2000 രൂപ കര്‍ഷക പെന്‍ഷന്‍ 10115 പേര്‍ക്ക് കൂടി അനുവദിക്കും; വിളനാശത്തിനുള്ള അടിയന്തിര സഹായം; വിള ഇന്‍ഷ്വറന്‍സ് കുടിശ്ശികയും അനുവദിക്കും; ട്രാഫിക് പിഴകളില്‍ 50% ഇളവ്: കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണ്ണാവസരം; ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ്; നിര്‍ണ്ണായക തീരുമാനങ്ങളുമായി പിണറായി മന്ത്രിസഭ

Update: 2026-03-15 02:55 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ആംനസ്റ്റി സ്‌കീം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.

പ്രധാന വിവരങ്ങള്‍:

അര്‍ഹത: 2024 ഡിസംബര്‍ 31 വരെ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും.

അവസാന തീയതി: ഇളവുകളോടെ പിഴ അടച്ചുതീര്‍ക്കാനുള്ള അവസാന തീയതി 2026 ഏപ്രില്‍ 30 ആണ്.

ലക്ഷ്യം: ഉയര്‍ന്ന പിഴത്തുക കാരണം കെട്ടിക്കിടക്കുന്ന ഇ-ചെല്ലാന്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക, കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുക.

എന്തുകൊണ്ട് ഈ ഇളവ്?

ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം ഇ-ചെല്ലാനുകള്‍ നിലവിലുള്ളതും, നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക വലിയ സംഖ്യയാകുന്നതും പലരെയും തുക അടയ്ക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. ഇത് കോടതികളില്‍ വലിയ തോതില്‍ കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഗതാഗത കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചുവടെ

2000 രൂപ കര്‍ഷക പെന്‍ഷന്‍ 10115 പേര്‍ക്ക് കൂടി അനുവദിക്കും

2021 ശേഷം 60 വയസ് തികഞ്ഞ 10115 കര്‍ഷകര്‍ക്ക് കൂടി ചെറുകിട - നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000/- രൂപ പെന്‍ഷന്‍

അനുവദിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടര്‍ പുതിയതായി ലഭ്യമാക്കിയ 2225 കര്‍ഷകരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 6201 കര്‍ഷകര്‍ക്ക് പുറമേയാണ് ഇത്രയും കര്‍ഷകരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

വിളനാശത്തിനുള്ള അടിയന്തിര സഹായം; വിള ഇന്‍ഷ്വറന്‍സ് കുടിശ്ശികയും അനുവദിക്കും

പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബര്‍ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാന്‍ തീരുമാനിച്ചു.

നിലവില്‍ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267

കര്‍ഷകര്‍ക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക.

സംസ്ഥാന വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ 2024 ജൂണ്‍ മുതല്‍ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവില്‍ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കര്‍ഷകര്‍ക്കാണ് ഇന്‍ഷുറന്‍സ് അനുകൂല്യം നല്‍കാനുള്ളത്.

വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് ഇനത്തിലുമുള്ള കുടിശ്ശിക തീര്‍ക്കുന്നതിന് കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്നും തുക ചിലവഴിക്കും.

13 ഉന്നതി കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീട്

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. KIIFCON നെ എംപ്ലോയേഴ്‌സ് റെപ്രസെന്ററ്റീവായും ULCCS നെ EPC കോണ്‍ട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നല്‍കി

തീര്‍പ്പ് കല്‍പ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ Amnesty Scheme പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

1857 അധ്യാപക തസ്തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കും. 2025 - 26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്‌കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 1/ 10 /2025 മുതല്‍ പ്രാബല്യം അനുവദിക്കും.

ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍

ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പദ്ധതികളില്‍ കരാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു .നിലവില്‍ 10 പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി ലെറ്റര്‍ ഓഫ് ആക്‌സെപ്റ്റന്‍സ് നല്‍കാന്‍ സജ്ജമായ അവസ്ഥയിലാണ്.

ഇവയുടെ ആകെ അടങ്കല്‍ തുക 15337.09 ലക്ഷം രൂപയാണ്.

