മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി; പ്രതിയെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തില്‍; പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍; ആ വീഡിയോയും ചിത്രവും വ്യാജ നിര്‍മ്മിതി തന്നെ; കാപ്പ പ്രതിയുടെ ബ്ലാക് മെയിലിന് പിന്നില്‍ വമ്പന്‍ ഗൂഡാലോചന

Update: 2026-03-30 03:51 GMT

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുറ്റവാളിയുമായ റോഷനെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറം പോലീസ് സാഹസികമായി പിടികൂടിയത്. ആഴ്ചകളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കം.

അത്യന്തം ഗൗരവകരമായ ബ്ലാക്ക് മെയിലിംഗ് ആരോപണമാണ് റോഷനെതിരെ ഉയര്‍ന്നിരിക്കുന്നത്. പാണക്കാട് കുടുംബാംഗമായ മൊയീനലി തങ്ങളെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതായാണ് പോലീസ് കണ്ടെത്തല്‍. ഇവ പുറത്തുവിടാതിരിക്കാന്‍ 15 കോടി രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങാന്‍ കുടുംബം തയ്യാറാകാത്തതിനെ തുടര്‍ന്ന് ജനുവരി 31-ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാദിഖലി തങ്ങള്‍ക്കെതിരെ ഇയാള്‍ തരംതാണ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പോലീസില്‍ പരാതി നല്‍കി. സൈബര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോസ്റ്റ് ഇട്ടത് റോഷനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ തന്നെ കാപ്പ ചുമത്തിയിരുന്നതിനാല്‍ പോലീസ് അതീവ ജാഗ്രതയിലായിരുന്നു.

താന്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ റോഷന്‍ കേരളം വിടുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന സൂചന ലഭിച്ചത്. കോയമ്പത്തൂരിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയായിരുന്നു ഇയാള്‍. പോലീസ് സംഘം എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും.

ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തെയും പാണക്കാട് കുടുംബത്തെയും പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നതായാണ് പാര്‍ട്ടി അണികളുടെ ആരോപണം. പ്രതിക്ക് സാമ്പത്തിക സഹായം നല്‍കിയവരെയും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയവരെയും കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്.

മൊയീനലി തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതാണോ അതോ എഡിറ്റ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ റോഷന്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. 15 കോടി രൂപ എന്ന വലിയ തുക ആവശ്യപ്പെട്ടതിന് പിന്നില്‍ വന്‍കിട റാക്കറ്റുകളുടെ സാന്നിധ്യം പോലീസ് സംശയിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള റോഷന്‍ ഒറ്റയ്ക്കല്ല ഈ നീക്കം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള പാണക്കാട് കുടുംബത്തിനെതിരെ ഇത്തരം നീക്കങ്ങള്‍ ഉണ്ടായത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ ആശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.

നാളെ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കാപ്പ നിയമം നിലവിലിരിക്കെ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് പ്രതിക്ക് വലിയ തിരിച്ചടിയാകും. ഇയാള്‍ക്കെതിരെയുള്ള പഴയ കേസുകളുടെ പുരോഗതിയും ഈ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിലയിരുത്തും. കോയമ്പത്തൂരിലെ പ്രതിയുടെ താവളങ്ങളെക്കുറിച്ചും അവിടെയുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കും.

പെരിന്തല്‍മണ്ണ മേഖലയിലെ ലഹരി-ക്വട്ടേഷന്‍ സംഘങ്ങളുമായി റോഷനുള്ള ബന്ധം നേരത്തെ തന്നെ പോലീസിന് അറിയാമായിരുന്നു. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണോ ഇത്തരം ഒരു ബ്ലാക്ക് മെയിലിംഗിന് ഇയാള്‍ മുതിര്‍ന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. പാണക്കാട് തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പുറമെ മറ്റാരെങ്കിലും പങ്കാളികളാണോ എന്നതും വരും ദിവസങ്ങളില്‍ വ്യക്തമാകും.

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ പഴുതടച്ച നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. മലപ്പുറം എസ്.പി.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഈ അറസ്റ്റോടെ പാണക്കാട് കുടുംബത്തിന് നേരെയുള്ള വ്യക്തിഹത്യകള്‍ക്ക് അറുതിയാകുമെന്നാണ് വിശ്വാസം. വരും ദിവസങ്ങളില്‍ ഈ കേസിലെ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar News