പുലര്‍ച്ചെ വെള്ളം കോരി കുളിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല; നേരം വെളുത്തു നോക്കിയപ്പോള്‍ വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തിനു കടും നീലനിറം; വറ്റിച്ചു വൃത്തിയാക്കിയപ്പോള്‍ വെള്ളം സാധാരണ നിലയില്‍

Update: 2025-12-03 16:35 GMT

കോഴിക്കോട്: വീട്ടുപറമ്പിലെ കിണറിലെ വെള്ളം മുഴുവന്‍ നീല നിറമായി മാറി. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വെള്ളത്തിന്റെ നിറം മാറ്റമുണ്ടായത്. ാവിലെ അടുക്കള ആവശ്യത്തിനായി വെള്ളമെടുത്തപ്പോഴാണു നിറം മാറ്റം ശ്രദ്ധിച്ചത്. തുടര്‍ന്ന് 10 മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ നടത്തിയ പരിശോധനയിലാണു കിണറിലെ വെള്ളത്തിനു പൂര്‍ണമായി നീല നിറമാണെന്നു കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉപയോഗിച്ചപ്പോള്‍ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ പോകാനായി വ്രതമനുഷ്ടിക്കുന്നതിനാല്‍ വിശ്വംഭരന്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കാറുണ്ട്. ഇരുട്ടായതിനാല്‍ നിറം മാറ്റം ശ്രദ്ധിച്ചില്ല. പിന്നീട് നേരം വെളുത്തതോടെ, മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ബക്കറ്റില്‍ നിറച്ചപ്പോഴാണ് നീലനിറം കണ്ടത്. കിണറിലേക്ക് നോക്കിയപ്പോള്‍ കടുത്ത നീല നിറത്തിലാണ് വെള്ളമുണ്ടായിരുന്നത്. ഉടന്‍ തന്നെ സമീപത്തെ വീടുകളിലെ കിണര്‍ പരിശോധിച്ചെങ്കിലും അവിടെയൊന്നും കുഴപ്പമുണ്ടായിരുന്നില്ല.

ആശങ്കയിലായ വീട്ടുകാര്‍ സംഭവം മാവൂര്‍ പോലീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് വെള്ളത്തിന്റെ സാംപില്‍ കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 14 മീറ്ററോളം ആഴമുള്ള കിണര്‍ 16 വര്‍ഷം മുന്‍പാണ് നിര്‍മിച്ചത്.

ചൂലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നിന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.നവ്യ, ജിയോളജി വകുപ്പില്‍ നിന്നു കെ.പ്രമോദ് എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് സിഡബ്ല്യുആര്‍ഡിഎമ്മില്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്നു കിണറ്റിലെ വെള്ളം വറ്റിച്ചു വൃത്തിയാക്കി. പിന്നീട് കിണറിലെ ഉറവ വെള്ളം സാധാരണ നിലയിലാണു കണ്ടത്. കിണര്‍ വൃത്തിയാക്കിയ ശേഷമുള്ള വെള്ളവും കൂടി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തല്‍ക്കാലം കിണര്‍ വെള്ളം ഉപയോഗിക്കുന്നതു നിര്‍ത്തിവയ്ക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

Similar News