ആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി'; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചു മതിവരാതെ ഡൊണാള്‍ഡ് ട്രംപ്; അഭിമുഖത്തിലെ വാവിട്ട വാക്കുകള്‍ക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം; അശ്ലീലമെന്ന് വിമര്‍ശനം

ആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി'

Update: 2025-08-04 11:39 GMT

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണിച്ചു വിവാദത്തില്‍ ചാടിയ ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനം കടുക്കുന്നു. വാവിട്ട വാക്കുകളുടെ പേരില്‍ കടുത്ത വിമര്‍ശനമേറ്റു വാങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം.സമാധാനത്തിനുള്ള നോബല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന ലീവിറ്റിന്റെ വാദത്തിന് മറുപടിയായി ന്യൂസ്മാക്സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

'അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോള്‍ കാരലിനെ ഒരു മെഷീന്‍ ഗണ്‍ പോലെയാണ് തോന്നുന്നത്' ട്രംപ് പറഞ്ഞു. അവള്‍ ഒരു മികച്ച വ്യക്തിയാണ്. കാരലിനേക്കാള്‍ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും അതിശയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും' ട്രംപ് വ്യക്തമാക്കി. ഈ വാക്കുകളിലാണ് ട്രംപിനെതിരെയുള്ള വിമര്‍ശനം ശക്തമായത്.

ട്രംപിന്റെ ഭാഷാ പ്രയോഗങ്ങള്‍ തികച്ചും അസ്വസ്തതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്നും വിമര്‍ശനവുമുയര്‍ന്നു. അഭിമുഖത്തില്‍ സംസാരിച്ചപ്പോള്‍ ട്രംപ് ഒട്ടും പ്രഫഷനല്‍ അല്ലാതെയാണ് സംസാരിച്ചതെന്നും ചിലര്‍ പ്രതികരിച്ചു. ഒരു ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകയെക്കുറിച്ച് ഏതെങ്കിലും പുരുഷന്‍ ഇങ്ങനെ പറഞ്ഞാല്‍ ആ കമ്പനി അയാളെ പുറത്താക്കുന്നതാണ് രീതി. അയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഒരാള്‍ പ്രതികരിച്ചു. മാധ്യമങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഈ പരാമര്‍ശത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ ആരെങ്കിലും അദ്ദേഹത്തോടോ വൈറ്റ് ഹൗസിനോടോ ചോദിക്കുമോ? എന്നും പലരും ചോദിക്കുന്നുണ്ട്.

27 കാരിയായ കാരലിന്‍ ലീവിറ്റ് ട്രംപിന്റെ അഞ്ചാമത്തെ പ്രസ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപിന്റെ അന്താരാഷ്ട്ര ശ്രമങ്ങളെ അവര്‍ പ്രശംസിച്ചിരുന്നു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും ലീവിറ്റ് ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അധികാരമേറ്റതിനുശേഷം അദ്ദേഹം സമാധാന കരാറിനും വെടിനിര്‍ത്തലിനും മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും കാരലിന്‍ അവകാശപ്പെട്ടിരുന്നു.

Tags:    

Similar News