ചൈനയില്‍ നിന്ന് പിഎച്ച്ഡി എടുക്കാന്‍ എത്തിയ പയ്യന്‍ റേപ് ചെയ്തത് 10 പെണ്‍കുട്ടികളെ; അകത്താകുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവു കൂടിയായ ഒരു വ്യവസായിയുടെ മകന്‍; പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ മടിച്ചു.. റോച്ച്‌ഡെയിലിലെ ഗ്രൂമിങ് ഗാങിനെ നാട് കടത്തുന്നത് പ്രതിസന്ധിയില്‍; മദാമ്മമാരെ റേപ്പ് ചെയ്യുന്നവര്‍ക്ക് ഇവിടെ സുഖമോ?

Update: 2025-06-20 02:28 GMT

ലണ്ടന്‍: പത്തോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത, ബ്രിട്ടനിലെ ഏറ്റവും വലിയ കാമഭ്രാന്തനെന്ന പേരു കിട്ടിയ ചൈനീസ് വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ജെന്‍ഹാവോ സൂ എന്ന 28 കാരനായ വിദ്യാര്‍ത്ഥിക്കാണ് 10 സ്ത്രീകളെ മയക്കുമരുന്ന് നല്‍കി പീഢിപ്പിച്ചതിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കുറഞ്ഞത് 22 വര്‍ഷമെങ്കിലും കഴിയാതെ അയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു അയാള്‍ ഈ കുറ്റകൃത്യങ്ങള്‍ എല്ലാം ചെയ്തിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവു കൂടിയായ ഒരു വ്യവസായിയുടെ മകനാണ് ഇയാള്‍.

മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു ശേഷം അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞത്, യു കെയിലും ചൈനയിലുമായി ഇയാള്‍ മറ്റ് 50 സ്ത്രീകളെ കൂടി പീഢിപ്പിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട് എന്നായിരുന്നു. ഇതിന്റെയെല്ലാം ഓര്‍മ്മയ്ക്കായി ഇയാള്‍ പീഢനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത് പോലീസ് കണ്ടെത്തിയിരുന്നു. എഞ്ചിനീയറിംഗ് പി എച്ച് ഡി വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. ഇയാള്‍, യു കെയില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് തങ്ങളെ പീഢിപ്പിച്ചു എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ 24 ഇരകള്‍ കൂടി രംഗത്ത് എത്തിയിട്ടുണ്ട്.

മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയതിനു ശേഷം സ്ത്രീകളെ സെക്സ് ടോയികള്‍ പോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് ജഡ്ജി നിരീക്ഷിച്ചത്. ജീവപര്യന്തം ശിക്ഷ ഒഴിവാക്കുന്നതിനായി ഇയാള്‍ സ്വയം ഷണ്ഡീകരിക്കുന്നതിനും ഒരുങ്ങിയതായി ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഇയാളുടെ കാമ ഭ്രാന്ത് കാരണം ഇയാള്‍ സമൂഹത്തിന് അപകടകാരിയാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പോകാറുള്ള ബാറുകളിലും, വിദ്യാര്‍ത്ഥികളുടെ താമസ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളിലുമൊക്കെയായിരുന്നു ഇയാള്‍ ഇരകളെ തിരഞ്ഞിരുന്നത്. ഇരകളെ, കിഴക്കന്‍ ലണ്ടനിലുള്ള തന്റെ ആഡംബര വസതിയിലേക്ക് പല കാരണങ്ങള്‍ പറഞ്ഞ് വിളിച്ചു വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയായിരുന്നു ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നത്. ഇതെല്ലാം ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നുവത്രെ.

പാകിസ്ഥാന്‍ നിരസിച്ചതിനാല്‍ ഗ്രൂമിംഗ് ഗ്യാംഗിനെ നാടുകടത്താന്‍ ആകാതെ ബ്രിട്ടന്‍

തങ്ങളുടെ രാജ്യത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതോടെ കുപ്രസിദ്ധമായ റോച്ച്‌ഡെയ്ല്‍ ഗ്രൂമിംഗ് ഗ്യാംഗിനെ നാടുകടത്തുന്നത് ബ്രിട്ടണ് പ്രതിസന്ധിയിലായിരിക്കുകയാണ്. 12 വയസ്സുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പടെ 47 പേരെ ലൈംഗിക പീഢനത്തിന് ഇരകളാക്കിയ ഒന്‍പതംഗ സംഘത്തിന്റെ നേതാക്കളായ ആദില്‍ ഖാന്‍ എന്ന 54 കാരനെയും അബ്ദുള്‍ റൗഫ് എന്ന 55 കാരനെയുമാണ് ജയിലില്‍ അടച്ചിരുന്നത്. ഇരകള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയായിരുന്നു ഇവര്‍ പീഢിപ്പിച്ചിരുന്നത്.

നാടുകടത്തലിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ 2018 ല്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍, ഇവര്‍ തങ്ങളുടെ പാകിസ്ഥാന്‍ പാസ്സ്‌പോര്‍ട്ട് നശിപ്പിച്ചു കളഞ്ഞ് സ്വന്തമായി രാജ്യമില്ലാത്തവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുകയായിരുന്നു. ഇതോടെ, ഇവര്‍ക്ക് സ്വന്തമായി മറ്റൊരു രാജ്യമില്ലെന്നും അതിനാല്‍ നാട് കടത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇവരുടെ അഭിഭാഷകര്‍ വാദിച്ചത്. ഇവര്‍ രണ്ടുപേരും ഇപ്പോഴും റോച്ച്‌ഡെയ്ലില്‍ താമസിക്കുകയാണ്. റൗഫ് ഒരു ടേക്ക് എവേ ഡെലിവറി ആപ്പില്‍ ജോലി ചെയ്യുന്നുമുണ്ട്.

ഇത്തരം അപകടകാരികളായ ക്രിമിനലുകളെ സ്വീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. മാത്രമല്ല, പാസ്സ്പോര്‍ട്ട് നശിപ്പിച്ച് ഇവര്‍ പൗരത്വം സ്വയം ഇല്ലാതെയാക്കിയതോടെ തിരികെയെടുക്കാന്‍ ബാദ്ധ്യതയുമില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുന്നു. അതേസമയം, പാകിസ്ഥാന്റെ വിമാനക്കമ്പനിയായ പി ഐ എയ്ക്ക് ബ്രിട്ടനിലേക്ക് പറക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇവരുടെ വിഷയം കൂടി ഉള്‍ക്കൊള്ളിച്ചാല്‍ ഇവരെ നാടുകടത്താന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് കരുതുന്നത്. എന്നാല്‍, ചര്‍ച്ചകളിലൊന്നും തന്നെ ഈ വിഷയം ഉന്നയിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

Tags:    

Similar News