മൈസൂര്‍ പാകിന് പേര് വന്നത് 'പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്ന്; എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുകളുണ്ട്; മൈസൂര്‍ പാകിന്റെ പേര് മാറ്റത്തിനെതിരെ മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബം; പേരിനെ തെറ്റായി ചിത്രീകരിക്കരുതെന്നും പ്രതികരണം

മൈസൂര്‍ പാകിന് പേര് വന്നത് 'പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്ന്

Update: 2025-05-26 12:38 GMT

ജയ്പൂര്‍: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ 'മൈസൂര്‍ പാക്ക്' ഉള്‍പ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റിയത് ദേശീയ തലത്തില്‍ തന്നെ വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.എല്ലാ മധുരപലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് 'പാക്ക്' എന്ന വാക്ക് നീക്കം ചെയ്ത് 'ശ്രീ' എന്ന് ചേര്‍ത്തതായാണ് വ്യാപാരികള്‍ വിശദീകരിച്ചത്.എന്നാല്‍ ഇപ്പോഴിത വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗം.

തങ്ങളുടെ മുന്‍ഗാമികള്‍ കണ്ടുപിടിച്ച പലഹാരത്തിന്റെ പേര് മാറ്റിയതിനോട് ഇവര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയായ എസ്. നടരാജാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.'എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളതുപോലെ മൈസൂര്‍ പാകിനുമുണ്ട്. അതില്‍ മാറ്റം വരുത്തുകയോ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്'- നടരാജ് പറയുന്നു.

'പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍നിന്നാണ് പാക്ക് ഉണ്ടായത്.മൈസൂരിലുണ്ടാക്കിയ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്.ഇതല്ലാതെ ആ പലഹാരത്തെ മറ്റൊന്നും വിളിക്കുന്നതില്‍ അര്‍ഥമില്ല.ലോകത്ത് ആരെവിടെ പോയാലും ഈ പലഹാരം കണ്ടാല്‍ അത് മൈസൂര്‍ പാക്കാണെന്ന് തിരിച്ചറിയാനും ആ പേര് വിളിക്കാനും കഴിയണം.ആ പേര് മാറ്റാന്‍ ആര്‍ക്കും ഒരവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍പ്പന നടത്തുന്നുണ്ട്.'ഗുരു സ്വീറ്റ്‌സ്' എന്ന പേരില്‍ മൈസൂരുവില്‍ കട നടത്തിവരികയാണ് നടരാജന്റെ കുടുംബം. രാജകീയ പലഹാരമായിരുന്ന മൈസൂര്‍ പാക്ക് കൊട്ടാരത്തിനകത്തും പുറത്തും ജനപ്രിയമാക്കിയ കുടുംബം ഇപ്പോള്‍ അഞ്ചാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്.മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയിലാണ് മൈസൂര്‍ പാക്ക് ആദ്യമായി പാചകം ചെയ്തത്. രാജാവായ കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ ഭരണകാലത്താണ് ഈ പലഹാരം ആദ്യമായുണ്ടാക്കിയത്.

അതേസമയം കര്‍ണാടകയിലെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതോടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച സജീവമായിരുന്നു.'ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളില്‍ നിന്ന് 'പാക്ക്' എന്ന വാക്ക് ഞങ്ങള്‍ നീക്കം ചെയ്തു. 'മോത്തി പാക്കിനെ' 'മോത്തി ശ്രീ' എന്നും 'ഗോണ്ട് പാക്കിനെ' 'ഗോണ്ട് ശ്രീ' എന്നും 'മൈസൂര്‍ പാക്കിനെ' 'മൈസൂര്‍ ശ്രീ' എന്നും ഞങ്ങള്‍ പുനര്‍നാമകരണം ചെയ്തുവെന്നുമാണ് കടയുടമകള്‍ അറിയിച്ചത്.

മധുരപലഹാരത്തിന്റെ പേരില്‍ 'ശ്രീ' പോലുള്ള ഒരു ഇന്ത്യന്‍ പദം കേള്‍ക്കുന്നത് സമാധാനവും സംതൃപ്തിയും നല്‍കുന്നുവെന്ന് പലരും പറയുന്നുണ്ട്. രാജസ്ഥാന്‍ സംസ്ഥാനം മുഴുവന്‍ പേര് മാറ്റുന്നതിനെക്കുറിച്ചും പരമ്പരാഗത മധുരപലഹാര നാമങ്ങളില്‍ 'പാക്' എന്നതിന് പകരം 'ശ്രീ' അല്ലെങ്കില്‍ 'ഭാരത്' എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജയ്പൂരിലെ നിരവധി പ്രശസ്ത മധുരപലഹാര നിര്‍മ്മാതാക്കളും കാറ്ററിംഗ് സേവന ദാതാക്കളും ഈ സംരംഭത്തെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്. താമസിയാതെ അവരും തങ്ങളുടെ മധുരപലഹാരങ്ങള്‍ക്ക് കൂടുതല്‍ ദേശസ്‌നേഹപരമായ പേരുകള്‍ നല്‍കുമെന്ന് പ്രസ്താവിച്ചു.

പരമ്പരാഗതമായി, മൈസൂര്‍ പാക്ക് പോലുള്ള ഐക്കണിക് മധുരപലഹാരങ്ങളില്‍,'പാക്' എന്ന വാക്ക് പാചക സമയത്ത് ഉപയോഗിക്കുന്ന പഞ്ചസാര സിറപ്പുമായി (കന്നഡയില്‍ പാക് എന്ന് വിളിക്കുന്നു) ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കൃതത്തില്‍,'പക' എന്നാല്‍ ''പാചകം ചെയ്യുക ''എന്നാണ് അര്‍ത്ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരില്‍ (ഇപ്പോള്‍ മൈസൂരൂ) നിന്നാണ് മൈസൂര്‍ പാക്ക് എന്ന പേര് വന്നത്.

Tags:    

Similar News