നിലവില്‍ കരാര്‍ ഒപ്പിടാന്‍ ഉദ്ദേശിക്കുന്ന 10 പ്രവര്‍ത്തികള്‍ കുടിവെള്ള പദ്ധതിയുടെ അഭിവാജ്യ ഘടകങ്ങളാണ്. അതുകൊണ്ടു ഇവ പൂര്‍ത്തിയാക്കാതെ ഇരുന്നാല്‍ മറ്റ് വിതരണം ശ്യംഖലകള്‍ സജ്ജമായാലും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് മന്ത്രിസഭ കരാറുകള്‍ ഒപ്പിടാന്‍ അനുമതി നല്‍കിയത്.

നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കേന്ദ്ര വിഹിതം ഉറപ്പില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കാത്ത പക്ഷം സംസ്ഥാന ഫണ്ടില്‍ നിന്നും വഹിക്കാമെന്ന് എന്ന ഉറപ്പിന്മേലാണ് കരാറുകള്‍ ഒപ്പിടാന്‍ അനുമതി നല്‍കുന്നത്

കരാര്‍ ഒപ്പ് വെയ്ക്കാന്‍ അനുമതി നല്‍കിയ പദ്ധതികള്‍

1 എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം ചെങ്ങമനാട് നെടുമ്പാശ്ശേരി- പാറക്കടവ് പഞ്ചായത്ത്

2 എറണാകുളം ജില്ലയിലെ വെങ്ങോല , രായമംഗലം

കരിപീലിപ്പാടി

3 .എറണാകുളം ജില്ലയിലെ രാമമംഗലം - മാറാടി - പാമ്പക്കുട

4 ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി , വാഴത്തോപ്പ് , മര്യാപുരം , കാമാക്ഷി , വാത്തിക്കുടി, വണ്ണാപുരം

5 മലപ്പുറം താനൂര്‍ മുനിസിപ്പാലിറ്റിയെ നാല് പഞ്ചായത്തുകളുമായി ബന്ധപ്പെടുന്ന പൈപ്പ്‌ലൈന്‍ പദ്ധതി

6 പത്തനംത്തിട്ട ജില്ലയിലെ ചെന്നീര്‍ക്കര & ഓമല്ലൂര്‍ പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന പദ്ധതി

7 തിരുവനന്തപുരം ജില്ലയിലെ ആര്യനാട് - ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ പദ്ധതി

8 തിരുവനന്തപുരം ജില്ലയിലെ വെട്ടിച്ചാന്‍ക്കുന്ന് - ആര്യനാട് - ഉഴമലയ്ക്കല്‍

പ്രദേശത്തെ കുടിവെള്ള പദ്ധതി

9 തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ മടവൂര്‍ നാവായിക്കുളം കുടിവെള്ള പദ്ധതി

10 തിരുവനന്തപുരം ജില്ലയിലെ ആനാട് - നന്നിയോട്

പൈപ്പ്‌ലൈന്‍ പദ്ധതി

ജല്‍ജീവന്‍ പദ്ധതിക്കായി 4000 കോടി നബാര്‍ഡ് വായ്പ

ജല്‍ ജീവന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി NIDA പദ്ധതി പ്രകാരം നമ്പാര്‍ഡില്‍ നിന്നും 4000 കോടി രൂപ വായ്പ എടുക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുന്‍പ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായി പദ്ധതിയുടെ കീഴില്‍ നബാര്‍ഡില്‍ നിന്നും ബാക്കി തുകയായ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും. ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വിധേയമായിട്ടായിരിക്കും കേരള വാട്ടര്‍ അതോറിറ്റി നബാര്‍ഡില്‍ നിന്നും വായ്പ എടുക്കുന്നത്

എസ്.പി.വി

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തില്‍ അനുവദിച്ച നവകേരള മിനി ഓഡിറ്റോറിയം എന്ന പദ്ധതിയുടെ എസ്.പി.വി ആയി കെ.എസ്.ഐ.ടി.ഐ.എല്ലിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

ഐ.ടി അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം

കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്ക് പുറത്തുള്ള ഐടി & ഡിജിറ്റല്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഐടി പാര്‍ക്ക് / കോ വര്‍ക്കിംഗ് സ്‌പെയിസുകള്‍ക്ക് കേരള സര്‍ക്കാര്‍ ഐടി പാര്‍ക്കുമായി സഹകരിക്കാനും കേരള ഐ ടി ബ്രാന്‍ഡിന് ഒപ്പം വളര്‍ച്ചയില്‍ മികവു പുലര്‍ത്താന്‍ സാധ്യമാക്കുന്ന പദ്ധതിയായ അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം നല്‍കി

