ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ തീപിടിത്തം; പാര്‍ലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ തീ പടരുന്നു; തീ അണക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ തീവ്രശ്രമം; ആളപായമില്ലെന്നാണ് സൂചന; കുട്ടികള്‍ ദീപാവലി പടക്കം പൊട്ടിച്ചപ്പോള്‍ തീ പടര്‍ന്നതെന്ന് പൊലീസ് നിഗമനം

Update: 2025-10-18 08:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. പാര്‍ലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഫ്‌ലാറ്റിലെ ബേസ്‌മെന്റ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. പിന്നീട് ഫ്‌ളാറ്റുകളിലേക്ക് പടരുകയായിരുന്നു. ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്‌ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

അഗ്‌നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്ചെയ്തു. 1.22-ഓടെയാണ് അഗ്‌നിരക്ഷാസേനയിലേക്ക് അപകടവിവരം അറിയിച്ചുള്ള ഫോണ്‍വിളിയെത്തിയത്. രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് തീപ്പിടിത്തമുണ്ടായത്. അപകടസമയത്ത് ഫ്ളാറ്റുകളില്‍ ആരും താമസമുണ്ടായിരുന്നില്ലെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനമില്ലാത്തതിനാല്‍ എംപിമാരോ ഇവരുടെ സ്റ്റാഫ് അംഗങ്ങളോ ഇവിടെയില്ലെന്നാണ് പറയുന്നത്.

കേരളത്തില്‍ നിന്ന് 3 എംപിമാരാണ് ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നത്. ജെബിമേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍ പ്രതികരിച്ചു. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Similar News