യുദ്ധക്കളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ 'ഇരക്കുകയാണെന്ന്' ട്രംപ്; ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു; ഹോര്‍മുസ് കടലിടുക്കിനെ തമാശരൂപേണ വിശേഷിപ്പിച്ചത് 'സ്‌ട്രെയിറ്റ് ഓഫ് ട്രംപ്' എന്നും; ഇറാന്‍ മുട്ടുമടക്കുന്നുവോ? ട്രംപിന്റെ അവകാശ വാദം ചര്‍ച്ചകളില്‍

Update: 2026-03-30 02:37 GMT

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന കരാര്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധക്കളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ 'ഇരക്കുകയാണെന്ന്' ട്രംപ് അവകാശപ്പെട്ടു. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇറാന്‍ വഴങ്ങുന്നതിന്റെ സൂചനകള്‍ ട്രംപ് പുറത്തുവിട്ടത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഇറാന്റെ ഉപരോധത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. ഹോര്‍മുസ് കടലിടുക്കിനെ തമാശരൂപേണ 'സ്‌ട്രെയിറ്റ് ഓഫ് ട്രംപ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മേഖലയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുവെന്ന് വ്യക്തമാക്കി. എന്നാല്‍ ഇറാനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കരാറിലെത്തിയില്ലെങ്കില്‍ സൈനിക നടപടി അനിവാര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ആ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്.

ഏപ്രില്‍ ആറിനകം കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ മേഖലയ്ക്ക് നേരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന അന്ത്യശാസനവും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ജീവനാഡിയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ എണ്ണസമ്പത്തിന്മേലുള്ള തന്റെ താല്‍പ്പര്യം ട്രംപ് തുറന്നു പ്രകടിപ്പിച്ചു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്നത് യുഎസ് സൈന്യത്തിന് എളുപ്പമുള്ള കാര്യമാണെന്നും അവിടെ ഇറാന് കാര്യമായ പ്രതിരോധമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് അനിശ്ചിതകാലത്തേക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനാണ് പദ്ധതി. വെനിസ്വേലയില്‍ പരീക്ഷിച്ചതിന് സമാനമായ രീതി ഇറാനിലും പ്രയോഗിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിനെ എതിര്‍ക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ എതിരാളികളെ 'മണ്ടന്മാര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ അവരെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ പാകിസ്ഥാന്‍ മധ്യസ്ഥതയിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ട്രംപ് പറയുമ്പോഴും ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. എങ്കിലും ഉപരോധം മൂലം ശ്വാസംമുട്ടുന്ന ഇറാന്‍ ഭരണകൂടത്തിന് മുന്നില്‍ മറ്റ് വഴികളില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

ട്രംപിന്റെ പ്രസ്താവനകള്‍ പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാകുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളറിന് മുകളിലെത്തി. യുദ്ധം തുടങ്ങിയതിന് ശേഷം ഒരു മാസത്തിനിടെ എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള വിതരണ ശൃംഖലയെ താറുമാറാക്കിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. എണ്ണവില വര്‍ധനവ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആഭ്യന്തര രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നുണ്ട്.

ഖാര്‍ഗ് ദ്വീപിന് പുറമെ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങളില്‍ മിന്നലാക്രമണങ്ങള്‍ നടത്താനും അമേരിക്കന്‍ സൈനിക നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടാന്‍ ഇറാന്‍ വിന്യസിച്ചിരിക്കുന്ന ആയുധങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി യുഎസ്എസ് ട്രിപ്പോളി ഉള്‍പ്പെടെയുള്ള വമ്പന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ പ്രതിരോധം പൂര്‍ണ്ണമായും തകര്‍ക്കാന്‍ സാധിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

അതേസമയം, അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമേരിക്കന്‍ സൈന്യത്തെ 'മരണക്കെണി'യിലേക്കാണ് ട്രംപ് നയിക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ മിസൈലുകള്‍ സര്‍വ്വസജ്ജമാണെന്നും ഏത് അധിനിവേശത്തെയും പ്രതിരോധിക്കാന്‍ തയ്യാറാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ യുഎസ് സൈന്യത്തിന്റെ കരുത്തിന് മുന്നില്‍ എത്രകാലം ഇറാന്‍ പിടിച്ചുനില്‍ക്കുമെന്നത് ചോദ്യചിഹ്നമാണ്.

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാനാണ് അമേരിക്കന്‍ നീക്കം. ഇതിനായി ഡ്രോണുകള്‍ സജ്ജീകരിച്ച കപ്പലുകള്‍ ബ്രിട്ടന്‍ മേഖലയിലേക്ക് അയച്ചേക്കും. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള വിപണിയിലെ എണ്ണവില കുറയ്ക്കാന്‍ സഹായിക്കുമെന്ന് ട്രംപ് കരുതുന്നു. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ മേഖലയിലെ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

ഏപ്രില്‍ ആറ് എന്ന ട്രംപിന്റെ സമയപരിധിക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇറാന്‍ കരാറിന് തയ്യാറാവുമോ അതോ ട്രംപ് ഭീഷണിപ്പെടുത്തിയത് പോലെ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബാക്രമണം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. പശ്ചിമേഷ്യ വീണ്ടും ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ അതോ ട്രംപിന്റെ 'നയതന്ത്രം' വിജയിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

Tags:    

Similar News