രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില ആയിരം കടന്നു; വഴിക്കടവ് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വന്‍ ലീഡ് തടഞ്ഞത് പി വി അന്‍വര്‍ പിടിച്ച വോട്ടുകള്‍; ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്ത്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് നിലമ്പൂരില്‍ കടുത്ത പോരാട്ടമെന്ന്

നിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി

Update: 2025-06-23 02:49 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ പുരോഗമിക്കുന്നു. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടുങ്ങിയത്. പോസ്റ്റല്‍ ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ് മുന്നിലെത്തിയത്. യുഡിഎഫ് അനൂകൂല ട്രെന്‍ഡ് പോസ്റ്റല്‍ ബാലറ്റില്‍ വ്യക്തമായെങ്കിലും വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കുമ്പോള്‍ ശക്തമായ മത്സരമെന്ന സൂചനയാണ് പ്രകടമാകുന്നത്.

പോസ്റ്റല്‍ വോട്ടിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ യുഡിഎഫ് കുതിച്ചെങ്കിലും പിന്നാലെ എം സ്വരാജ് തിരികെ കയറി. വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തുകളിലാണ് ആദ്യം റൗണ്ടില്‍ എണ്ണിയത്. വഴിക്കടവില്‍ വലിയ ലീഡ് നേടിയാല്‍ ആര്യാടന്‍ തരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടാകാത്തത് യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം ആയിരം വോട്ടായി ഉയര്‍ന്നിട്ടുണ്ട്.

വഴിക്കടവില്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ച പി വി അന്‍വറാണ് യുഡിഎഫിന്റെ ലീഡ് കുറച്ചത്. ഈ മണ്ഡലത്തിലാണ് അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നത്.

ലീഡ് നില ഇങ്ങനെ:

യുഡിഎഫ് - 7683

എല്‍ഡിഎഫ് -6444

സ്വതന്ത്രന്‍ - 2866

ബിജെപി -1148

ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. 46 ബൂത്തുകള്‍ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാന്‍ മൂന്ന് റൗണ്ടുകള്‍ വേണ്ടി വരും. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമാകും. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതല്‍ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക .

മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫുള്ളത്. എന്നാല്‍ എല്‍ഡിഎഫിനും ആത്മവിശ്വാസത്തിലാണ്. സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍ എത്രവോട്ട് പിടിക്കുമെന്നതും ഫലത്തില്‍ നിര്‍ണായകമാണ്.

Tags:    

Similar News