പുതുക്കിയ ഭരണാനുമതി

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സാധിക്കുന്നതിനായി ചേവായൂരില്‍ ഡെര്‍മറ്റോളജി ആശുപത്രിയുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 34,91,17,743 രൂപയുടെ എസ്റ്റിമേറ്റിന് പുതുക്കിയ ഭരണാനുമതി നല്‍കുകയും ആകെ പ്രവര്‍ത്തികളുടെ ഭരണാനുമതി 651.45 കോടി രൂപയായി പുതുക്കിക്കൊണ്ടും 10.06.25 ലെ ഉത്തരവ് ഭേദഗതി ചെയ്തു.

പത്ത് ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താള റണ്‍വേ വികസനത്തിനായി കണ്ണൂര്‍ ജില്ലയിലെ തലശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജിലെ 245.32 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചു.

2025 - 2026 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക അനധ്യാപക തസ്തികകള്‍ (സ്ഥിരം/ താല്‍ക്കാലികം) സൃഷ്ടിക്കും. 144 തസ്തികളാണ് ഈ വിഭാഗത്തില്‍ സൃഷ്ടിക്കുന്നത്. അക്കാദമിക് വിഭാഗത്തില്‍ 5 ഡെപ്യൂട്ടേഷന്‍ തസ്തികളും സൃഷ്ടിക്കും.

കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍

കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കും മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിങ് ഓഫീസര്‍,ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്.

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും ബഷീര്‍. വി, അഷറഫ്, ജബ്ബാര്‍ വി.വി, വിനോദ്. കെ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം നല്‍കുന്നത്. കൂടാതെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ ജലീല്‍ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി അമ്പലപ്പറമ്പന്‍ അബ്ദുള്‍ ലത്തീഫ് ദില്‍ഷാദ് ദമ്പതികളുടെ മകന്‍ ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും

തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മണല്‍ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിന് MGNREGS ( മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി) നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയില്‍ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടില്‍ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിക്കും.

അധിക തസ്തിക

വയനാട് സെന്റ് റോസെല്ലോസ് സ്പീച്ച് എച്ച്.എസ്.എസ്ല് 2026-27 അധ്യയന വര്‍ഷം മുതല്‍ എച്ച്.എസ്.എസ്.ടി (ഫിസിക്‌സ്) എച്ച്.എസ്.എസ്.ടി (കെമിസ്ട്രി), എച്ച്.എസ്.എസ്.ടി (ഗണിതം), എച്ച്.എസ്.എസ്.ടി (കമ്പ്യൂട്ടര്‍ സയന്‍സ്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) എച്ച്.എസ്.എസ്.ടി ജൂനിയര്‍ (ഇംഗ്ലീഷ്), ലാബ് അസിസ്റ്റന്റ് എന്നിങ്ങനെ ഏഴ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ കമ്മീഷണ്‍ ഫോര്‍ ഹോമിയോപതി 2024 റഗുലേഷന്‍ പ്രകാരം എട്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കാന്‍ തുരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

സഹകരണ വകുപ്പിന് കീഴിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (CAPE)ലെ അനധ്യാപക ജീവനക്കാര്‍ക്ക് 01/01/2021 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രകാരം, 11 ാം ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

'Providing free left turn in Paravur Junction in NH 544 for avoiding traffic congestion- WORK- General Civil Work എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് 14,86,14,038/ രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേരള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവിദിക്കുന്ന ഹൃദയസംബന്ധമായ സര്‍ജ്ജറി, ആന്‍ജിയോപ്ലാസ്റ്റി, അവയവം മാറ്റിവെക്കല്‍, രക്തദാനം, എന്നിവയ്ക്കുള്ള സ്‌പെഷ്യല്‍ ക്യാഷ്വല്‍ ലീവ്, പിതൃത്വ അവധി എന്നിവ സര്‍ക്കാര്‍ കൃഷി ഫാമുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഫാമുകളില്‍ കൂടി ജോലിചെയ്യുന്ന സ്ഥിരം തൊഴിലാളികള്‍ക്കും അനുവദിക്കാന്‍ തീരുമാനിച്ചു.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ പേര് നല്‍കും

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നിയമപഠന വകുപ്പായ തലശ്ശേരി പാലയാടുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് 'ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്ന് പേര് നല്‍കും.


