'പിതാവിന്റെ മരണശേഷം ഒരു ശവകുടീരം സന്ദര്‍ശിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു; ദുഖകരമായ ആ നിമിഷങ്ങളില്‍ ഞാന്‍ പങ്കെടുത്താല്‍ അത് ഒരു 'സര്‍ക്കസ്' ആയി മാറുമായിരുന്നു'; ഡീഗോ ജോട്ടയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: സഹതാരമായിരുന്ന ഡീഗോ ജോട്ടയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെ മരണശേഷം ഒരു ശവകുടീരം സന്ദര്‍ശിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു. മാത്രമല്ല താന്‍ ആ ദുഖകരമായ നിമിഷങ്ങളില്‍ പങ്കെടുത്താല്‍ അത് ഒരു 'സര്‍ക്കസ്' ആയി മാറുമായിരുന്നുവെന്നും അതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.
ഈ വര്‍ഷം ജൂലൈ 3-നാണ് ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയും സഹോദരന്‍ ആന്‍ഡ്രേ സില്‍വയും സ്‌പെയിനില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇരുവരും സഞ്ചരിച്ച ലാംബോര്‍ഗിനി റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണമായ അപകടമുണ്ടായത്. ലോക ഫുട്‌ബോളിനെ ഞെട്ടിച്ച ഈ വാര്‍ത്തയ്ക്ക് പിന്നാലെ, അവരുടെ ജന്മനാടായ പോര്‍ച്ചുഗലില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ജോട്ടയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്ന റൊണാള്‍ഡോ, മല്ലൂര്‍ക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.
അപകടം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് റൊണാള്‍ഡോ ജോട്ടയോടൊപ്പം നാഷണല്‍ ലീഗ് കിരീടം നേടിയിരുന്നു. 40-കാരനായ റൊണാള്‍ഡോ ഇപ്പോള്‍ വിശദീകരിക്കുന്നത്, തന്റെ സാന്നിധ്യം ആ ദുഃഖകരമായ നിമിഷങ്ങളില്‍ ശ്രദ്ധ നേടുന്ന ഒരു 'സര്‍ക്കസ്' ആയി മാറാന്‍ താന്‍ ആഗ്രഹിച്ചില്ല എന്നതാണ്. കൂടാതെ, 20 വര്‍ഷം മുന്‍പ് പിതാവ് ജോസ് ഡിനിസ് അവെയ്‌റോയുടെ മരണശേഷം താന്‍ ഒരു ശവകുടീരത്തിലും പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മനസ്സ് ശുദ്ധമാണെങ്കില്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ ഭയക്കേണ്ടതില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഒരുപാട് കരഞ്ഞു' എന്ന വാക്കുകളോടെ തന്റെ വേദന പങ്കുവെച്ച അദ്ദേഹം, സന്ദേശം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ സംഭവിച്ച ജോട്ടയുടെ അപകടമരണം പോര്‍ച്ചുഗലിനെ മുഴുവന്‍ ഞെട്ടിച്ച സാഹചര്യത്തില്‍, റൊണാള്‍ഡോയുടെ ഈ വെളിപ്പെടുത്തല്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ദുഃഖം ഉണര്‍ത്തുന്നതാണ്.
പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു: 'സന്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല. ഞാന്‍ ഒരുപാട് കരഞ്ഞു. എല്ലാവര്‍ക്കും അത് വളരെ ബുദ്ധിമുട്ടുള്ള നിമിഷമായിരുന്നു - രാജ്യത്തിനും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും... അത് വളരെ വേദനാജനകമായിരുന്നു. വളരെ വളരെ ദുഃഖകരമായ ഒരു വാര്‍ത്ത.' ജോട്ടയുടെ മരണം ഉള്‍ക്കൊള്ളാന്‍ തനിക്ക് സമയം വേണമെന്നും, അത് ഒരു 'ബുദ്ധിമുട്ടുള്ള സാഹചര്യം' ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ സഹതാരമായിരുന്ന ജോട്ടയുമായുള്ള ബന്ധം റൊണാള്‍ഡോയ്ക്ക് എത്രത്തോളം അടുപ്പമുണ്ടായിരുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.
