സ്ലോ സ്പീഡിൽ സാഹസികമായി വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാർ; പാതി എത്തിയതും എട്ടിന്റെ പണി; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഡ്രൈവറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
മസ്‌കത്ത്: ഒമാനിലെ ഖസബിൽ നിറഞ്ഞൊഴുകിയ വാദി (മലവെള്ളപ്പാച്ചിൽ) മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തി. എന്നാൽ, നിയമം ലംഘിച്ച് വാദി മുറിച്ചുകടക്കാൻ ശ്രമിച്ചതിനും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനും ഇയാളെ പിന്നീട് റോയൽ ഒമാൻ പോലീസ് കസ്റ്റഡിയിലെടുത്തു.
മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിലാണ് സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്ന സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽപ്പെട്ട ഡ്രൈവറെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ഉദ്യോഗസ്ഥരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇയാൾക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
മഴക്കാലത്ത് വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ സാഹസികതകൾ ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.