ലേബര്‍ പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്നു; ഇപ്പോള്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി മുന്‍പില്‍; തെരുവിലെല്ലാം പാക്കിസ്ഥാന്റെയും ഫലസ്തീന്റെയും കൊടികള്‍; ഒരിടത്ത് ഭൂരിപക്ഷം 89 ശതമാനം; ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മിംഗ്ഹാം മുസ്ലിം നേതാക്കള്‍ പിടിച്ചെടുത്തപ്പോള്‍

ലേബര്‍ പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്നു; ഇപ്പോള്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി മുന്‍പില്‍

Update: 2025-06-02 03:11 GMT

ബിര്‍മ്മിംഗ്ഹാം: കഴിഞ്ഞ മാസമായിരുന്നു ബിര്‍മ്മിംഗ്ഹാമിലെ പെറി ബാര്‍ ഡിസ്ട്രിക്റ്റിലുള്ള ഒരു ക്രിമിനല്‍ അഭിഭാഷകനെ നാഷണല്‍ ക്രൈം ഏജന്‍സി കുഴല്‍പ്പണ ഇടപാടുകള്‍ക്ക് പിടികൂടിയത്. ഈ മാസം മദ്ധ്യത്തോടെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ട അയാള്‍ കഴിഞ്ഞ ബുധനാഴ്ച തന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. രാഷ്ട്രീയ ഉദ്ദേശങ്ങളോടെയുള്ള അറസ്റ്റ് എന്നാണ് 2,12,000 ഫോളോവേഴ്സുള്ള തന്റെ ടിക്ടോക് അക്കൗണ്ടിലൂടെ ഇയാള്‍ ആരോപിച്ചത്. രാഷ്ട്രീയത്തിലെ തന്റെ ഉയര്‍ച്ചയില്‍ അസൂയപൂണ്ടവര്‍ തന്നെ ഇരയാക്കുകയായിരുന്നു എന്ന് അയാള്‍ ആരോപിക്കുന്നു.

ഗാസ വിഷയത്തിലെ തന്റെ നിലപാടുകള്‍ ചിലരെ കുപിതരാക്കിയെന്നും അയാള്‍ ആരോപിച്ചു. തന്നെ നിശബ്ദനാക്കാണ് ഈ അറസ്റ്റെന്നും അയാള്‍ വീഡിയോയില്‍ പറയുന്നു. റോള്‍സ് റോയ്‌സും, ലംബോര്‍ഗിനിയുമൊക്കെ സ്വന്തമായുള്ള ഇയാള്‍ 2023 ഒക്ടോബര്‍ 7 വരെ ടിക്ടോക്കില്‍ താരമായിരുന്നത് ആഡംബര കാറുകളുടെ ശേഖരത്തിന്റെ പേരിലായിരുന്നു. അതുപോലെ, ആഭരണങ്ങള്‍ ധരിച്ചും, തന്റെ സ്വത്തിനെ കുറിച്ച് ഊറ്റം കൊണ്ടുമൊക്കെ ഇയാള്‍ ആരാധകരെ നേടി.

എന്നാല്‍, ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ 1200 ഇസ്രയേലികളെ കൊന്നതോടെ ഇയാളുടെ പോസ്റ്റുകളുടെ സ്വഭാവം തന്നെ മാറി. 1970 കളില്‍ പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനില്‍ വന്ന മാതാപിതാക്കളുടെ മകനായി ജനിച്ച ഇയാള്‍ക്ക് പെട്ടെന്ന് ഗാസയിലെ പാലസ്തീന്‍കാരോട് അനുഭാവം ഉണ്ടാവുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്നും ഇയാള്‍ മേയര്‍ പദവിയിലേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇയാള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ ആ പദ്ധതി പൊളിയുകയായിരുന്നു.

എന്നാല്‍, ഈ സംഭവം ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മ്മിംഗ്ഹാമിന്റെ രാഷ്ട്രീയ ഘടന വെളിപ്പെടുത്തുന്ന ഒന്നെന്ന രീതിയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. 2021 ലെ സെന്‍സസ് പ്രകാരം നഗരത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം വംശീയ ന്യൂനപക്ഷങ്ങളാണ്. എന്നാല്‍, അതീവ പ്രാധാന്യമുള്ള മറ്റൊരു കാര്യം, ജനങ്ങളില്‍ 30 ശതമാനത്തോളം പേര്‍ തങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ് എന്നതാണ്. ഒരൊറ്റ രാത്രികൊണ്ട് ടിക്ടോക് ലോയര്‍ എങ്ങനെ രാഷ്ട്രീയത്തില്‍ ഒരു ശക്തിയായി എന്നത് ഗാസ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിലേക്ക് മാത്രമല്ല, ബിര്‍മ്മിംഗ്ഹാമിലേ ജനത എത്രവേഗം വിഭജിക്കപ്പെടുന്നു എന്നതിലേക്ക് കൂടിയുള്ള വെളിച്ചം വീശലാണ്.

