ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന ഗാസ്റ്റണ്‍ എഡുളിന്റെ എക്‌സ് പോസ്റ്റില്‍ തുടക്കമിട്ട ചര്‍ച്ച; കരാറിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും തിരിച്ചടിയായി; അര്‍ജന്റീനയ്ക്ക് താല്‍പര്യം ആഫ്രിക്കന്‍ രാജ്യവുമായുള്ള സൗഹൃദ മത്സരം; ലോകകപ്പ് അടുത്തിരിക്കെ മെസിയും സംഘവും കൊച്ചിയില്‍ കാല്‍പന്ത് കളിക്കെത്തില്ല; സ്‌പോണ്‍സറുടെത് അവകാശവാദം മാത്രം; മൗനം തുടര്‍ന്ന് കായികമന്ത്രി; ആരാധകര്‍ നിരാശയില്‍

Update: 2025-10-18 12:25 GMT

കൊച്ചി: ലയണല്‍ മെസിയുടെ അര്‍ജന്റീന ടീം നവംബറില്‍ കേരളം സന്ദര്‍ശിക്കില്ലെന്ന് അര്‍ജന്റീനയിലെ മാധ്യമമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവിലെ ലോകചാമ്പ്യന്മാര്‍ വരുമെന്നാണ് സ്‌പോണ്‍സറുടെ അവകാശവാദം. എന്നാല്‍ കായികമന്ത്രി അബ്ദുറഹ്‌മാന്‍ മൗനം തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രി തയ്യാറാകാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. ഒരു അര്‍ജന്റീനിയന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റിന്റെ ട്വീറ്റില്‍ തുടങ്ങിയ ചര്‍ച്ച തുടരുകയാണ്.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുളിന്റെ ട്വീറ്റ് അനുസരിച്ച്, അംഗോളയ്ക്കെതിരായ സൗഹൃദ മത്സരം ഉറപ്പിച്ചെങ്കിലും, ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഒരു ആഫ്രിക്കന്‍ രാജ്യവുമായി സൗഹൃദ മത്സരം കളിക്കുന്നതിലൂടെ താരങ്ങളുടെ യാത്രാ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പില്‍ നിന്നോ തെക്കേ അമേരിക്കയില്‍ നിന്നോ ഇന്ത്യയിലേക്കുള്ള ദീര്‍ഘദൂര യാത്ര താരങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2026 ഫിഫ ലോകകപ്പ് മുന്നില്‍ കാണുന്ന സാഹചര്യത്തില്‍, ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് അര്‍ജന്റീനയുടെ ശ്രമം.

അങ്ങനെയെങ്കില്‍ കേരളത്തിലെ ആരാധകര്‍ നിരാശരാകേണ്ടി വരും.മെസ്സിയോടൊപ്പം എമിലിയാനോ മാര്‍ട്ടിനെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ആരാധകര്‍. 2026 ഫിഫ ലോകകപ്പിന് 9 മാസത്തില്‍ താഴെ മാത്രം ശേഷിക്കെ,അതിനുള്ള തയ്യാറെടുപ്പിനാണ് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കളിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന പുരുഷ ഫുട്ബോള്‍ ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 10-18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എഎഫ്എ) റിപ്പോര്‍ട്ടിലാണ് ലാ നാസിയോണിന്റെ പരാമര്‍ശം.

നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചത്. ലുവാണ്ടയില്‍ അംഗോളയ്‌ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍. കേരള അധികൃതരുമായുള്ള കരാറില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായതായും ഇക്കാരണത്താല്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്താന്‍ എഎഫ്എയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

നവംബറില്‍ മത്സരം നടത്താന്‍ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയിലേക്ക് മത്സരം നടക്കുന്ന സ്റ്റേഡിയം, ഹോട്ടലുകള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

'നവംബറില്‍ കേരള സന്ദര്‍ശനം സാധ്യമാക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു. ഫീല്‍ഡ്, ഹോട്ടല്‍ സന്ദര്‍ശനവും കൂടിക്കാഴ്ച്ചയും നടന്നു. പക്ഷേ ഇന്ത്യയ്ക്ക് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല' എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാര്‍ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ തീയതി കണ്ടെത്തുന്നതിനായി കരാര്‍ പുനഃക്രമീകരിക്കുകയാണ് ചെയ്യാന്‍ പോകുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും ലാ നാസിയോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം എ.എഫ്.എ പ്രതിനിധി ഹെക്ടര്‍ ഡാനിയേല്‍ കാബ്രേര, സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ കാബ്രേരയെ സ്റ്റേഡിയത്തില്‍ വെച്ച് കാണുകയും മത്സരം ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മത്സരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ പ്രക്ഷേപണ കമ്പനി, നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം നടത്താന്‍ ഓസ്ട്രേലിയ സമ്മതിച്ചതായും പറഞ്ഞു. പക്ഷേ ഇത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളോ, ഫുട്‌ബോള്‍ അസോസിയേഷനോ സ്ഥിരീകരിക്കുന്നില്ല.

Similar News