ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച് മലയാളി ക്യാപ്റ്റന്‍; എം എസ് സി ഐറിന ഇന്ത്യയില്‍ എത്തിച്ചത് തൃശൂര്‍ പുറനാട്ടുകര സ്വദേശി വില്ലി ആന്റണി; കപ്പല്‍ ഭീമനുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രതികരണം; നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുള്ള ഐറിനയ്ക്ക് വാട്ടര്‍ സല്യൂട്ടേകി സ്വീകരണം
ഐറിനയ്ക്ക് വാട്ടര്‍ സല്യൂട്ടേകി സ്വീകരണം
വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി. എട്ടുമണിയോടെയാണ് കപ്പല്‍ ഭീമന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറിനയെ സ്വീകരിച്ചത്. എംഎസ്സി ഐറിനയുടെ ക്യാപ്റ്റന്‍ തൃശൂര്‍ പുറനാട്ടുകര സ്വദേശി ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ്. കണ്ണൂര്‍ സ്വദേശിയായ അഭിനന്ദും കപ്പലിലുണ്ട്. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
ചൈന, കൊറിയ, സിംഗപ്പുര്‍ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കു വരുന്നത്. 29 വര്‍ഷത്തെ മറൈന്‍ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലോകത്തിലെ തന്നെ വമ്പന്‍ കപ്പലുമായി വിഴിഞ്ഞത്ത് എത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലില്‍ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്. ജൂണ്‍ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പല്‍ ഇവിടെയുണ്ടാകും.
നാലായിരത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി കപ്പല്‍ മടങ്ങും. ഫീഡര്‍ കപ്പലില്‍നിന്ന് തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എം.എസ്.സി ഐറിനയ്ക്ക് പുറംകടലില്‍ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഫിഫ അംഗീകാരമുള്ള നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാന്‍ കഴിയും. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവര്‍ത്തനം ആരംഭിച്ചത്. 22നില കെട്ടിടത്തിന്റെ വലുപ്പം.
24,000 മീറ്റര്‍ ഡെക്ക് ഏരിയായുള്ള കപ്പലില്‍ 24,346 ടി.ഇ.യു കണ്ടെയ്‌നറുകളെ വഹിക്കാനാകും. ഒരു വരിയില്‍ 25കണ്ടെയ്‌നറുകള്‍ വയ്ക്കാം.
2023ല്‍ നിര്‍മ്മിച്ച കപ്പലില്‍ 35 ജീവനക്കാരുണ്ട്. സിംഗപ്പൂരില്‍ നിന്ന് യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെയെത്തിയശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്.