'പൊലീസ് തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്...; അവര്‍ വെറും രണ്ടു പേരല്ല; വാട്സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അനേകരാണ്'; മര്‍ദ്ദനത്തെ ന്യായീകരിക്കുന്ന ന്യൂനപക്ഷത്തിനാണ് സേനയില്‍ മേല്‍ക്കൈ; ഉമേഷ് വള്ളിക്കുന്ന് പറയുന്നു

'പൊലീസ് തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്..

Update: 2025-09-07 16:49 GMT

കോഴിക്കോട്: കേരളാ പോലീസ് മര്‍ദ്ദന വിവാദത്തില്‍ കുടുങ്ങിയിരിക്കയാണ്. പോലീസ് മര്‍ദ്ദനത്തെ ന്യായീകരിക്കുന്ന ന്യൂനപക്ഷമാണെങ്കിലും അവര്‍ക്കാണ് സേനയില്‍ മേല്‍കൈ എന്നാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്ന്. നിസ്സാര കാര്യങ്ങളുടെ പേരില്‍ നിരന്തരം സസ്‌പെന്റ് ചെയ്ത് ഒതുക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ഉമേഷ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം തുറന്നെഴുത്ത് നടത്തിയത്.

കുന്നംകുളം പൊലീസ് മര്‍ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പൊലീസുകാര്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും അത് ഒരുപാട് മെസ്സേജുകള്‍ ഊര്‍ജ്ജം പകര്‍ന്നു തന്നെന്നും അദ്ദേഹം പറഞ്ഞു. 'എന്നാല്‍ രണ്ടു പേര്‍ മാത്രം അന്ധമായി മര്‍ദകരെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ചു. 'തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്' എന്ന് പറഞ്ഞു. എന്ത് കാരണം കൊണ്ടും ന്യായീകരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് ആ പോലീസുകാര്‍ ചെയ്തതെന്ന് പറഞ്ഞാല്‍ മനസ്സിലാകാത്തവരാണ് തങ്ങളെന്ന് അവര്‍ ബോധ്യപ്പെടുത്തി തന്നു.

ആ രണ്ടു പേര്‍ വെറും രണ്ടു പേരല്ല. വാട്‌സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അവര്‍ അനേകരാണ്. പൊലീസിന് കള്ളക്കേസെടുക്കാനും കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് അവര്‍. ഐ.പി.എസുകാര്‍ മുതല്‍ സി.പി.ഒ മാര്‍ വരെ അക്കൂട്ടത്തിലുണ്ട്' -ഉമേഷ് പറയുന്നു.

'ഒന്‍പത് വര്‍ഷത്തെ ഇടതു ഭരണത്തിന്‍ കീഴില്‍ പോലീസ് ഇടതുപക്ഷവും ജനപക്ഷവും ജനാധിപത്യ സംവിധാനവും ആവുകയല്ല ചെയ്തത്. മറിച്ച് പോലീസ് മര്‍ദ്ദനത്തെ ന്യായീകരിക്കാനും എതിര്‍ക്കുന്നവരെ തെറിവിളിക്കാനും പാകത്തില്‍ സൈബര്‍ പോരാളികളായി ഇടതുപക്ഷത്തെ പലരും രൂപാന്തരപ്പെടുകയാണുണ്ടായത്. പോലീസ് സ്റ്റേഷനില്‍ സാധാരണക്കാരുടെ പ്രശ്‌നപരിഹാരത്തിന് പോകുന്ന പ്രവര്‍ത്തകനെ ആട്ടിയിറക്കിയാലും തല്ലിയോടിച്ചാലും പോലീസിനെതിരെ വാതുറക്കാന്‍ ആ മനുഷ്യനെ അനുവദിക്കാത്ത ഇടപെടലുകളും നാം കണ്ടു.

