ഇന്ത്യയ്ക്ക് സാര്‍വത്രിക പിന്തുണയുമായി ബ്രിട്ടനില്‍ എംപിമാരുടെ സംഘം; പാക് കാശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നു ബോബ് ബ്ലാക്ക്മാന്‍; പഹല്‍ഗാമിലേത് കൂട്ടക്കുരുതിയെന്നു സോജന്‍ ജോസഫ്; ലോകത്തിന് മുന്നില്‍ പാക് ഭീകരതയെ തുറന്നു കാട്ടിയ സര്‍വകക്ഷി സംഘത്തിന് ചുക്കാന്‍ പിടിച്ചത് ഇന്ത്യന്‍ എംബസി; ബ്രിട്ടീഷ് ധനസഹായം പാക്കിസ്ഥാന്‍ ദുരുപയോഗം നടത്തിയെന്നും ആക്ഷേപം

ഇന്ത്യയ്ക്ക് സാര്‍വത്രിക പിന്തുണയുമായി ബ്രിട്ടനില്‍ എംപിമാരുടെ സംഘം

Update: 2025-06-05 05:29 GMT

ലണ്ടന്‍: അടുത്തിടെയുണ്ടായ ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഭാഗത്താണ് ന്യായം എന്ന് ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ എംപിമാരുടെ സംഘത്തെ വിവിധ രാഷ്ട്രങ്ങളിലേക്ക് അയച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരായവരും ഇന്ത്യയോട് പ്രത്യേക മമത ഉള്ളവരും ഇന്ത്യ ഹൗസ് ഹാളില്‍ യോഗം ചേര്‍ന്ന് സകല പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ചുക്കാന്‍ പിടിച്ച യോഗത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായാണ് ബ്രിട്ടീഷ് എംപിമാര്‍ സംസാരിച്ചത്.

എക്കാലവും ഇന്ത്യയുടെ സുഹൃത്തായ കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ അല്‍പം കൂടി കടുത്ത ഭാഷയില്‍ പാക് സൈന്യം പാക് അധീന കാശ്മീരില്‍ നിന്നും പിന്മാറണം എന്നുവരെ ആവശ്യപ്പെട്ടിരിക്കുകയാണ്. യോഗത്തില്‍ പ്രധാന റോള്‍ ഏറ്റെടുത്ത മലയാളി എംപി സോജന്‍ ജോസഫും പഹല്‍ഗാം ആക്രമണത്തെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. ഭീകരതയുടെ വിത്തുകള്‍ വിതറാനുള്ള പാക് ശ്രമം ഒരു കാരണവശാലും ഇന്ത്യന്‍ ജനത അനുവദിക്കില്ലെന്നും സോജന്‍ ജോസഫ് ചൂണ്ടിക്കാട്ടി. സംഘര്‍ഷ സാഹചര്യം പാക്കിസ്ഥാന്‍ ക്ഷണിച്ചു വരുത്തിയതാണ് എന്നാണ് യോഗത്തില്‍ പൊതുവെ ഉണ്ടായ നിലപാട്.

ബിബിസി പോലും ന്യുട്രാലിറ്റി എന്ന് പേരില്‍ പക്ഷം ചേരാന്‍ ഒരുങ്ങിയപ്പോള്‍ നയം വ്യക്തമാക്കി എംപിമാര്‍

അതിര്‍ത്തി സംഘര്‍ഷം ശക്തമായ സമയത്തും ന്യുട്രാലിറ്റി എന്ന പേരില്‍ ഇന്ത്യക്ക് ദോഷകരമാകുന്ന നിരവധി റിപ്പോര്‍ട്ടിങ് നടത്താന്‍ തയ്യാറായ ബിബിസിയുടെ മൂക്കിന്‍ തുമ്പിലാണ് ബ്രിട്ടീഷ് എംപിമാര്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതും ഇന്ത്യയില്‍ പോലും ആരും ആവശ്യപ്പെടാത്ത വിധത്തിലാണ് എക്കാലവും ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്ന ബോബ് ബ്ലാക്ക്മാന്‍ പാക് അധീന കാശ്മീരില്‍ നിന്നും സൈന്യങ്ങളുടെ പിന്മാറ്റം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇതിനോട് പാക് അനുകൂല എംപിമാരുടെ പ്രതികരണം എപ്പോള്‍ പുറത്തു വരുമെന്ന ആകാംഷയാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്തകാലത്തായി അല്‍പം നിര്‍ജീവമായ പാക് അനുകൂലികളായ എംപിമാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ ഇന്നലെ നടന്ന യോഗം കാരണമായി മാറുമോ എന്ന സംശയവും ചില കോണുകളില്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ സജീവമായ ഇടപെടലിലാണ് ബ്രിട്ടീഷ് എംപിമാര്‍ യോഗം ചേര്‍ന്നത് എന്നതും പ്രത്യേകതയാണ്.

