ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്

Update: 2025-07-04 10:21 GMT

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ പോരാട്ടം തുടരുന്നു. ആ പോരാട്ടം വീണ്ടും ജയം കാണമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികളുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് എസ് യു ടി ആശുപത്രിയില്‍ ചികില്‍സയിലുള്ള വിഎസ് വീണ്ടും പോരാട്ടം ജയിക്കുമെന്നാണ് വികെ ശശിധരന്റെ അറിയിപ്പ്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വിഎസിനെ നിഴല്‍ പോലെ പിന്തുടര്‍ന്ന വ്യക്തിയാണ് ശശിധരന്‍. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിറഞ്ഞു നിന്ന വ്യക്തി.

പത്തിരുപത്തഞ്ച് വര്‍ഷം ആ മനീഷിയുടെ കൈവിരല്‍ത്തുമ്പില്‍ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നില്‍ക്കുമ്പോള്‍ നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു. ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു-ഇതാണ് വികെ ശശിധരന്റെ ഫെയ്‌സ് ബുക്കിലൂടെയുള്ള വിശദീകരണം.

അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രിയുടെ അറിയിപ്പ്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന വിഎസ് മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയാഘാതം മൂലം ജൂണ്‍ 23നാണ് വിഎഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ.വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല. ഇതിനൊപ്പം രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ സ്പെഷ്യല്‍ സംഘം എസ്യുടി ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് വികെ ശശിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തുന്നത്.

വികെ ശശിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഐ(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വര്‍ഷം ആ മനീഷിയുടെ കൈവിരല്‍ത്തുമ്പില്‍ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നില്‍ക്കുമ്പോള്‍ നാട്ടിലെത്തുക എന്നത് ഇതുവരെചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതല്‍ അദ്ദേഹം സ്വയം ശ്വസിച്ചുതുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു. ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോള്‍ രാജധാനിയില്‍ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചക്കകം തിരിച്ച് ചെന്ന് ആ കൈവിരല്‍ തൊടാമെന്ന് പ്രതീക്ഷിക്കുന്നു.

അതിനിടെ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും മോശം പരാമര്‍ശവും നടത്തിയ സംഭവത്തില്‍ പ്രവാസിക്കെതിരെ കേസ് എടുത്തു ഖത്തറില്‍ ജോലി ചെയ്യുന്ന അയിരൂര്‍ സ്വദേശി ആസഫലിക്കെതിരെയാണു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. അയിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടുകൂട്ടം വാട്‌സാപ് ഗ്രൂപ്പിലൂടെ മുന്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാണു കേസ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News