കീര്‍ സ്റ്റാര്‍മാരെ പ്രധാന പദവിയില്‍ നിന്ന് മാറ്റാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം തുടങ്ങി; പകരക്കാരനായി ഉയര്‍ന്നു വരുന്നത് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം; മന്ത്രിസഭ രാജിവെച്ച് ഉടനടി ഇടക്കാല തെരഞ്ഞെടുപ്പിനായി മുറവിളി ശക്തം

കീര്‍ സ്റ്റാര്‍മാരെ പ്രധാന പദവിയില്‍ നിന്ന് മാറ്റാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം തുടങ്ങി

Update: 2025-08-19 02:31 GMT

ലണ്ടന്‍: ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിന് ലേബര്‍ പാര്‍ട്ടിയെ രക്ഷിക്കാനാവുമോ? പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ മാറ്റി പകരം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ലേബര്‍ പാര്‍ട്ടിയിലെ ഏക നേതാവായി ബേണ്‍ഹാം മാറി എന്നാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേഫലം പറയുന്നത്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്ന് പേരും ബേണ്‍ഹാം പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നവരാണ്. സോഷ്യലിസ്റ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന ന്യൂ സ്റ്റേറ്റ്‌സ്മാന്‍ മാസികയും പറയുന്നത് പല ലേബര്‍ എം പിമാരും സമാനമായ രീതിയില്‍ ചിന്തിക്കുന്നു എന്നാണ്.

മോര്‍ ഇന്‍ കോമണ്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേര്‍ ബേണ്‍ഹാം മികച്ച പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 22 ശതമാനം പേര്‍ മാത്രമായിരുന്നു സര്‍ കീര്‍ സ്റ്റാര്‍മറെ പിന്തുണച്ചത്. 46 ശതമാനം പേര്‍ക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ലായിരുന്നു. വടക്കിന്റെ രാജാവ് എന്നുകൂടി അറിയപ്പെടുന്ന, മുന്‍ ക്യാബിനറ്റ് മന്ത്രികൂടിയായ ബേണ്‍ഹാം നേരത്തെ രണ്ട് തവണ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുള്ളവരില്‍ 49 ശതമാനം പേരും സ്‌കോട്ട്‌ലാന്‍ഡില്‍ നിണ്ണുള്ളവരില്‍ 40 ശതമാനം പേരും ബേണ്‍ഹാമിനെയാണ് പിന്തുണച്ചത്.

യോര്‍ക്ക്ഷയറില്‍ സ്റ്റാര്‍മര്‍ നേടിയതിന്റെ ഇരട്ടിയോളം ജനപ്രീതി നേടാനും അദ്ദേഹത്തിനായി. ഇവിടെ സ്റ്റാര്‍മര്‍ 16 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബേണ്‍ഹാം സ്‌കോര്‍ ചെയ്തത് 31 പോയിന്റുകളായിരുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ക്കിടയിലും സ്റ്റാര്‍മര്‍ നേടിയതിന്റെ ഇരട്ടിയോളം ജനപ്രീതി നേടാന്‍ ബേണ്‍ഹാമിനായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും പാര്‍ട്ടിയുടെ കടുത്ത അനുഭാവികള്‍ക്കിടയില്‍ സ്റ്റാര്‍മര്‍ തന്നെയാണ് താരം. ഈ വിഭാഗത്തില്‍ സ്റ്റാര്‍മര്‍ക്ക് 46 പോയിന്റ് നേടാനായപ്പോള്‍ ബേണ്‍ഹാമിന് നേടാനായത് 36 പോയിന്റുകള്‍ മാത്രമായിരുന്നു.

അതിനിടയില്‍ മന്ത്രിസഭ രാജിവെച്ച് ഉടനടി പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകോണ്ട് 7,50,000 പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രിയുടെ ജനപ്രീതി കുത്തനെ ഇടിയുന്നു എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനിലെ ബഹുഭൂരിപക്ഷം ആളുകളും അത് ആഗ്രഹിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ഒരു ഇടക്കാല തെരഞ്ഞെടുപ്പിന്റെ സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. 2029 വരെ ഭരിക്കുന്നതിനുള്ള അനുമതിയാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും, ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പേബര്‍ പാര്‍ട്ടി വൃത്തങ്ങളും പറയുന്നു.

Tags:    

Similar News