മുസ്ലീങ്ങള്‍ക്കിടയില്‍ അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണം; ഡല്‍ഹിയിലെ സമരം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ച; അറബിക്കല്യാണം തൊട്ട് മുത്തലാഖിനെതിരെ വരെ നിരവധി പോരാട്ടങ്ങള്‍; വി പി സുഹ്റ വീണ്ടും തുല്യതക്കുവേണ്ടിയുള്ള തീപ്പന്തമാവുമ്പോള്‍
വി പി സുഹ്റ വീണ്ടും തുല്യതക്കുവേണ്ടിയുള്ള തീപ്പന്തമാവുമ്പോള്‍
ഇസ്ലാമില്‍ സ്ത്രീയെന്നാല്‍ അരപ്പുരുഷന്‍ ആണെന്നാണ് പൊതുവെ പറയുക. ഈ ആധുനിക കാലത്തും അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍, സ്ത്രീക്ക് തുല്യാവകാശം കിട്ടുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയത് വി പി സുഹ്റയെന്ന, കേരളത്തില്‍നിന്നുള്ള ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് വി.പി സുഹ്‌റ, ന്യൂഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരം, കേരളത്തില്‍ വലിയ ചര്‍ച്ചയായില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. ഒറ്റയാള്‍പോരാട്ടമെന്ന നിലയില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തുടങ്ങിയ നിരാഹാരസമരം മരണംവരെ തുടരുമെന്നായിരുന്നു സുഹ്‌റ പറഞ്ഞിരുന്നത്. ഒടുവില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതോടെ സമരം താത്കാലികമായി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിഷയത്തില്‍ ഇടപെടാമെന്നും കേന്ദ്രമന്ത്രിമാരെ കാണുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കാണെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി വി.പി സുഹ്‌റ അറിയിച്ചു. കേന്ദ്ര നിയമമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാശിശുക്ഷേമ മന്ത്രി എന്നിവരെ രണ്ടുദിവസത്തിനകം കാണാന്‍ ശ്രമിക്കുമെന്നും ഡല്‍ഹിയില്‍ തുടരുമെന്നും സുഹ്‌റ പറഞ്ഞു. മുസ്ലീം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്നതാണ് വിപി സുഹ്‌റ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഇത്തരം നിയമങ്ങള്‍ കാരണം മുസ്ലീം സ്ത്രീകള്‍ കാലങ്ങളായി ദുരിതം അനുഭവിക്കുകയാണെന്നും ഇത് മനുഷ്യാവകാശ പ്രശ്‌നമാണെന്നും സുഹ്‌റ ചൂണ്ടിക്കാട്ടുന്നു.പക്ഷേ കേരളത്തില്‍ ഇപ്പോഴും ഇസ്ലാമിസ്റ്റുകള്‍ സുഹ്റയെ അധിക്ഷേപിക്കയാണ്. പക്ഷേ അങ്ങനെയാന്നും തളര്‍ന്നുപോവുന്നതല്ല, അവരുടെ ജീവിതം. വളരെ ചെറുപ്പത്തിലേ തുടങ്ങിയ ഒരു പോരാട്ട ജീവിതമാണ് അത്.
13ാം വയസ്സില്‍ തുടങ്ങിയ പോരാട്ടം
കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തെ വേളാപുരുത്താണ് വി പി സുഹ്റ ജനിച്ചത്. ബാപ്പ അബ്ദുല്‍ തങ്ങള്‍ മുസ്ലീംലീഗിന്റെ മുതിര്‍ന്ന നേതാവ് ആയിരുന്നു. ഉമ്മ ആറ്റബീവി. ഇവരുടെ ഒമ്പതുമക്കളില്‍ മൂന്നാമത്തവള്‍ ആയിരുന്നു സുഹ്റ. ബാപ്പ ഉമ്മര്‍ ബാഫക്കി തങ്ങളുടെ ശിഷ്യനായിരുന്നു. ഇ അഹമ്മിനെയൊക്കെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് ബാപ്പായായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ സുഹ്റ പറയുന്നത്. പട്ടാളത്തില്‍നിന്ന് തിരിച്ചെത്തിയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.