അതിനിടെ അങ്ങേയറ്റം ഗൗരവം നിറഞ്ഞ ആക്ഷേപവും ഈ യോഗത്തില്‍ ബ്രിട്ടീഷ് എംപിമാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ബ്രിട്ടന്‍ നല്‍കിയ ധനസഹായം പാക്കിസ്ഥാന്‍ ആയുധ കച്ചവടത്തിനായി ദുരുപയോഗം ചെയ്‌തെന്ന കടുത്ത ആക്ഷേപവും എംപിമാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനോട് പാക്കിസ്ഥാന്‍ ഏതു വിധത്തില്‍ പ്രതികരിക്കും എന്ന് കണ്ടറിയേണ്ടി വരും. പാര്‍ലമെന്റിലെ മുതിര്‍ന്ന എംപി കൂടിയായ ബോബ് ബ്ലാക്ക്മാന്‍ തന്നെയാണ് ഫണ്ട് തിരിമറി ആരോപണം ഉയര്‍ത്തിയതും. ബിജെപി എംപി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബ്രിട്ടീഷ് എംപിമാരും ആശങ്ക ഉയര്‍ത്തിയത്.

ബ്രിട്ടന്‍ നല്‍കിയ പണം ചൈനീസ് ആയുധങ്ങള്‍ക്കായി പാക്കിസ്ഥാന്‍ വകമാറ്റി എന്ന ആരോപണമാണ് ഉയര്‍ന്നത്. പ്രഭു സഭയിലെ എക്കാലത്തെയും ഇന്ത്യന്‍ ആരാധകനായ എംപി കരണ്‍ ബിലിമോറിയ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ബ്രിട്ടന്റെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ടായിരുന്നു ബോബ് ബ്ലാക്മാന്റെ പ്രസംഗം. പാക്കിസ്ഥാന്‍ ആയുധ സംഭരണത്തിന് പകരം പോളിയോ നിര്‍മ്മാജ്ജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കി. ഇന്ത്യ എക്കാലവും സമാധാനം ആഗ്രഹിക്കുന്ന കാര്യവും അദ്ദേഹം എടുത്തു കാട്ടി. മാത്രമല്ല പാക്കിസ്ഥാന്‍ എക്കാലവും ഒരു പരാജയപ്പെട്ട രാജ്യം മാത്രമായിരുന്നു എന്ന രൂക്ഷ വിമര്‍ശവും നടത്താന്‍ ബോബ് ബ്ലാക്ക്മാന്‍ തയ്യാറായി.

ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാര്‍ ഒപ്പിട്ടു കൂടുതല്‍ ആഴത്തില്‍ ഉള്ള ബന്ധം സ്ഥാപിച്ച സാഹചര്യത്തില്‍ ഭീകരതയ്ക്ക് എതിരെ കടുത്ത നിലപാടുകള്‍ തുറന്നു പറയുന്നത് സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും എന്നാണ് എംപിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച കരണ്‍ ബിലിമോറിയ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തിനും ബ്രിട്ടനിലെ സര്‍വകക്ഷി സംഘത്തിനും ഒരു കാര്യം മാത്രമേ പറയാനുള്ളൂ, അത് ഭീകരതയ്ക്ക് എതിരായ ശബ്ദം മാത്രമാണെന്നും ബിലിമോറിയ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണം പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ വെറും ഔപചാരികമായ സന്ദേശങ്ങള്‍ കൈമാറുന്ന പതിവിനു പകരം ഇത്തരത്തില്‍ മുഖാമുഖം നേരില്‍ കണ്ടു കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ശക്തമായ ബന്ധങ്ങള്‍ക്ക് കൂടി അടിസ്ഥാനമാകുമെന്നു മുന്‍ എംപി ശൈലേഷ് വാര വ്യക്തമാക്കി.

Tags:    

Similar News