യു കെയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അറസ്റ്റ്; സ്‌കോട്‌ലന്‍ഡിലെ അതിസമ്പന്നനായ ഏഷ്യക്കാരനെ ജയിലിലടച്ച് ദുബായ് സര്‍ക്കാര്‍

Update: 2025-08-17 03:41 GMT

ദുബായ്: സ്‌കോട്ട്‌ലാന്‍ഡിലെ അതിസമ്പന്നനായ ഏഷ്യന്‍ വംശജനെ 1 മില്യന്‍ പൗണ്ടിലേറെ തട്ടിപ്പ് നടത്തിയതിന് ദുബായില്‍ ജയിലിലടച്ചു. ഗ്ലാസ്‌ഗോയ്ക്ക് സമീപം താമസിക്കുന്ന ഷസാദ് ബക്ഷ് എന്ന 47 കാരനെയാണ് യു കെയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുന്‍പായി ദുബായ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2012 ല്‍ ഐബ്രോക്സ് ക്ലബ്ബ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍, സിംഗപ്പൂര്‍ ആസ്ഥാനമാക്കി ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് അത് വാങ്ങുവാന്‍ ഒരുങ്ങിയ വ്യക്തിയാണ് ബക്ഷ്.

സിംബാബ്വേയില്‍ നിന്നും വിലപിടിച്ച ലോഹങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ ഒരു ദുബായ് നിവാസിയില്‍ നിന്നും വായ്പ എടുത്തിരുന്നതായി പറയപ്പെടുന്നു. ഈ തുക തിരികെ നല്‍കാതായതോടെ വായ്പ നല്‍കിയ ആള്‍ അക്കാര്യം യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു കെയിലേക്ക് തിരിക്കാന്‍ തയ്യാറായി ദുബായ് വിമാനത്താവളത്തിലെത്തിയ ബക്ഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഭാര്യ സോണിയ തിരികെ സ്‌കോട്ട്‌ലാന്‍ഡില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, മറ്റൊരു തട്ടിപ്പിന്റെ പേരില്‍ ഇയാള്‍ക്ക് ദുബായില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇയാളുടെ കേസ് അതീവ സങ്കീര്‍ണ്ണമാണെന്നാണ് ചില സ്രോതസ്സുകളില്‍ നിന്നും അറിയുന്നത്. എമിരേറ്റ്‌സിലെ ഏറെ കുപ്രസിദ്ധമായ സെന്‍ട്രല്‍ ജയിലില്‍ ഇക്കഴിഞ്ഞ ജൂണ്‍ 3 മുതല്‍ ഇയാള്‍ തടവിലാണ്. ജയിലില്‍ പ്രവേശിപ്പിക്കുമ്പോഴേ തല മൂഢനം ചെയ്യുകയും പിന്നീട് അതീവ ഭീതിദമായ അറകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന പതിവുള്ള ഇവിടം നരകതുല്യമാണെന്നാണ് അന്തേവാസികള്‍ പറയുന്നത്.

Similar News