ഇന്ന് നിരവധിയായ സമരങ്ങളിലുടെ കത്തിനില്‍ക്കുന്ന വി പി സുഹ്റയുടെ ആദ്യ പ്രതിഷേധം തനിക്കെതിരെ അപവാദം പറഞ്ഞുപരത്തിയ സ്വന്തം അധ്യാപകന് എതിരെ ആയിരുന്നു. ' ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെക്കുറിച്ച് ഒരു അധ്യാപകന്‍ മോശമായി സംസാരിച്ചു. ഞാന്‍ ആ അധ്യാപകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. അന്നത് നാട്ടില്‍ വലിയ വിവാദമായി. അന്ന് അധ്യാപകര്‍ ദൈവം പോലെയാണ്. അപ്പോള്‍ അവരെ ചോദ്യം ചെയ്യുക എന്നത് ഭയങ്കര കാര്യമാണ്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. അതോടെ പഠനം നിലച്ചു.'- ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
അങ്ങനെ വീട്ടിലിരിക്കുമ്പോള്‍ 13ാം വയസ്സിലാണ് ആദ്യ വിവാഹം. 23 വയസ്സുള്ള ഒരാളെയാണ് വിവാഹം കഴിച്ചത്. വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും, അവരുടെ ജീവിത രീതിയും എന്റെ ചിന്താഗതിയും തമ്മില്‍ യോജിച്ച് പോകുന്നില്ലായിരുന്നു. നാലുവര്‍ഷത്തെ ദാമ്പത്യത്തിനിടെ രണ്ടു കുട്ടികളുണ്ടായി. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകള്‍ ഏറിയപ്പോള്‍ പിരിയാന്‍ തിരുമാനിച്ചു. അവസാനിപ്പിക്കണം എന്ന് അറിയിച്ച് കത്തയച്ചപ്പോഴാണ്, രണ്ടുമാസം മുന്നേ അയാള്‍ എന്നെ ഒഴിവാക്കിയെന്ന് അറിയുന്നത്. പള്ളിയിലേക്കോ മറ്റോ കത്തയിച്ചിട്ട്. ആ സമയത്ത് മകള്‍ക്ക് രണ്ടുമാസമാണ് പ്രായം. ശൈശവ വിവാഹവും വിവാഹമോചനവുമെല്ലാം 18 വയസാകുമ്പോഴേക്ക് നടന്നു. കുട്ടികളുടെ കാര്യവും പിന്നീടത്തെ ജീവിതാനുഭവങ്ങളും ഓര്‍ക്കുമ്പോള്‍ വിവാഹമോചനം വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. അന്ന് കുട്ടികള്‍ ഏറെ പ്രയാസം അനുഭവിച്ചു.
വിവാഹമോചനത്തിനുുശഷം പത്താംതരം പ്രൈവറ്റായി പഠിച്ച്, പൂര്‍ത്തിയാക്കി. പിന്നീട് പീഡിഗ്രിയും. പിന്നീട് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് നഴ്സിങ്ങും പഠിച്ചു. അന്ന് ബന്ധുക്കള്‍ എതിര്‍ത്തു. പക്ഷേ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് പറഞ്ഞ് ഉമ്മ പിന്തുണക്കുകയായിരുന്നു. അന്ന് ജീവിക്കാനായി വളരെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. സ്വത്തുള്ളത് കുറേപ്പേര്‍ക്ക് അവകാശം ഉള്ളതാണ്. അത് വില്‍ക്കാനും കഴിയില്ല. അങ്ങനെ ഇരിക്കെ അമ്മാവനാണ് കോഴിക്കോട്ട് കൊണ്ടുവരുന്നുത്. അദ്ദേഹത്തിന് നഗരത്തില്‍ ബിസിനസാണ്. അവരാണ് ഞങ്ങള്‍ക്ക് തണലായത്. ഇവിടെ എത്തിയതിന് ശേഷമാണ് ബാപ്പ മരിക്കുന്നത്.''- വി പി സുഹ്റ ഓര്‍ക്കുന്നു.
പൊതുപ്രവര്‍ത്തനത്തിലേക്ക്
പിന്നീടാണ് സുഹ്റയുടെ രണ്ടാം വിവാഹം നടക്കുന്നത്. അത് 22ാം വയസ്സിലായിരുന്നു. ഭര്‍ത്താവിന് 65 വയസ്സായിരുന്നു. വിവാഹം വേണ്ട എന്ന നിലപാട് ഒരുപാട് എടുത്തുനോക്കി. പക്ഷേ ബന്ധുക്കള്‍ സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ ഉമ്മയും അതിനോട് ചേര്‍ന്നു. അങ്ങനെ എല്ലാവര്‍ക്കും വേണ്ടി ഒരു ത്യാഗംപോലെയാണ് ആ വിവാഹത്തിന് സമ്മതിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ ജനിച്ചു. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹം കിടപ്പിലായി. 11 വര്‍ഷം അദ്ദേഹം രോഗശയ്യയില്‍ ആയി.
