വിരട്ടാന്‍ നോക്കണ്ട, കേരളം ആരുടെയും പിതൃസ്വത്തല്ല; സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുന്നു; കള്ള കണക്കുകള്‍ ഉണ്ടാക്കി ഇവിടെ യുവാക്കളെ വഞ്ചിക്കുന്നു; രണ്ടാം പിണറായി സര്‍ക്കാര്‍ കിറ്റക്‌സിനെ വേട്ടയാടി; ആദര്‍ശം പറയുന്ന മന്ത്രി രാജീവിന്റെ മക്കള്‍ എവിടെ ആണ് പഠിച്ചത്? എത്ര രൂപയാണ് ചെലവിടുന്നത്; മറുപടിയുമായി സാബു ജേക്കബ്

വിരട്ടാന്‍ നോക്കണ്ട, കേരളം ആരുടെയും പിതൃസ്വത്തല്ല

Update: 2025-06-08 12:24 GMT

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന് മറുപടിയുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിറ്റക്‌സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി നടത്തിയ പ്രതികരണത്തിന് മറുപടിയുമായാണ് സാബു രംഗത്തെത്തിയത്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്‌സിന് കേരളത്തില്‍ തുടരാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു.

കിറ്റക്‌സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാര്‍ക്കും അറിയാം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റ അന്ന് മുതല്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ഒരുമിച്ച് ആക്രമിച്ചവെന്ന കാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 10000തില്‍ ഏറെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു മാസം തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്‌സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്‌സിന്റെ ഓഹരി മൂല്യം വര്‍ധിച്ചു.

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി ജേക്കബിന്റെ ചില ലക്ഷ്യങ്ങള്‍ കൂടി മുന്‍ നിര്‍ത്തിയാണ്.ഒരു പാട് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അത്. ആന്ധ്ര വളരെ മോശമാണെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. അത് വ്യവസായ മന്ത്രിയുടെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം പോരായ്മയും കഴിവില്ലായ്മയും മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കിറ്റക്‌സ് വളര്‍ന്നത് കേരളത്തിന്റെ മണ്ണില്‍ ആണെന്നും അത് മറക്കരുതെന്നുമാണ് മന്ത്രി പറയുന്നത്. ഇതുകേട്ടാല്‍ തോന്നും കേരളം ചില ആളുകളുടെ സ്വത്താണെന്ന്.

കേരളം ആരുടെയും പിതൃസ്വത്തല്ല. കഴിഞ്ഞ 60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു. ഇവര്‍ക്കും 10 പേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നല്ലോ. അവര്‍ ആളെ പറ്റിച്ച് ജീവിക്കുകയാണെന്നും സാബു വിമര്‍ശിച്ചു.സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. കേരളത്തില്‍ വരുന്ന വ്യവസായങ്ങളില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നവരെയാന് ഞങ്ങള്‍ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്‌സ് സമൂഹത്തില്‍ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്.

10000 രൂപ ശമ്പളം കൊടുക്കുന്ന തൊഴിലല്ല 50 ലക്ഷം കൊടുക്കുന്നവരാണ് വേണ്ടതെന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നും സാബു വിമര്‍ശിച്ചു. മന്ത്രി പി.രാജീവിന്റെ മക്കള്‍ എവിടെ ആണ് പഠിച്ചത്, എത്ര രൂപയാണ് ചെലവിടുന്നത്, ഇപ്പോള്‍ എവിടെ പഠിക്കുന്നുവെന്ന് അന്വേഷിച്ചു നോക്കു. എന്നിട്ടാണ് എന്നിട്ട് ആദര്‍ശം പറയുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.