മരണവാര്‍ത്ത സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷം, റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ജോട്ടയ്ക്കുള്ള ആദരാഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. അല്‍-നാസര്‍ ക്യാപ്റ്റനായ അദ്ദേഹം, ജോട്ടയുടെ കുടുംബത്തിന് സന്ദേശം അയച്ചുകൊണ്ട് ഇങ്ങനെ എഴുതി: 'അതില്‍ അര്‍ത്ഥമില്ല. ഞങ്ങള്‍ ദേശീയ ടീമില്‍ ഒരുമിച്ചായിരുന്നു, നിങ്ങള്‍ വിവാഹിതരായതേയുള്ളൂ. നിങ്ങളുടെ കുടുംബത്തിനും, ഭാര്യയ്ക്കും, കുട്ടികള്‍ക്കും ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു, അവര്‍ക്ക് ലോകത്തിലെ എല്ലാ ശക്തിയും നേരുന്നു. നിങ്ങള്‍ എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം. ഡിയോഗോയും ആന്‍ഡ്രേയും, സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളെ മിസ്സ് ചെയ്യും.' ഈ പോസ്റ്റ് ലക്ഷക്കണക്കിന് ഫാന്‍സിന്റെ ഹൃദയം തൊട്ടു, റൊണാള്‍ഡോയുടെ മാനുഷികതയെ വീണ്ടും എടുത്തുകാണിച്ചു.
സെപ്റ്റംബറില്‍ മൈതാനത്തിലേക്ക് ഇറങ്ങിയപ്പോഴും റൊണാള്‍ഡോ ജോട്ടയെ മറന്നില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍മേനിയയ്‌ക്കെതിരെ 21-ാം മിനിറ്റില്‍ (ജോട്ടയുടെ ജേഴ്‌സി നമ്പര്‍) ഗോള്‍ നേടിയ ശേഷം, പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. ഈ ഗോള്‍ ജോട്ടയ്ക്ക് സമര്‍പ്പിച്ചതായി അദ്ദേഹം പിന്നീട് വ്യക്തമാക്കി. ഈ നിമിഷം പോര്‍ച്ചുഗല്‍ ടീമിന്റെ ഐക്യത്തിന്റെ പ്രതീകമായി മാറി, ഫുട്‌ബോള്‍ ലോകത്ത് വൈറലായി.
അര്‍മേനിയയ്‌ക്കെതിരായ വിജയത്തിന് ശേഷം, റൊണാള്‍ഡോയുടെ ഈ ആദരാഞ്ജലിയെക്കുറിച്ച് പോര്‍ച്ചുഗല്‍ താരം ജോവോ നെവസ് പ്രതികരിച്ചു. ലിവര്‍പൂള്‍ താരത്തെ നഷ്ടമായതിനാല്‍ ഇപ്പോഴും സാഹചര്യം കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്ന് അദ്ദേഹം സമ്മതിച്ചു.'എനിക്ക് അത് എളുപ്പമാണെന്ന് തോന്നുന്നില്ല. ജോട്ട എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകും, 21-ാം മിനിറ്റിലെ ഗോള്‍ ധക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെപ കാന്‍സലോയുടെ ഗോളും അദ്ദേഹത്തിന് സമര്‍പ്പിച്ചു. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നു,' ജോവോ നെവസ് പറഞ്ഞു. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി റൊണാള്‍ഡോയും ജോട്ടയും ഒരുമിച്ച് 32 മത്സരങ്ങള്‍ കളിച്ചു. അതില്‍ യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനല്‍ പോലുള്ള പ്രധാന മത്സരങ്ങളും ഉള്‍പ്പെടുന്നു.