അക്കാലം സുഹ്റ ഇങ്ങനെ അനുസ്മരിക്കുന്നു. -''പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭം 1975ലാണ്. അതിന് മുമ്പേ ടെയിലറിങ്ങ് ഒക്കെ തുടങ്ങിയിരുന്നു. ആ വര്‍ഷം തന്നെയാണ് കോഴിക്കോട് വലിയങ്ങാടിയില്‍ തയ്യല്‍ പരിശീലന കേന്ദ്രവും വനിതാ സഹകരണ സംഘവും ഉണ്ടാവുന്നത്. അന്നൊന്നും സ്ത്രീകള്‍ വ്യവസായത്തിനൊന്നും ഇറങ്ങില്ല. പക്ഷേ ഞങ്ങള്‍ പിന്നോട്ട് പോയില്ല. ഇതോടൊപ്പം റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണവും തുടങ്ങി. തയ്യല്‍ പരിശീലനകേന്ദ്രം കുറച്ചുകാലം മുന്നോട്ട് കൊണ്ടുപോയി. പക്ഷേ നഷ്ടമായിരുന്നു.
ആ സമയത്താണ് 1975ല്‍ വിമന്‍സ് കോപ്പറേറ്റീവ് സൊസെറ്റി രൂപീകരിച്ചത്. ഭര്‍ത്താവിന്റെ അസുഖവും കുടുംബത്തിലെ പ്രശ്നങ്ങളം കാരണം അതുമായി സഹകരിച്ച് പോകാന്‍ പിന്നീട് കഴിഞ്ഞില്ല. ആ സൈാസെറ്റി ഇപ്പോളുമുണ്ട്. സിപിഎം നിയന്ത്രണത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നു. 'ബോധന'യിലുടെയാണ് സ്ത്രീ വിമോചന പ്രസ്ഥാനത്തിലേക്ക് ഇറങ്ങുന്നത്. 1986 നവംബറിലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതിനുശേഷമായിരുന്നു അത്. വിപ്ലവപ്രവര്‍ത്തനത്തിന്റെ നാളുകള്‍ പിന്നിട്ട് അജിത വന്ന സമയം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം അജിതയെ പോയി കണ്ടു. ഞാനും അജിതയും ഗംഗയുമായിരുന്നു ബോധനയുടെ തുടക്കക്കാര്‍.
പിന്നീട് ആളുകളൊക്കെ കൂടി. ആ സമയത്താണ് വലിയങ്ങാടിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രശ്നം വരുന്നത്. ആ സ്ത്രീയെ രാവും പകലും ജോലിചെയ്യിക്കുകുകയും, ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് സ്ഥാപനത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ആ വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടു. അക്കാലത്ത് അജിതക്ക് നക്സല്‍ എന്ന ഒരു ഇമേജും കുടിയുണ്ടായിരുന്നല്ലോ. അതും കൂടിയായപ്പോള്‍ അവര്‍ പ്രശ്നം പെട്ടെന്ന് പരിഹരിച്ചു. അങ്ങനെ ഞാന്‍ രാവും പകലും ബോധനയില്‍ സജീവമായി.''- സുഹ്റ പറയുന്നു.
പിന്നീട് ആളുകളൊക്കെ കൂടി. ആ സമയത്താണ് വലിയങ്ങാടിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രശ്നം വരുന്നത്. ആ സ്ത്രീയെ രാവും പകലും ജോലിചെയ്യിക്കുകുകയും, ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് സ്ഥാപനത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ആ വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടു. അക്കാലത്ത് അജിതക്ക് നക്സല്‍ എന്ന ഒരു ഇമേജും കുടിയുണ്ടായിരുന്നല്ലോ. അതും കൂടിയായപ്പോള്‍ അവര്‍ പ്രശ്നം പെട്ടെന്ന് പരിഹരിച്ചു. അങ്ങനെ ഞാന്‍ രാവും പകലും ബോധനയില്‍ സജീവമായി.''- സുഹ്റ പറയുന്നു. വി പി സുഹ്റയെ ഒരു അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാക്കിയത് കോഴിക്കോടിനെ ഇളക്കിമറിച്ച കുഞ്ഞീബിയുടെ കൊലപാതകം തന്നെയായിരുന്നു. ലൈംഗികത്തൊഴിലാളിയായ കുഞ്ഞീബിയെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് അവരെ ശ്രദ്ധേയയാക്കിയത്.
