പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ പാക്കിസ്ഥാന്‍ മുന്‍ സൈനികനും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിയിലേക്ക് ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും; സിന്ധു നദീ ജല കരാര്‍ റദ്ദാക്കാനും സാധ്യത
പാക്കിസ്ഥാനെതിരെ കടുത്ത നടപടിയിലേക്ക് ഇന്ത്യ
ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ പാക്കിസ്ഥാന്‍ മുന്‍ സൈനികനും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. വെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കൂടാതെ സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരും ആക്രമണത്തില്‍ പങ്കാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഭീകരരുടെ ചിത്രം സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ലഷ്‌ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ നാല് ടിആര്‍എഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടിരുന്നു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം ആദരം അര്‍പ്പിച്ചു.
അതേ സമയം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി നല്‍കുക. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹല്‍ഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നില്‍ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്‌നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.
ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്‌ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസഥാനില്‍ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാക്കിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായവരാണെന്നാണ് വിവരം.
ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തല്‍ തുടര്‍നീക്കം സര്‍ക്കാര്‍ തീരുമാനിക്കും. സര്‍വകക്ഷിയോഗം വേണമെന്ന പ്രതിപക്ഷ ആവശ്യം തത്കാലം അംഗീകരിച്ചേക്കില്ല.