ഭൂമി അനുവദിക്കും

കാസര്‍കോട് ജില്ലയിലെ ബേഡടുക്ക വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 269/14 പാര്‍ട്ടില്‍പ്പെട്ട ആറ് സെന്റ് ഭൂമി സെറിബ്രല്‍പാള്‍സി മൂലം 60 ശതമാനം അംഗപരിമിതനായ രതീഷിന് വീട് നിര്‍മ്മിക്കുന്നതിനായി മാനുഷികപരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ച് രതീഷിന്റെയും മാതാവ് കൗസല്ല്യയുടെയും പേരില്‍ പതിച്ച് നല്‍കാന്‍ തീരുമാനിച്ചു.

തസ്തിക

അസാപ്പ് (ASAP) കേരളയുടെ ചെയര്‍പേഴ്‌നണ്‍ ആന്റ് മാഗനജിംഗ് ഡയറക്ടര്‍ ആയി സേവനം അനുഷ്ടിച്ച് വരുന്ന ഡോ. ഉഷ ടൈറ്റസിന്റെ സേവന കാലാവധി 31.1.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് പുനര്‍നിയമാന അടിസ്ഥാനത്തില്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വസ കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് (റിട്ട) പി.എസ് ഗോപിനാഥന്റെ കാലാവധി കടാശ്വാസ കമ്മീഷന്റെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ ഡയറക്ടറുമായുള്ള ജെ. സജീവിന്റെ സേവന കാലാവധി 24.3.2026 മുതല്‍ ഒരു വര്‍ഷത്തേക്ക്കൂടിയോ കേരള പബ്ലിക്ക് എന്റര്‍ പ്രൈസസ്(സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് മുഖാന്തിരം തസ്തികയില്‍ നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

വര്‍ക്കലയില്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

വര്‍ക്കലയില്‍ ഒരു അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി.

പട്ടയം

കൊല്ലം ജില്ലയിലെ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെയും പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കിലെയും കെഐപി കനാല്‍ പുറമ്പോക്കിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കും. ജലവിഭവ വകുപ്പ് നല്‍കിയ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ രേഖകള്‍ പ്രകാരം വനഭൂമി അല്ലാത്ത ഭൂമി പുറമ്പോക്കില്‍ നിന്നും തരിശിലേക്ക് ഇനം മാറ്റം നടത്തി, ഈ ഭൂമിയിലെ കൈവശങ്ങള്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്.

സെന്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളക്ക് തിരുവനന്തപുരത്ത് ക്യാമ്പസ് നിര്‍മ്മാണത്തിനായി 2.83 ഹെക്ടര്‍ ഭൂമി, ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം വില്ലേജില്‍ ഒരു ആറിന് ഒരു രൂപ പാട്ട നിരക്കിലാണ് സ്ഥലം അനുവദിക്കുന്നത്.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് (KIIFB) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി. തിരുവനന്തപുരം എംജി റോഡിലെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് എതിര്‍വശത്ത് ഇപ്പോള്‍ കിഫ്ബി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി. കിഫ്ബി സിഇഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്, സംസ്ഥാനതല വാങ്ങല്‍ സമിതി ശുപാര്‍ശ അംഗീകരിച്ച ശേഷമേ സ്ഥലത്തിന്റെ വില നിശ്ചയിക്കാവൂ, വാങ്ങലിന്റെ ചെലവ് പൂര്‍ണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.

കിഫ്ബി ധനസഹായത്തോടെ ഇംപാക്ട് കേരള മുഖേന നിര്‍വഹിക്കുന്ന ഡിബിഒ മോഡലിലുള്ള ഒറ്റപ്പാലം നഗരസഭയിലെ 1.5 എംഎല്‍ഡി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന്റെ 20,92,94,901 രൂപക്കുള്ള ടെണ്ടര്‍ എക്‌സസ് അനുവദിച്ച നടപടി സാധൂകരിച്ചു.


ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ്

നാഷണല്‍ ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് അനുവദിച്ചു. 2026-27ലെ സ്റ്റേറ്റ് ആനുവല്‍ ആക്ഷന്‍ പ്ലാനില്‍ നിന്നു ഫണ്ട് ലഭ്യമാക്കാവുന്നതാണെന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ ശുപാര്‍ശയിലാണ് തീരുമാനം.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ പുതിയ മിഷനുകള്‍/ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നിബന്ധനകളുടെ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ടെക്‌നോളജി മിഷന്‍, ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍, എന്നിവ വാങ്ങാനാണ് അനുമതി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 13 യുവജന പരിശീലന കേന്ദ്രങ്ങളും 7 ഉപ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് അനുമതി നല്‍കി.

കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ വകയില്‍ 26 കയറ്റുമതി സ്ഥാപനങ്ങള്‍ കയര്‍ കോര്‍പ്പറേഷന് നല്‍കുവാനുള്ള കുടിശികതുകയില്‍ 31.03.2021 ന് മുന്‍പുള്ള കാലയളവിലെ കുടിശ്ശികയിേ?ലുള്ള പലിശ തുകയായ 4,06,51,317 രൂപയില്‍ ഇളവ് അനുവദിക്കും.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ് പാര്‍ട്ട് (ഒന്ന്) ഷെഡ്യൂള്‍ ലിസ്റ്റ് (മൂന്ന്) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 12 ല്‍ Chavalakkaran സമുദായത്തിനൊപ്പം Chavalar, Chavalam, Chavala and Servai എന്നീ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തും.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ വില്ലേജിലുള്ള മുതലപ്പൊഴിയിലെ ബോറോ ഏരിയയില്‍ നിന്നും ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന മണ്ണ് നാഷണല്‍ ഹൈവേ 66 ന്റെ വികസനത്തിനായി എടുക്കുന്നതിനായി NHAI ക്ക് അനുമതി നല്‍കും. എന്‍എച്ച് 66 വികസനം, മുതലപ്പൊഴിയില്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടായി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ കണക്കിലെടുത്താണ് തീരുമാനം. മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടുന്ന എക്കല്‍ ഡ്രഡ്ജ് ചെയ്ത് നീക്കേണ്ടതിന് സര്‍ക്കാര്‍ പണം ചെലവഴിക്കേണ്ടി വരില്ല എന്നതും ഈ സ്ഥലത്തെ എക്കലില്‍ നാമമാത്രമായ മിനറല്‍ സാന്നിധ്യമേ കണ്ടെത്തിയിട്ടുള്ളൂ എന്നതും ഫില്ലിംഗ് ഉപയോഗത്തിന് അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കുന്നില്ല എന്നുമുള്ള റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തീരുമാനം.

മലങ്കര അണക്കെട്ടിന്റെ അപ്‌സ്ട്രീം ഭാഗത്ത് കാഞ്ഞാര്‍ ചെക്ക് ഡാമിന്റെ പ്രവര്‍ത്തിക്ക് ലഭിച്ച 8,75,83,985 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം നല്‍കി.

കൊല്ലം ജില്ലയിലെ ആയൂര്‍ - ഇത്തിക്കര റോഡ്, മരുതമണ്‍പള്ളി-അമ്പലംകുന്ന് റോഡ് എന്നിവയുടെ ബാക്കി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ടെണ്ടര്‍ എക്‌സസ് തുക അനുവദിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക് എല്‍ഐസിയുമായി ചേര്‍ന്ന് നടത്തുന്ന പെന്‍ഷന്‍ പദ്ധതിയില്‍ ഭേദഗതി വരുത്തന്നതിന് അംഗീകാരം നല്‍കി.

മാനേജിംഗ് ഡയറക്ടര്‍

കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കേര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (KEMDEL) മാനേജിംഗ് ഡയറക്ടറായി സുനില്‍ ആര്‍ കുറിപ്പിനെ നിയമിച്ചു.

നഷ്ടപരിഹാര പാക്കേജ്

കാസര്‍കോട് വയനാട് 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നല്‍കി. പാക്കേജ് നടപ്പിലാക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വഹിക്കണം എന്ന വ്യവസ്ഥയിലാണ് അംഗീകാരം.

Similar News