ആദ്യം പിടിക്കപ്പെട്ടത് തായ്‌ലന്‍ഡിലും ന്യൂസിലാന്‍ഡിലും; ഇപ്പോള്‍ യുകെയിലുമെത്തി; നെറ്റ്വര്‍ക്ക് പ്രൊവൈഡേഴ്‌സിന് തടയാന്‍ പോലും കഴിയില്ല; സ്വന്തം കാറിലിരുന്ന് പരിസരത്തുള്ളവരുടെ മൊബൈല്‍ ഹാക്ക് ചെയ്യാം: എസ് എം എസ് ബ്ലാസ്റ്റര്‍ തട്ടിപ്പിന്റെ കഥ

Update: 2025-06-25 02:32 GMT

ലണ്ടന്‍: തൊട്ടടുത്തുള്ള ഏതൊരു മൊബൈല്‍ ഫോണിനേയും വിശ്വസനീയമാം വിധമുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച് ഹാക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ചെറിയ ഫോണ്‍ മസ്റ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് ആഗോള തലത്തില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എസ് എം എസ് ബ്ലാസ്റ്ററുകള്‍ എന്നറിയപ്പെടുന്ന ഈ ഉപകരണം വഴി, ഇരകളുടെ നമ്പറുകള്‍ അറിയില്ലെങ്കില്‍ പോലും സന്ദേശങ്ങള്‍ അയയ്ക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഫോണ്‍ നെറ്റ്വര്‍ക്കുകളുടെ ആന്റി സ്പാം നടപടികള്‍ക്കും ഇവയെ തടയാന്‍ ആവില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ബ്രിട്ടണിലും ഈ കേസുകള്‍ എത്തി കഴിഞ്ഞു.

നിയമപരമായി സ്ഥാപിച്ചിരിക്കുന്ന ഫോണ്‍ ടവറുകളുടെ സേവനം ഉപയോഗിക്കാതെ, ഒരു വ്യാജ 2 ജി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് സമീപത്തുള്ള മൊബൈലുകളെ എസ് എം എസ് ബ്ലാസ്റ്ററുകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ബൂട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ച ബ്ലാസ്റ്റര്‍ ഉപയോഗിച്ച് തട്ടിപ്പു നടത്തിയ ഒരു യു കെ നിവാസിയെ ഈയാഴ്ച കോടതി തടവ് ശിക്ഷക്ക് വിധിച്ചിരുന്നു.

ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ റുയ്‌ചെന്‍ ഷിയോംഗ് എന്നയാളാണ് 2025 മാര്‍ച്ച് 22 നും 27 നും ഇടയിലായി ഇരകളാകാന്‍ സാധ്യതയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ഉപകരണം ഉപയോഗിച്ച് വ്യാജ സന്ദേശം അയച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് വന്നത് എച്ച് എം റെവന്യു ആന്‍ഡ് കസ്റ്റംസില്‍ നിന്ന് എന്ന് തോന്നിപ്പിക്കുന്ന ഒരു സന്ദേശമായിരുന്നു. ഒരു റീഫണ്ട് പൂര്‍ത്തിയാക്കുന്നതിനായി വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം.

യു കെ പോലീസിനെ സംബന്ധിച്ച് താരതമ്യേന പുതിയതാണ് എസ് എം എസ് ബ്ലാസ്റ്റര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ്. മാഞ്ചസ്റ്ററിലും ലണ്ടനിലും കഴിഞ്ഞ വര്‍ഷം നടന്ന ചില അറസ്റ്റുകളാണ് ഈ സാങ്കേതിക വിദ്യയെ കുറിച്ചുള്ള സൂചന ആദ്യമായി നല്‍കിയത്. സമാനമായ തട്ടിപ്പിന് കഴിഞ്ഞ വേനലില്‍ ആയിരുന്നു ന്യൂസിലാന്‍ഡില്‍ ആദ്യമായി ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍, തായ്വാന്‍ ഉള്‍പ്പടെയുള്ള മറ്റു പല രാജ്യങ്ങളിലും നേരത്തെ ഈ വിധത്തിലുള്ള തട്ടിപ്പിന് പലരും അറസ്റ്റിലായിട്ടുണ്ട്.

തിരക്കേറിയ സ്ഥലങ്ങളില്‍ ആയിരിക്കുമ്പോള്‍, ബ്ലാസ്റ്റര്‍ ചുറ്റുമുള്ള നൂറുകണക്കിന് ഫോണുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കും. സാധാരണയായി സന്ദേശത്തില്‍ ഒരു ലിങ്ക് ഉണ്ടാകും. ഇരകളോട് അവരുടെ വിശദാംശങ്ങള്‍ ആ ലിങ്കില്‍ നല്‍കാനായിരിക്കും ആവശ്യപ്പെടുക. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് പലവിധ തട്ടിപ്പുകള്‍ ഇവര്‍ നടത്തുന്നത്. ഗ്രെയ്റ്റര്‍ ലണ്ടനിലെ തിരക്കേറിയ നിരത്തുകളിലൂടെ ഒരു കറുത്ത ഹോണ്ട സി ആര്‍ വിയില്‍ സഞ്ചരിച്ചായിരുന്നു ഷിയോംഗ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ബ്രിട്ടണിലെ ഡെഡിക്കേറ്റഡ് കാര്‍ഡ് ആന്‍ഡ് പെയ്മെന്റ് ക്രൈം യൂണിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News