അനാസ്ഥകൾ ചൂണ്ടിക്കാട്ടിയതിൽ പ്രതികാര നടപടി; നിയമ വിദ്യാർത്ഥിനിയുടെ അവസാന വർഷ പ്രബന്ധം തള്ളാതെയും, കൊള്ളാതെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി; കോളേജ് കയറിയിറങ്ങി മടുത്തെന്ന് ആറ്റിങ്ങൽ സ്വദേശിയായ വിദ്യാർത്ഥിനി; മനംനൊന്ത് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; 'റിജക്ഷൻ ലെറ്റർ' നൽകാൻ മടിക്കുന്നത് നിയമനടപടി ഭയന്നോ ?
മലപ്പുറം: നിയമ വിദ്യാർത്ഥിനിയുടെ അവസാന വർഷ പ്രബന്ധം സർവകലാശാല അധികൃതർ സ്വീകരിക്കാൻ തയാറാകാത്തത് വ്യക്തിവൈരാഗ്യത്തെ തുടർന്നെന്ന് ആരോപണം. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ പ്രബന്ധം തിരുത്താൻ ആവശ്യപ്പെട്ടതായാണ് പരാതി. കാലിക്കറ്റ് സർവകലാശാല എൽഎൽഎം വിദ്യാർത്ഥിനിയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സപ്ലിമെന്ററി പരീക്ഷകൾക്ക് തയ്യാറെടുക്കെയാണ് വിദ്യാർത്ഥിനിക്കെതിരെ സർവകലാശാല അധികൃതരുടെ പ്രതികാര നടപടി. തുടർച്ചയായി അവഗണനയെ തുടർന്ന് വിദ്യാർത്ഥിനിയുടെ തുടർ പഠനത്തെ പോലും ബാധിക്കുന്ന അവസ്ഥയാണുള്ളത്. ഇതിൽ മനംനൊന്ത് കുട്ടിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
സർവകലാശാലയിലെ അധികൃതരുടെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാർത്ഥിനിയെ അധ്യാപകരടക്കം അവഗണിച്ചിരുന്നതായാണ് ആരോപണം. കോളേജിലെ ലൈബ്രറി തുറന്നു നൽകുന്നതും, കൃത്യ സമയത്ത് ക്ലാസ് തുടങ്ങാനുള്ള അധ്യാപകരുടെ അനാസ്ഥ, ഹോസ്റ്റലിലെ മെസ്സിൽ പോയി ആഹാരം കഴിക്കാൻ അനുവാദം നൽകാതിരിക്കുക തുടങ്ങി നിരവധി വിഷയങ്ങളെ വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനാൽ തനിക്ക് വലിയ അവഗണയാണ് അധികൃതരിൽ നിന്നും നേരിടേണ്ടി വന്നതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ഓരോ തവണ സമർപ്പിക്കുമ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് പ്രബന്ധം അധികൃതർ നിരസിക്കുകയായിരുന്നു.
പ്രബന്ധത്തിന്റെ കോപ്പിയടി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് കഴിഞ്ഞ ശേഷമാണ് പ്രബന്ധത്തിന്റെ വിഷയം മനസ്സിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന വിചിത്ര വിശദീകരണം അധ്യാപിക നൽകുന്നത്. എന്നാൽ ഇതിനോടകം പ്രബന്ധത്തിന്റെ മുഴുവൻ ഭാഗങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികൾ കൃത്യ സമയത്ത് തങ്ങളുടെ പ്രബന്ധങ്ങൾ സമർപ്പിച്ചെങ്കിലും അധ്യാപികയുടെ അനാസ്ഥ കാരണം പരാതിക്കാരിക്ക് നിയമ ബിരുദം പോലും നേടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് കോളേജിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. പല തവണ പ്രബന്ധം നിരസിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനിയുടെ പിതാവ് കോളേജിൽ എത്തിയിരുന്നു.
പ്രബന്ധം സ്വീകരിക്കാൻ കഴിയില്ലെങ്കിൽ റിജക്ഷൻ ലെറ്റർ നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പ്രബന്ധം സ്വീകരിക്കാൻ പാടില്ലെന്ന നേരത്തെ തന്നെ അധികൃതർ തീരുമാനിച്ചിരുന്നതാണെന്നും ഇതിനാലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരിയുടെ പ്രബന്ധം നിരസിച്ചതായി അധ്യാപകർ മറ്റ് വിദ്യാർത്ഥികളോട് പറഞ്ഞിരുന്നതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. കഴിഞ്ഞ 19നായിരുന്നു പ്രബന്ധം സമർപ്പിക്കേണ്ട അവസാന തീയതി. എന്നാൽ പൂർത്തിയാക്കിയിട്ടും ഈ ദിവസം വിദ്യാർത്ഥിനിക്ക് പ്രബന്ധം ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. അന്നേ ദിവസം കോളേജിന്റെ കൗൺസിൽ അംഗങ്ങൾ നടത്തിയ യോഗത്തിൽ തിരുത്തുകൾ വരുത്തി വിദ്യാർത്ഥിനിക്ക് 21ന് പ്രബന്ധം സമർപ്പിക്കാമെന്ന് തീരുമാനം എടുത്തിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയും വിദ്യാർത്ഥിനി കോളേജിൽ എത്തി. എന്നാൽ അന്നേ ദിവസം പ്രബന്ധം പരിശോധിക്കേണ്ട അധ്യാപിക കോളേജിൽ എത്തിയിരുന്നില്ല. മുൻപും പല തവണ തന്നെ അവഗണിക്കുന്ന തരത്തിൽ അധ്യാപിക പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. കുട്ടിയോടുള്ള വ്യക്തി വൈരാഗ്യമാണ് പ്രബന്ധം ഒപ്പിട്ട് നൽകാൻ ഉണ്ടായ കാലതാമസത്തിന് കാരണമെന്ന് മനസ്സിലാക്കിയ പിതാവ് പ്രബന്ധം നിരസിച്ചെന്ന കാരണം കാണിക്കുന്ന റിജക്ഷൻ ലെറ്റർ നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ പ്രബന്ധത്തിൽ തിരുത്ത് വരുത്തി ഹാജരാക്കണമെന്നായിരുന്നു കോളേജിന്റെ നിലപാട്. ഇത് മാറ്റി തരണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥിനി.
പ്രബന്ധം സ്വീകരിച്ചതായോ, നിരസിച്ചതായോ വ്യക്തമാക്കാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. ഓരോ തവണ സമർപ്പിക്കുമ്പോഴും പല കാരണങ്ങൾ പറഞ്ഞ് പ്രബന്ധം തിരുത്താൻ അധികൃതർ ആവശ്യപ്പെടുകയാണ്. പ്രബന്ധം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രബന്ധത്തിന്റെ ആദ്യ അദ്ധ്യായം തിരുത്തണമെന്ന അധികൃതരുടെ വിചിത്ര വാദം സൂചിപ്പിക്കുന്നത് തനിക്കെതിരെയുള്ള വ്യക്തി വൈരാഗ്യമാണെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. പ്രബന്ധം സ്വീകരിക്കാൻ കഴിയില്ലെങ്കിൽ കാരണം വ്യക്തമാക്കി റിജക്ഷൻ ലെറ്റർ നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. എന്നാൽ ഇതിന് അധികൃതർ തയാറല്ലെന്നും, പ്രബന്ധം വീണ്ടും തിരുത്തി സമര്പ്പിക്കണമെന്ന പിടിവാശിയിലാണ് കോളേജെന്നും വിദ്യാർത്ഥിനി പറയുന്നു.