എന്നാല്‍ ഇതേ കാലത്ത്, ഏത് തരത്തിലുള്ള ഉദ്യോഗസ്ഥനും പോലീസ് സ്റ്റേഷനില്‍ കസേരയിട്ട് ആദരിച്ചിരുത്തേണ്ടി വരുന്നത് ആരെയാണ് എന്ന് കൂടെ മനസ്സിലാക്കിയാലേ ചിത്രം പൂര്‍ണ്ണമാകൂ. എങ്കിലേ, ഒന്‍പത് വര്‍ഷം കൊണ്ട് ഒരു അഭ്യന്തര മന്ത്രി തന്റെ വകുപ്പിനെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാനാവൂ' -അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ഉമേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കുന്നംകുളം പോലീസ് മര്‍ദ്ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പോലീസുകാര്‍ വിളിച്ച് സപ്പോര്‍ട്ട് പറഞ്ഞു. ഒരുപാട് മെസ്സേജുകള്‍ ഊര്‍ജ്ജം പകര്‍ന്നു. ഒരു മാറ്റത്തിന് കേരളാപോലീസിന് കരുത്തുണ്ടാവുമെന്ന് പ്രതീക്ഷ തരുന്ന സേനാംഗങ്ങള്‍.

എന്നാല്‍ രണ്ടു പേര്‍ മാത്രം അന്ധമായി മര്‍ദ്ദകരെ ന്യായീകരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു. 'തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പോലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്' എന്ന് പറഞ്ഞു. എന്ത് കാരണം കൊണ്ടും ന്യായീകരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് ആ പോലീസുകാര്‍ ചെയ്തതെന്ന് പറഞ്ഞാല്‍ മനസ്സിലാകാത്തവരാണ് തങ്ങളെന്ന് അവര്‍ ബോധ്യപ്പെടുത്തി തന്നു.

ആ രണ്ടു പേര്‍ വെറും രണ്ടു പേരല്ല. വാട്‌സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അവര്‍ അനേകരാണ്. പോലീസിന് കള്ളക്കേസെടുക്കാനും കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് അവര്‍. ഐ.പി.എസുകാര്‍ മുതല്‍ സി.പി.ഒ മാര്‍ വരെ അക്കൂട്ടത്തിലുണ്ട്.

അവര്‍ ന്യൂനപക്ഷമാണെങ്കിലും പോലീസില്‍ അവര്‍ക്കാണ് മേല്‍ക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസ്സങ്ങളെ തൂത്തെറിയാനും കെല്‍പ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാന്‍ മിടുക്കുള്ളവരുമാണവര്‍. കൈക്കൂലി വാങ്ങാത്തവരോ മര്‍ദ്ദകരോ അല്ലാത്ത വലിയ വിഭാഗം പോലീസുകാര്‍ ഇത്ര 'മിടുക്ക് ' ഇല്ലാത്തതിനാല്‍ നിശ്ശബ്ദരായി ജോലി ചെയ്തു പോകും. മിണ്ടിയാല്‍ തങ്ങള്‍ വേട്ടയാടപ്പെടുമെന്നും ഇന്‍ക്രിമെന്റുകള്‍ നഷ്ടപ്പെടുമെന്നും സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും ഒപ്പമിരുന്നുണ്ണുന്നവന്‍തന്നെ ഒറ്റിക്കൊടുക്കുമെന്നും അനുഭവമുള്ളതിനാല്‍ ചുറ്റും കാണുന്ന അനീതിക്കെതിരെ മൗനം പാലിച്ച് സ്വന്തം ജോലി ചെയ്ത് പോകും.

ഇത് മുതലെടുത്ത് മറ്റുള്ളവര്‍ തഴയ്ക്കും. കള്ളന്മാരായത് കൊണ്ട് പങ്ക് കാഴ്ചവെച്ച് കാല്‍നക്കി നില്‍ക്കുന്ന ഇവരോടായിരിക്കും ഉന്നതങ്ങളിലും പ്രിയം. അതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും ഊള ഓഫീസറെ കൂട്ടക്കൊലയില്‍ നിന്നും ഉരുട്ടിക്കൊലയില്‍ നിന്നും വരെ ഊരിയെടുത്ത് ഓമനിച്ചു കൊണ്ട് നടന്ന് പട്ടും വളയും കൊടുത്തു വിട്ടത്. അതുകൊണ്ടാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി കുടുംബം കലക്കി ഡിവോഴ്‌സിലെത്തിച്ചവനെ അതേ കുടുംബത്തിന്റെ 'ജീവന്‍രക്ഷക'നാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും എസ്.പി. റാങ്കിലേക്ക് പ്രമോഷന്‍ നല്‍കിയതും.

ഉദാഹരണങ്ങള്‍ നൂറ് കണക്കിന് വേറെയുമുണ്ട്.

