വയര്‍ ഒട്ടി വാരിയെല്ല് നട്ടെല്ലിനോട് ചേര്‍ന്ന് മരണം; സ്ത്രീധന കുറവ് കൊടുക്കാത്തതിന് സമാനതകളില്ലാ പീഡനം; രണ്ടു പെണ്‍മക്കളുടെ അമ്മയെ പട്ടിണിക്കിട്ട് കൊന്നത് സമാനതകളില്ലാതെ; തുഷാര കൊലക്കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്; പട്ടിണിക്കൊലയില്‍ നിറഞ്ഞത് ചന്തുലാലിന്റേയും അമ്മ ലാലിയുടേയും ക്രൂരമനസ്സ്

Update: 2025-04-28 10:25 GMT

കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം ശിക്ഷ. ഇരുവരേയും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, അമ്മ ലാലി എന്നിവരെയാണ് ജീവപര്യന്തം തടവിന് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് എസ് സുഭാഷ് വിധിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷത്തിനുശേഷമാണ് തുഷാരയെന്ന ഇരുപത്തെട്ടുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. ഐപിസി 302, 304 ബി , 344, 34 എന്നി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്. വിവാഹം 2013ല്‍ ആയിരുന്നു. സ്ത്രീധനത്തില്‍ കുറവുവന്ന രണ്ടുലക്ഷം മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്ന് കാണിച്ച് പ്രതികള്‍ തുഷാരയുമായി രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. മൂന്നുമാസം കഴിഞ്ഞതുമുതല്‍ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസ്സികമായും പീഡിപ്പിക്കാന്‍ തുടങ്ങി. തുഷാരയെ അവരുടെ കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചില്ല. ഇതിനിടെ ഇവര്‍ക്ക് 2 പെണ്‍കുട്ടികള്‍ ജനിച്ചു. കുട്ടികളെ കാണാന്‍ തുഷാരയുടെ വീട്ടുകാരെ അനുവദിച്ചില്ല.

2019 മാര്‍ച്ച് 21ന് രാത്രി തുഷാര മരിച്ചതായി അച്ഛനെ ഓട്ടോഡ്രൈവര്‍ അറിയിക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍വച്ചാണ് മൃതശരീരം കണ്ടത്. പോസ്റ്റ് മോര്‍ട്ടത്തിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതശരീരത്തിന്റെ ഭാരം 21 കിലോ മാത്രമായിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു. തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയര്‍ ഒട്ടി വാരിയല്ല് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു. ശാസ്ത്രീയതെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും തുഷാരയുടെ മകളുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.

കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് അവര്‍ കിടപ്പുരോഗിയാണെന്നു പറഞ്ഞു. അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാംപ്രതിയുടെ പേരാണ് നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബി മഹേന്ദ്ര ഹാജരായി.

Tags:    

Similar News