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇസ്ലാമിസ്റ്റ് ആശങ്ങള്‍ ചെലുത്തുന്ന സ്വാധീനമറിയാന്‍ നഗര മധ്യത്തിലെ സ്‌മോള്‍ ഹീത്ത് വാര്‍ഡിലേക്ക് പോയാല്‍ മതി. 2021 ലെ സെന്‍സസ് പ്രകാരം അവിടത്തെ ജനങ്ങളില്‍ 85.9 ശതമാനവും മുസ്ലീങ്ങളാണ്. പരമ്പരാഗത വസ്ത്രവും തൊപ്പിയുമണിഞ്ഞ പുരുഷന്മാര്‍ കടകള്‍ക്ക് മുന്നിലും മറ്റും സംസാരിച്ചു നില്‍ക്കുമ്പോള്‍, ബുര്‍ക്കയണിഞ്ഞ വനിതകള്‍ നിശബ്ദരായി റോഡിലൂടെ നടന്നു നീങ്ങുന്നത് കാണാം. വിളക്കു കാലുകള്‍ മുതല്‍, കടകളുടെ മുന്നില്‍ വരെ പാകിസ്ഥാന്‍ പതാകകളും പാലസ്തീന്‍ പതാകകളൂം കാണാം.

മിക്ക കടകളുടെ ചുമരുകളിലും ഖുറാന്‍ വാചകങ്ങള്‍ അറബി ഭാഷയില്‍ എഴുതിവെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിത ശൈലിക്ക് ഇണങ്ങുന്നതെന്ന് പരസ്യം ചെയ്ത് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളും ഉണ്ട്. അതേസമയം, ഇസ്ലാമില്‍ വിലക്കപ്പെട്ടിട്ടുള്ള ചൂതാട്ട കേന്ദ്രങ്ങള്‍ക്കും കുറവില്ല. മാറുന്ന ബ്രിട്ടന്റെ ഒരു നേര്‍ക്കാഴ്ചയാണ് സ്‌മോള്‍ ഹീത്ത്. ഇരുപതാം നൂറ്റാണ്ടില്‍ ബിര്‍മ്മിംഗ്ഹാം നിര്‍മ്മാണ വ്യവസായ മേഖലയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നപ്പോള്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇവിടെ അധികവും.

ബിര്‍മ്മിംഗ്ഹാം സ്‌മോള്‍ ആംസ് കമ്പനിയായിരുന്നു അന്ന് ഇവിടത്തെ ഒരു പ്രധാന തൊഴില്‍ ദാതാവ്. പിന്നീട് 1973 ല്‍ ഈ കമ്പനി അടച്ചു പൂട്ടിയതോടെ പ്രദേശത്തെ ഒട്ടുമിക്ക വീടുകളും ഒഴിഞ്ഞു. നഗരാന്തരീക്ഷവും എന്നാല്‍, വീടുകളുടെ വിലക്കുറവും, ഒരു പുതിയ വിഭാഗം കുടിയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിച്ചു, ദക്ഷിണ ഏഷ്യയില്‍ നിന്നുള്ള മുസ്ലീങ്ങള്‍. 1991 ആയപ്പോഴേക്കും സ്‌മോള്‍ ഹീത്തിലെ ജനസംഖ്യയില്‍ 60 ശതമാനത്തോളം പേര്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നായി എന്ന് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

ഈ പശ്ചാത്തലത്തിലായിരുന്നു അഖ്മദ് യാക്കൂബ് വളരുന്നത്. ഒരു സാധാരണ പൗരനില്‍ നിന്നും അധികാരക്കൊതിയനായ രാഷ്ട്രീയക്കാരനായി അയാള്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. ഗാസയെ കുറിച്ച് അയാള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളായിരുന്നു മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ അയാള്‍ക്ക് വേരോട്ടമുണ്ടാക്കിയത്. 2024 മെയ് 4 ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ 70,000 വോട്ടുകള്‍ നേടി ഇയാള്‍ മൂന്നാം സ്ഥാനത്തെത്തി. ഇത് രണ്ട് മാസത്തിന് ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇയാള്‍ക്ക് ഉത്തേജകമായി.

ലേബര്‍ പാര്‍ട്ടിയുടെ സിറ്റിംഗ് എം പി ആയ ഷബാന മഹമൂദിനെതിരെ ഇയാള്‍ ബിര്‍മ്മിംഗ്ഹാം ലേഡിവുഡ് നിയഓജക മണ്ഡലത്തിലായിരുന്നു മത്സരിച്ചത്. ഗാസയിലെ വംശഹത്യ പ്രധാന ചര്‍ച്ചാ വിഷയമാക്കിയ ഇയാള്‍ക്ക് ജയിക്കാന്‍ ആയില്ലെങ്കിലും, 33.2 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താനായി. ഈ തെരഞ്ഞെടുപ്പില്‍ മറ്റു പലയിടങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയം ക്ണ്ടു. ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്ന ആയുബ് ഖാന്‍, പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടായിരുന്നു മത്സരിച്ചത്.

യാക്കൂബ് മത്സരിച്ച ലേഡിവുഡ് മണ്ഡലത്തിന്റെ തൊട്ടടുത്ത മണ്ഡലമായ പെറി ബാറിലായിരുന്നു ഇയാള്‍ മത്സരിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു പ്രചാരണം. തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ വോട്ടും ഗാസയ്ക്കുള്ള വോട്ടാണ് എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. ലേബര്‍ പാര്‍ട്ടിയുടെ സിറ്റിംഗ് എം പിയെ 507 വോട്ടുകള്‍ക്ക് പരാജയപ്പെടുത്താന്‍ അയൂബ് ഖാന് കഴിഞ്ഞു. അടുത്തിടെ, പാക്ക് അധീന കാശ്മീരില്‍ വിമാനത്താവളം പണിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച എം പിമാരില്‍ അയൂബ് ഖാനും ഉള്‍പ്പെടുന്നു.

Tags:    

Similar News