അറബികല്ല്യാണം തൊട്ട് മുത്തലാഖ് വരെ
കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന് അകത്തുനിന്നുകൊണ്ട് അവരെ ശുദ്ധീകരിച്ച് എടുക്കുക, എന്ന ഭാരിച്ച പണിയായിരുന്നു വി പി സുഹ്റ പിന്നീട് ഏറ്റെടുത്തത്. ഒരു സമയത്ത് കോഴിക്കോട്ടൊക്കെ നിരവധി അറബി കല്യാണങ്ങള്‍ നടന്നിരുന്നു. സന്ദര്‍ശക വിസയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തുന്ന അറബികള്‍ ദരിദ്രവീട്ടിലെ പെണ്‍കുട്ടികളെയായിരുന്നു വിവാഹം ചെയ്തിരുന്നത്. ഈ ചൂഷണത്തെക്കുറിച്ച് സുഹ്റ വിശദമായി എഴുതിയിട്ടുണ്ട്.
'രണ്ടോ മൂന്നോ മാസമായിരിക്കും അറബികള്‍ ഇവിടെ തങ്ങുക. ചില കുടുംബങ്ങളുടെ ബുദ്ധിമുട്ട് മുതലെടുത്ത് ഇതിനായി ചില ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ചെറിയ കൂട്ടികളെവരെ ഇവര്‍ വിവാഹം കഴിക്കാന്‍ തുടങ്ങി. അറബികള്‍വന്ന് വിവാഹം കഴിക്കുന്നത് ഇവര്‍ക്ക് ആഘോഷമായിരുന്നു. അത് എന്തോവലിയ പുണ്യമായാണ് പലരും കരുതിയത്. 74-79 കാലഘട്ടത്തിലായിരുന്നു അത് കൂടുതല്‍.
വിവാഹത്തിനായി പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നതുപോലും, ഒരു പ്രത്യേക രീതിയിലാണ്. പെണ്‍കുട്ടികളെ നിരത്തി നിര്‍ത്തും. എന്നിട്ട് അവരുടെ തലമുടി മുതല്‍ കാലുവരെ നോക്കും. അതിനുശേഷമാണ് വിവാഹം. വീട്വെച്ച്കൊടുക്കും, കുടെകൊണ്ടുപോകും എന്നൊക്കെ പറഞ്ഞാണ് വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും സംഭവിക്കില്ല. ഇങ്ങനെ വിവാഹം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വേറെ ഭാര്യയും മക്കളും ഉള്ളവരായിരിക്കും. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് പിന്നെ ജീവിതമില്ല. അവള്‍ പെരുവഴിയിലാണ്. മൈസൂരില്‍നിന്ന് കേരളത്തിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊണ്ടുപോയി പിന്നെ അനാശാസ്യ പ്രവര്‍ത്തനനത്തിന് ഉപയോഗിക്കുന്ന കേസുകളും ഉണ്ടായിരുന്നു. അത്തരം കേസുകളില്‍ ഇടപെടാനും നീതി ലഭ്യമാക്കാനും നിസക്ക് സാധിച്ചു.''- സുഹ്റ പറയുന്നു.
ഇന്ന് അറബിക്കല്യാണവും മൈസുര്‍ കല്യാണവും ഇന്ന് ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ഇസ്ലാമിലെ ബഹുഭാര്യാത്വം, മുത്തലാഖ്, ലിംഗ അനീതി, സ്വത്തവകാശ വിവേചനം എന്നിവക്കെതിരെ ഇന്നും അവര്‍ പോരടിക്കുന്നു. മോദി സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നപ്പോള്‍, നിസ അതിനെ അനുകൂലിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയം വന്നപ്പോള്‍, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനത്തെക്കുറിച്ചും സുഹ്റ സംസാരിച്ചു.
പെണ്‍മക്കള്‍ മാത്രമുള്ള ദമ്പതികള്‍ക്ക്, അവരുടെ സ്വത്ത് പുര്‍ണ്ണമായും മക്കള്‍ക്ക് കൈമാറാന്‍ കഴിയാത്ത രീതിയിലുള്ള ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ അവര്‍ നിരന്തരം പോരാടിച്ചു. ഷുക്കുര്‍ വക്കീലിനെപ്പോലുള്ളവര്‍ സ്വന്തം ഭാര്യയെ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിച്ചുള്ള കാമ്പയിന് തുടക്കം കുറിച്ചപ്പോള്‍, അതിനും നിസയുടെയും വി പി സുഹ്റയുടെയും ഭാഗത്തുനിന്ന് പിന്തുണ ഉണ്ടായി. ഈ പോരാട്ടങ്ങളുടെയൊക്കെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ വരെ എത്തിയിരിക്കുന്നത്.