കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ റോഡില്‍ തെറിച്ചു വീണു; ചോദ്യം ചെയ്തപ്പോള്‍ സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡിലിട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി: പെരുവഴിയിലായി യാത്രക്കാരും

ബസ് തട്ടി യുവാവ് റോഡിൽ വീണു; ചോദ്യം ചെയ്തപ്പോള്‍ ബസ് നടുറോഡിലിട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സ്ഥലംവിട്ടു

Update: 2025-08-01 03:54 GMT

അരൂര്‍: ഇടതുവശത്തുകൂടി കടന്നുപോയ കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചു വീണു. ദേശിയപാതയില്‍ അപകടം ഉണ്ടാക്കിയിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് മുന്നോട്ട് എടുത്തു. റോഡിലേക്ക് വീണ യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യംചെയ്തതോടെ സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡിലുപേക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും പോയി. ഇതോടെ യാത്രക്കാരും പെരുവഴിയിലായി. അരൂര്‍ പഞ്ചായത്തിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം.

ബസിന്റെ പിന്‍ഭാഗം കണ്ണാടിയില്‍ തട്ടിയാണ് അരൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) വീണത്. എറണാകുളത്ത് കൂലിപ്പണിക്കാരനാണ് ഇദ്ദേഹം. സ്‌കൂട്ടറിന് ഇടതു വശം ചേര്‍ന്നെത്തിയ ബസ് തട്ടി താഴെ വീണ യുവാവിന്റെ വസ്ത്രത്തില്‍ ചെളി പറ്റിയെങ്കിലും, കാര്യമായ പരിക്കേറ്റില്ല. ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യുവാവ് പിന്നാലെ എത്തി അരൂര്‍ പഞ്ചായത്തിനു മുന്നില്‍ കുരുക്കിലായിരുന്ന ബസിനു മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഡ്രൈവറെ ചോദ്യംചെയ്തു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് അതില്‍ കയറി പോയി.

ഇതോടെ സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാര്‍ പെരുവഴിയിലായവുകയും എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം കൂടുതല്‍ കുരുക്കിലാവുകയും ചെയ്തു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കൊല്ലം ഡിപ്പോയുടെ കെഎല്‍ 15 എ 768-ാം നമ്പര്‍ ബസിലെ ജീവനക്കാരാണ് കൊടിയ അലംഭാവം കാട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരൂര്‍ പോലീസ് സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെയാണ് ബസ് സമീപത്തെ തൂണുകള്‍ക്കിടയിലേക്ക് മാറ്റി ഇടീച്ചത്. യാത്രക്കാര്‍ പിന്നാലെ എത്തിയ മറ്റ് ബസുകളില്‍ കയറിപ്പോയി.

അതേസമയം ഓട്ടോവിളിച്ച ഡ്രൈവറും കണ്ടക്ടറും നേരെ ആശുപത്രിയിലേക്കാണ് പോയത്. ഡ്യൂട്ടിക്കിടെ മര്‍ദിച്ചു എന്ന തരത്തില്‍ ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും യാത്രക്കാരുടെ മൊഴി എടുത്തപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ഇറങ്ങിപ്പോയതെന്ന വാദം ഉയര്‍ത്തിയെങ്കിലും അതും ശരിയല്ലെന്ന് പരാതിക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍നിന്ന് വ്യക്തമായി. ഇതോടെ കേസെടുക്കുന്ന കാര്യത്തില്‍ പോലീസും വെട്ടിലായി.

വീഴ്ചയെ തുടര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സനൂപ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരന്‍ സംഭവങ്ങളെല്ലാം മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതിയും നല്‍കി.

Tags:    

Similar News