'മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി!' വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് തോറ്റ സിപിഎം സ്ഥാനാര്‍ഥിയുടെ ഭാര്യ; പോസ്റ്റ് ചര്‍ച്ചയായതോടെ വീണ്ടും ഫേസ്ബുക്ക് കുറിപ്പ്; ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരണം

Update: 2025-12-13 11:48 GMT

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിച്ച ഭര്‍ത്താവിനെ പരാജയപ്പെടുത്തിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഎം സ്ഥാനാര്‍ഥിയുടെ ഭാര്യ. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജികുമാര്‍ പരടയിലിന്റെ ഭാര്യ സിന്ധു പരടയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്. 'മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി !' -ഇതായിരുന്നു സിന്ധു പരടയിലിന്റെ ആദ്യ പോസ്റ്റ്. പോസ്റ്റ് ചര്‍ച്ചയായതോടെ എന്തിനാണ് താന്‍ നന്ദി പറഞ്ഞത് എന്ന് വിശദീകരിച്ച് സിന്ധു വീണ്ടും പോസ്റ്റിട്ടു. ബിജെപി സ്ഥാനാര്‍ഥി കലാധരനാണ് സജികുമാറിനെ തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധു ആദ്യ കുറിപ്പ് പങ്കുവച്ചത്. ഇതിന് പിന്നാലെ കാരണം അന്വേഷിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെയാണ് വിശദീകരണ കുറിപ്പ് പങ്കുവച്ചത്.

ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡ് മെമ്പറുടെ പണി എന്നാണ് അവര്‍ വിശദീകരണ പോസ്റ്റില്‍ പറയുന്നത്. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആള്‍ക്ക് മാത്രമേ വാര്‍ഡ് മെമ്പറാകാന്‍ കഴിയൂ. സജികുമാര്‍ പിഎസ്സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ രണ്ടുപേരും വിരമിക്കും. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനാണ് തന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നില്‍ക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും 'പാര്‍ട്ടിയുടെ തീരുമാനം' എന്നുപറഞ്ഞ് മനസില്ലാ മനസോടെ നില്‍ക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താന്‍ നന്ദി പറഞ്ഞതെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

സിന്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവര്‍ക്കും ഇതേ സംശയം ഉണ്ട് ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.

വാര്‍ഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്തപ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാള്‍ക്കുമാത്രമേ ഒരു വാര്‍ഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാന്‍ കഴിയൂ. സജികുമാര്‍ PSC ടെസ്റ്റ് എഴുതി ഇന്റര്‍വ്യൂവും കടന്ന് (ഒരു പാര്‍ട്ടിയുടേയും പിന്തുണയോടെയല്ല ) കുട്ടമ്പേരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. ചെങ്ങന്നൂര്‍ താലൂക്കിലെ മികച്ച ബാങ്കിനുംമികച്ച സെക്രട്ടറി ക്കുമുള്ള അവാര്‍ഡ് കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകര്‍ക്കാന്‍ ശ്രമിച്ചത്. മാത്രമല്ല ഞങ്ങള്‍ രണ്ടാളും 5 വര്‍ഷത്തിനുളളില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കും. ഞാനായിരിക്കും മുമ്പേ വിരമിക്കുക. അദ്ദേഹത്തേക്കാള്‍ എനിക്കായതുകൊണ്ടല്ല ബാങ്കുകാരുടെ പെന്‍ഷന്‍ പ്രായം ഞങ്ങളേക്കാള്‍ കൂടുതലായതു കൊണ്ടാണ്. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നില്‍ക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും പാര്‍ട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സിലാ മനസോടെയാണ് നിന്നത്). എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാന്‍ നന്ദി പറഞ്ഞത്.


Full View

Similar News