സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യചിഹ്നം 'തക്കുടു'; മേള 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ; രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യചിഹ്നം 'തക്കുടു'

Update: 2024-10-22 17:48 GMT

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും. 24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിങ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

കായികമേള സ്‌കൂള്‍ ഒളിംപിക്സ് എന്ന് പേര് മാറ്റാനായി ഒളിംപിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ നിയമ പ്രശ്നം വരാതിരിക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കണമെന്നത് കൊണ്ടാണ് സബ്‌ജെക്ട് മിനിമം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നടപ്പാക്കും. ഓള്‍ പ്രൊമോഷനില്‍ മാറ്റം വരുത്തും. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും. സംസ്ഥാന വ്യാപകമായി പരിശോധന നടത്തേണ്ടതുണ്ട്. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോഴ കൊടുക്കുന്നവര്‍ ആലോചിക്കണമെന്നും പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News