ഫ്രീഡം ഫ്ളോട്ടിലയെ വട്ടമിട്ട് പറന്ന് ഇസ്രായേല്‍; ഗ്രെറ്റ തന്‍ബര്‍ഗും സംഘവും യാത്ര ചെയ്യുന്ന കപ്പല്‍ വട്ടമിട്ട് പിടികൂടി ഇസ്രായേല്‍ സേന; മടങ്ങിയില്ലെങ്കില്‍ വെടിവയ്ക്കുമെന്ന് ഭീഷണി; മെഡ്ലീന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഗസ്സയില്‍ പ്രവേശനം അനുവദിക്കാതെ ഇസ്രായേല്‍ തുറമുഖത്തേക്ക് കൊണ്ടുപോയി

ഫ്രീഡം ഫ്ളോട്ടിലയെ വട്ടമിട്ട് പറന്ന് ഇസ്രായേല്‍; ഗ്രെറ്റ തന്‍ബര്‍ഗും സംഘവും യാത്ര ചെയ്യുന്ന കപ്പല്‍ വട്ടമിട്ട് പിടികൂടി ഇസ്രായേല്‍ സേന

Update: 2025-06-09 04:48 GMT

ഗാസാ സിറ്റി: ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഗ്രെറ്റ ത്യുന്‍ബെയുടെ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ സൈന്യം. ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെയും കപ്പലില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കപ്പല്‍ ഇസ്രയേല്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മദ്ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗ്രെറ്റയെ കൂടാതെ റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍, ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ , തിയാഗോ അവില, ഒമര്‍ ഫൈയാദ് , പാസ്‌കല്‍ മൗറീറാസ് , സുയൈബ് ഒര്‍ദു , സെര്‍ജിയോ ടൊറിബിയോ, മാര്‍ക്കോ വാന്‍ റെന്നിസ്, റെവ വിയാഡ് എന്നീ സന്നദ്ധ പ്രവര്‍ത്തകരും ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്. ഈ കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഫലസ്തീന്‍ മേഖലയിലെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫ്രീഡം ഫ്േളാട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. പഴച്ചാറുകള്‍, പാല്‍, അരി, ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇത് രണ്ടാംവട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്ളോ്ട്ടിലയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ആദ്യത്തെ ശ്രമം നടന്നത്. അന്ന് മാള്‍ട്ടാ തീരത്തുകൂടി സഞ്ചരിക്കുമ്പോള്‍ കപ്പലില്‍ ഡ്രോണ്‍ പതിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അന്ന് കപ്പലിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. നേരത്തേ കപ്പലിന് ചുറ്റും ഇസ്രായേല്‍ നേവിയുടെ ബോട്ടുകള്‍ വട്ടമിട്ടിരുന്നു.

മടങ്ങിയില്ലെങ്കില്‍ വെടിവയ്ക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ മരിച്ചാലും മടങ്ങില്ലെന്നാണ് ഗ്രെറ്റയും സംഘവും വ്യക്തമാക്കിയത്. അതേ സമയം ഇസ്രയേല്‍ കപ്പല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് തങ്ങളെ അവര്‍ തട്ടിക്കൊണ്ട് പോയി എന്നാണ് ഗ്രെറ്റയും സംഘവും ആരോപിക്കുന്നത്. ഹമാസിന് ആയുധങ്ങള്‍ എത്തുന്നത് തടയുന്നതിനായി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ഇസ്രയേല്‍ സൈന്യം വന്‍ തോതിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തതിലാണ് ആക്ടിവിസ്റ്റുകളുടെ കപ്പലിന് ചുറ്റും അവര്‍ ഡ്രോണുകളും വിന്യസിച്ചിരുന്നത്.

Tags:    

Similar News