പോലീസില്‍ എത്രയധികം നല്ല ഓഫീസര്‍മാര്‍ വന്നാലും ഈ സിസ്റ്റത്തെ ശുദ്ധീകരിക്കുന്നതിന് എളുപ്പമല്ല. എന്തെന്നാല്‍ അതിനകത്തെ എതിര്‍പക്ഷത്തിന് കിട്ടുന്ന പരിഗണനയോ സംരക്ഷണമോ അവര്‍ക്ക് കിട്ടില്ല. ജീവിതവും ജീവനും കളഞ്ഞ് സിസ്റ്റത്തിന്റെ ഇരയാകുകയായിരിക്കും ഫലം.

ഇച്ഛാശക്തിയുള്ള, ബോധമുള്ള ഭരണനേതൃത്വത്തിന് മാത്രമേ ഈ സംവിധാനത്തെ മനുഷ്യത്വപരമാക്കാനും പതിയേ മുന്നോട്ട് നയിക്കാനും സാധിക്കൂ.

ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , രമേശ് ചെന്നിത്തല എന്നിവര്‍ എന്റെ സര്‍വീസ് കാലത്ത് ഇത്തരത്തില്‍ തലപ്പത്തിരുന്ന് പോലീസ് സേനയെ മുന്നോട്ട് കൊണ്ട് പോകാന്‍ പരിശ്രമിച്ചവരാണ്. ദ്രവിച്ച് തുരുമ്പെടുത്ത ഒരു മര്‍ദ്ദനോപകരണത്തെ ഒരു ജനകീയ സംവിധാനമാക്കാന്‍ പണിയെടുത്തവര്‍. ഈ യന്ത്രത്തെ ക്കുറിച്ച് പഠിക്കാനും പോരായ്മകളെ തിരിച്ചറിഞ്ഞ് നവീകരിക്കാനും തയ്യാറായവര്‍. എന്നാല്‍ അവര്‍ ഉരുട്ടിക്കയറ്റിയിടത്തു നിന്ന് താഴോട്ട് തള്ളിയിടുന്നതും നിയന്ത്രണം വിട്ട് താഴോട്ട് ഉരുണ്ടുരുണ്ട് പോകുന്നതുമാണ് പിന്നീട് കണ്ടത്.

ഒന്‍പത് വര്‍ഷത്തെ ഇടതു ഭരണത്തിന്‍ കീഴില്‍ പോലീസ് ഇടതുപക്ഷവും ജനപക്ഷവും ജനാധിപത്യ സംവിധാനവും ആവുകയല്ല ചെയ്തത്. മറിച്ച് പോലീസ് മര്‍ദ്ദനത്തെ ന്യായീകരിക്കാനും എതിര്‍ക്കുന്നവരെ തെറിവിളിക്കാനും പാകത്തില്‍ സൈബര്‍ പോരാളികളായി ഇടതുപക്ഷത്തെ പലരും രൂപാന്തരപ്പെടുകയാണുണ്ടായത്.

(എന്റെ പോസ്റ്റുകളില്‍ തന്നെ കാണാം പക്കാ ചെങ്കൊടി പ്രോഫൈലുകളില്‍ നിന്നുള്ള തെറിവിളികളും ആട്ടുകളും)

പോലീസ് സ്റ്റേഷനില്‍ സാധാരണക്കാരുടെ പ്രശ്‌നപരിഹാരത്തിന് പോകുന്ന പ്രവര്‍ത്തകനെ ആട്ടിയിറക്കിയാലും തല്ലിയോടിച്ചാലും പോലീസിനെതിരെ വാതുറക്കാന്‍ ആ മനുഷ്യനെ അനുവദിക്കാത്ത ഇടപെടലുകളും നാം കണ്ടു.

എന്നാല്‍ ഇതേ കാലത്ത്, ഏത് തരത്തിലുള്ള ഉദ്യോഗസ്ഥനും പോലീസ് സ്റ്റേഷനില്‍ കസേരയിട്ട് ആദരിച്ചിരുത്തേണ്ടി വരുന്നത് ആരെയാണ് എന്ന് കൂടെ മനസ്സിലാക്കിയാലേ ചിത്രം പൂര്‍ണ്ണമാകൂ. എങ്കിലേ, ഒന്‍പത് വര്‍ഷം കൊണ്ട് ഒരു അഭ്യന്തര മന്ത്രി തന്റെ വകുപ്പിനെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാനാവൂ.

Tags:    

Similar News