മനസമാധനം വേണമെങ്കില്‍ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാല്‍ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ഥം. അത്തരത്തിലുള്ള മനസമാധാനം വേണ്ട. കിറ്റക്‌സ് ഇവിടെ തുടര്‍ന്നുവെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സ് ഇവിടെ തുടരുന്നതിന് ആരുടെയും ഔദാര്യം വേണ്ട. ഇന്ന് ഇത് ഇവിടെ പൂട്ടി കെട്ടി മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ ഒരു വര്‍ഷം 400 കോടി രൂപ ലാഭം കിട്ടും. അത് വേണ്ടെന്ന് തീരുമാനിച്ചത് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ ഓര്‍ത്താണ്. പതിനായിരത്തിലേറെ കുടുംബങ്ങള്‍ പട്ടിണിയിലാവും.

ഈ കേരളം നന്നാവാന്‍ ഇവര്‍ ഒരിക്കലും അനുവദിക്കില്ല. കള്ള കണക്കുകള്‍ ഉണ്ടാക്കി ഇവിടെ യുവാക്കളെ വഞ്ചിക്കുകയാണ്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്. മുതല്‍ മുടക്കിയവര്‍ക്ക് പേടിക്കാതെ ജീവിക്കണ്ടേ? കേരളത്തിന്റെ മണ്ണില്‍ നിന്ന് ഉണ്ടാക്കിയെന്ന് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും സാബു പറഞ്ഞു.

അതേസമയം കേരളം കടമെടുത്ത് മുന്നോട്ടുപോകുകയാണെന്ന് സാബു നേതത്തെ മറുനാടന്‍ മലയാളിയോട് പറഞ്ഞിരുന്നു. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവന്നാല്‍ പ്രശ്‌നമാണ്. പെന്‍ഷന്‍, ശമ്പളം കൊടുക്കാനെല്ലാം കടമെടുക്കുകയാണ്. തെലുങ്കാനയിലേക്ക് സര്‍ക്കാര്‍ സ്വകാര്യ ജെറ്റ് അയച്ചു നല്‍കിയാണ് കൊണ്ടുപോയത്. അതുകൊണ്ട് അവര്‍ക്ക് 3500 കോടിയുടെ നിക്ഷേപം കിട്ടി. വ്യവസായ രംഗത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിലും കേരളം ഒന്നാം നമ്പറാണെന്നാണ് പറയുന്നത്. ഇവിടെ ഏത് വ്യവസായമാണ് കൊണ്ടുവന്നത് എന്ന് പറയുന്നില്ല- സാബു ജേക്കബ് പറഞ്ഞു.

ഇപ്പോള്‍ ആന്ധ്രയിലെ ടെക്‌സ്‌റ്റെയില്‍ മന്ത്രി നേരിട്ടു വന്നു. അവരുടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എത്തിയത്. അവിടെ വ്യവസായികള്‍ക്ക് എന്ത് സൗകര്യം ഏര്‍പ്പെടുത്താം എന്ന് ആ സര്‍ക്കാര്‍ ചിന്തിക്കുന്നു. എന്നാല്‍ കേരളം ഒന്നും പഠിക്കുന്നില്ല. ഒരുപക്ഷേ, തെലുങ്കാനയില്‍ കിട്ടിയതിലും കൂടുതല്‍ സൗകര്യം ആന്ധ്രയില്‍ കിട്ടിയേക്കാം. കേന്ദ്രസര്‍ക്കാറുമായുള്ള ബന്ധം കൊണ്ട് അവിടെ നേട്ടമുണ്ടാക്കാന്‍ അവിടുത്തെ സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ നിക്ഷേപം ഇറക്കുക എന്നു പറഞ്ഞാല്‍ നെഞ്ചത്ത് ബോംബ് വെച്ചു കിടക്കുന്നത് പോലെയാണ്. എപ്പോഴും എന്തും വേണമെങ്കിലും സംഭവിക്കാം. ഇവിടെ വ്യവസായികള്‍ ശ്വാസം മുട്ടിയാണ് മുന്നോട്ടു പോകുന്നത്. കേരളത്തില്‍ നിന്നും കിറ്റെക്‌സിനെ ഒറ്റയടിക്ക് പറിച്ചു നടുന്നതിന് പദ്ധതിയില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

Tags:    

Similar News