്‍ തടി എന്നിവയാണ് അടങ്ങിയിരിക്കുന്നത്. 71 എണ്ണത്തില്‍ കണ്ടെയിനറുകളില്‍ സാധനങ്ങളില്ല. ജനജീവിതത്തെ ബാധിക്കുന്നതാണ് കപ്പലപകടമെന്നും, വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈകോടതിയുടെ നടപടി. എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിഥിന്‍ ജംദാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. 13 കണ്ടെയ്നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ച് മേയ് 24-നാണ് കപ്പല്‍ ആദ്യം ചെരിഞ്ഞതും പിന്നീട് പൂര്‍ണമായി മുങ്ങിയതും. കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്.
'കാഷ്' എന്ന് രേഖപ്പെടുത്തിയ നാലു കണ്ടെയ്നറുകളുമുണ്ട്. 71 കണ്ടെയ്നറുകള്‍ കാലിയാണ്. 46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്നറുകളില്‍ തടിയും 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്നറുകളില്‍ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പല്‍ അപകടം, കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോ, കപ്പലില്‍ നിന്നു കടലില്‍വീണ വസ്തുക്കള്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ അറിയിക്കണം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കപ്പല്‍ മുങ്ങിയതില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്നുള്ള പരിസ്ഥിതി ആഘാതം പരിശോധിച്ചോയെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
കപ്പല്‍ അപകടത്തെ തുടര്‍ന്നുള്ള മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും, മത്സ്യ തൊഴിലാളികള്‍ക്കായി നഷ്ടപരിഹാര - പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.