'ആദ്യം വാലിന് തീപിടിച്ചു, ആകാശത്ത് വട്ടം കറങ്ങി താഴേക്ക് പതിച്ചു'; കുവൈത്തില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍; എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റതോ? വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്ത്
ടെഹ്റാന്‍: കുവൈത്തില്‍ അമേരിക്കന്‍ നിര്‍മിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകര്‍ന്നുവീണു. ഇറാന്‍ ആക്രണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇറാന് നേരെ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകര്‍ന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഓണ്‍ലൈനില്‍ പങ്കിട്ട ദൃശ്യങ്ങളില്‍ എഫ്-15 വിമാനം തകര്‍ന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റാണ് വിമാനം തകര്‍ന്നതെന്നാണ് സൂചന. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാല്‍, അപൂര്‍വ സാഹചര്യങ്ങളില്‍ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കില്‍ ആശയവിനിമയ തകരാറുകള്‍ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല' അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ ലാറിജാനി എക്‌സിലൂടെയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാന്‍ ദശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു. 'അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് 'ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്' അലി ലാരിജാനി പറഞ്ഞു. അമേരിക്ക ആദ്യം എന്ന സ്വയം നിര്‍മ്മിച്ച മുദ്രാവാക്യത്തെ ട്രംപ് ഇസ്രായേല്‍ ആദ്യം ആക്കി മാറ്റി. ഇസ്രായേലിന്റെ അധികാരക്കൊതിക്കായി അമേരിക്കന്‍ സൈനികരെ ബലിയര്‍പ്പിക്കുകയും ചെയ്യുകയാണ് ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി ''ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും'' - ബ്രിട്ടിഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടന്‍ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. ''അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങള്‍ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല'' - ട്രംപ് പറഞ്ഞു.
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (IRGC) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) പറഞ്ഞു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന് ഒരു ആസ്ഥാനം ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
