മുഖ്യമന്ത്രി 26 തവണ വിദേശ യാത്ര നടത്തി; പക്ഷേ ഒന്നിനും വ്യക്തമായ കണക്കില്ല; ഇനി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകള്‍ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതി; രാജീവിന്റെ ചൈനീസ് യാത്രയില്‍ ഇടപെടല്‍ തുടങ്ങും

Update: 2025-06-04 01:43 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകള്‍ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. വിദേശയാത്രാ ചെലവുകള്‍ പല ശീര്‍ഷകങ്ങളില്‍ കാണിച്ചതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവിന്റെ കണക്കുകളില്‍ വ്യക്തതയും ഏകീകരണവും വരുത്തണമെന്ന് അക്കൗണ്ടന്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.

അതിനിടെ കേരളത്തിലെ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു മന്ത്രി പി.രാജീവും ഉദ്യോഗസ്ഥസംഘവും ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.. ലോക സാമ്പത്തിക ഫോറത്തിന് അനുബന്ധമായി ഈ മാസം 24 മുതല്‍ 26 വരെ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി രാജീവ്, ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്‌ഐഡിസി എംഡി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരാണു പങ്കെടുക്കുന്നത്. ഇതിന്റെ ചെലവെല്ലാം പുതിയ സംവിധാനം നിരീക്ഷിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ 26 തവണ വിദേശയാത്ര നടത്തിയെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ, ഇന്തോനേഷ്യ, സിംഗപ്പുര്‍, ബഹറിന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളാണു മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്. അമേരിക്കയില്‍ പ്രധാനമായി ചികിത്സയ്ക്കായാണു പോയത്. ഈ യാത്രകളെല്ലാം പലവിധ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഇതിനിടെയാണ് ചെലവ് കണക്കാക്കാന്‍ പ്രത്യേക സംവിധാനം വരുന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു കൃത്യമായ കണക്കില്ലെന്ന് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ നിരീക്ഷിക്കാനും ഏകീകരിക്കാനുമായി പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്. സമിതിയില്‍ ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍, ന്യൂഡല്‍ഹി കേരള ഹൗസ് ലെയ്‌സണ്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. ഓരോ ആറു മാസവും സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കണക്കുകള്‍ പല ശീര്‍ഷകങ്ങളില്‍ ആയതോടെ അടുത്തിടെ ധനവകുപ്പ് പുറത്തിറക്കിയ ഫൈനല്‍ റീ അപ്രോപ്രിയേഷന്‍ ഉത്തരവില്‍ ഓരോ ശീര്‍ഷകത്തിലും വിദേശയാത്രയ്ക്ക് ചെലവായ തുകയെന്നു കൃത്യമായി സൂചിപ്പിച്ചിരുന്നു. നിയമസഭയില്‍പോലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. രാജീവിന്റെ ചൈനാ സന്ദര്‍ശനത്തില്‍ എല്ലാത്തിനും വ്യക്തത വരുത്തും. അടുത്ത ജനുവരിയില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലുമെത്തും മന്ത്രിയും സംഘവും. 2 യാത്രകള്‍ക്കുമായി 14 കോടി രൂപയാണു ചെലവ്. ബജറ്റില്‍ വ്യവസായ പ്രോത്സാഹനത്തിനു നീക്കിവച്ച തുകയാകും ചെലവിടുക. കഴിഞ്ഞ ജനുവരിയില്‍ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ കേരളം പങ്കെടുത്തിരുന്നു.

രാജീവ് ഉള്‍പ്പെടെ ആറംഗസംഘത്തിനായി 5 കോടിയിലേറെ രൂപയാണു ചെലവിട്ടത്. രാജ്യാന്തര മാര്‍ക്കറ്റിങ് ഏജന്‍സി വഴിയാണു പങ്കാളിത്തം നേടിയത്. ഇതേ മാതൃകയിലാണ് ഇത്തവണയും പങ്കെടുക്കുന്നതെന്നാണു വിവരം. യാത്രയ്ക്കു കേന്ദ്രാനുമതി തേടി. മാര്‍ച്ചില്‍ വ്യവസായവകുപ്പിന്റെ സംരംഭകവര്‍ഷം പദ്ധതിയെക്കുറിച്ചു യുഎസില്‍ പാനല്‍ ചര്‍ച്ചയ്ക്കു പോകാന്‍ മന്ത്രി രാജീവിനും ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രം യാത്രാനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക ഫോറം അംഗീകരിച്ച 13 വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീന്‍ ഹൈഡ്രജന്‍ വാലി പ്രഖ്യാപിച്ചതു വലിയ നേട്ടമാണെന്നു വ്യവസായ വകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനം ഇതുവരെ ഗ്രീന്‍ ഹൈഡ്രജന്‍ നയം രൂപീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.

Similar News