സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം; ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു; കണ്ണൂരിൽ ബോട്ട് മറിഞ്ഞ് ഒരു മരണം; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എറണാകുളത്തെ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര നിരോധിച്ചു; 29 വരെ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. കണ്ണൂരിൽ ചൂട്ടാട് ഫൈബർ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു മരണം. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. പലയിടത്തും വ്യാപക നാശനഷ്ടം, മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ജാർഖണ്ഡിലെ തീവ്ര ന്യൂനമർദത്തെ തുടർന്ന് ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി ഉണ്ടായതിനാൽ കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം പ്രാപിച്ചു. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
26/07/2025: ഇടുക്കി, എറണാകുളം, തൃശൂർ
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
26/07/2025: പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
26/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/07/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
28/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
29/07/2025: കണ്ണൂർ, കാസറഗോഡ്
30/07/2025: കണ്ണൂർ, കാസറഗോഡ്
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കെംദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തൃശൂരിൽ കനത്ത മഴ തുടരുകയാണ്. ഇരിങ്ങാലക്കുടയിൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. പടിയൂരിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നാണ് സൂചന. രണ്ടാം ഘട്ടമായി ഉയർത്തുക നാളെ രാവിലെ മുതൽ. നാല് ഷട്ടറും നിലവിൽ 8 ഇഞ്ച് ഉയർത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചിരിക്കുകയാണ്. പൂയംകുട്ടി, മണികണ്ഠൻ ചാൽ, ചപ്പാത്ത് മുങ്ങി. കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പെരിയാറിൽ നീരൊഴുക്ക് കൂടി. ഭൂതത്താൻകെട്ട് ബാറെജിൽ ഷട്ടറുകൾ ഉയർത്തും. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള്‍ പറ്റി.
സെന്റ് ജോസഫ്സ് കോൺവെന്റിനു സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികൾ പൊട്ടി. ആളപായമില്ല. കുമ്പളം പതിമൂന്നാം വാർഡിൽ ചേഞ്ചേരിൽ കടവിൽ സ്വകാര്യ വ്യക്തിയുടെ മതിലിഞ്ഞ് ഇടപ്പള്ളി പറമ്പിൽ ദാസൻ എന്ന മത്സ്യത്തൊഴിലാളിയുടെ വഞ്ചി തകർന്നു. വൈപ്പിൻ, പറവൂർ മേഖലകളിലും മഴ ശക്തമായി തുടരുന്നുണ്ട്. തുടർച്ചയായി ശക്തമായ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതാണ് സ്ഥിതി.
ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. മരം കടപുഴകി വീണതിനു പിന്നാലെ നേര്യമംഗലം – അടിമാലി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. ആലപ്പുഴ ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷം. മുപ്പതോളം വീടുകൾ ഭീഷണിയിലാണെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ഭാഗത്ത് മഴ കനക്കുന്നു. വാളറ കുളമാം കുഴി ചപ്പാത്തിൽ വെള്ളം കയറി. മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. തമിഴ്നാട് തേവാരം സ്വദേശി ലീലാവതിയുമാണ് മരിച്ചത്. തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്.
പാലക്കാട് ശക്തമായ കാറ്റും മഴയും. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ നാശനഷ്ടം. ശക്തമായ കാറ്റിൽ വീടുകൾക്ക് മുകളിൽ മരം വീണു. നെല്ലിയാമ്പതി ലില്ലി മേഖലയിൽ വെള്ളക്കെട്ട്. ചുള്ളിയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂരിൽ ചൂട്ടാട് ഫൈബർ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു മരണം. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. മണൽത്തിട്ടയിൽ ഇടിച്ച് ബോട്ട് മറിയുകയായിരുന്നു.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലിയുണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേൽക്കൂര പറന്നുപോയി. പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. കനത്ത കാറ്റിൽ വീടുകൾക്കു നാശനഷ്ടമുണ്ട്.