ലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം; ആക്രമണ സമയം നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ല; ഇസ്രയേലി ഹെലികോപ്റ്ററിനെ മറികടന്ന് പറക്കുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; താഴ്ന്നു പറന്ന് റഡാര്‍ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചു

ലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം

Update: 2024-10-19 14:31 GMT

ടെല്‍ അവീവ്: ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാന്‍ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനിടെയാണ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള രംഗത്തേക്ക് വരുന്നത്. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ വധിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള നെതന്യാഹുവിനെ ലക്ഷ്യമിട്ടത്.

ലെബനനില്‍നിന്ന് വന്ന മൂന്ന് ഡ്രോണുകളില്‍ ഒന്ന് നെതന്യാഹുവിന്റെ സീസറിയിലുള്ള അവധിക്കാലവസതിയില്‍ പതിച്ചെന്ന് പ്രധാനമന്ത്രിയുടെ വക്താവ് സ്ഥിരീകരിച്ചു. സംഭവസമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ആക്രമണത്തില്‍ നെതന്യാഹു സുരക്ഷിതനാണ്. വസതിക്ക് സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഡ്രോണുകള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡ്രോണ്‍ ഇസ്രയേല്‍ വ്യോമപരിധിക്കുള്ളിലൂടെ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇറാന്‍ സൈന്യത്തിന്റെ എക്‌സ് പോസ്റ്റാണ് രംഗത്തുള്ളത്. ഈ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇസ്രായേലും ഇതേ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ ഹെലികോപ്റ്ററിനെ മറികടന്ന് ഡ്രോണ്‍ വേഗത്ത് പറന്ന് മുന്നോട്ടു പോകുന്ന ദൃശ്യങ്ങളാണ് ഇസ്രയേലി സൈന്യം പങ്കുവെച്ചിരിക്കുന്നത്. ലെബനനില്‍ നിന്നുള്ള ഈ ഡ്രോണിന് ഇസ്രയേലിന്റെ റഡാര്‍ സംവിധാനത്തേക്കാള്‍ താഴ്ന്ന് പറക്കാന്‍ കഴിഞ്ഞതാണ് ഡ്രോണുകള്‍ തടുക്കാന്‍ കഴിയാത്തതിന് കാരണം. ഇങ്ങനെ താഴ്ന്നു പറന്ന ഡ്രോണാണ് പിന്നീട് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സിസേറിയയിലെ സ്വകാര്യ വസതിയില്‍ പതിച്ചതെന്നാണ് സൈബറിടങ്ങളില്‍ അടക്കം അവകാശപ്പെടുന്നത്.

അതേസമയം ലെബനനില്‍ നിന്ന് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മറ്റ് രണ്ട് ഡ്രോണുകളെ സൈന്യം തടഞ്ഞതായാണ് ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ലെബനനില്‍ നിന്നും എഴുപത്കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഡ്രോണ്‍ സിസേറിയയില്‍ പൊട്ടിത്തെറിച്ചത്. ഹമാസിന്റെ തലവന്‍ യഹിയ സിന്‍വാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഗാസയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈനികനടപടിക്കിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.


ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് സ്ഥിരീകരിച്ചത്. ഡിഫന്‍സ് ഫോഴ്‌സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചത്. ഇതിന്റെ സന്തോഷ പ്രകടനത്തിന് ഇടെയാണ് ഇസ്രയേലിനെ ഹിസ്ബുള്ള ആക്രമിച്ചത്.

ബുധനാഴ്ച തെക്കന്‍ ഗാസയിലെ റാഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ ബിസ്ലാക്ക് ബ്രിഗേഡിന്റെ കൈകളിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. റാഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ തെരുവിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ബിസ്ലാക്ക് ബ്രിഗേഡ് ട്രെയിനിംഗ് യൂണിറ്റിന്റ പട്രോളിംഗിനിടെ സിന്‍വാര്‍ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കാണുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നടത്തിയ വെടിവയ്പില്‍ രണ്ട് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.

പരിക്കേറ്റ സിന്‍വാര്‍ അടുത്തുകണ്ട തകര്‍ന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി.സിന്‍വാറിനെ തെരഞ്ഞ് ഇസ്രയേല്‍ ഡ്രോണ്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. രണ്ടാം നിലയില്‍ അവശനായി സോഫയിലിരുന്ന സിന്‍വാര്‍ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തില്‍ കുളിച്ച സിന്‍വാര്‍, മുഖം തുണികൊണ്ട് മറച്ചിരുന്നു. വലതുകൈ തകര്‍ന്നിരുന്നു. ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സേനയായ ഷിന്‍ ബെറ്റില്‍ സിന്‍വാറിനെ കണ്ടെത്തുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു.

ഷിന്‍വാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യുഎസും അവകാശപ്പെടട്ടിരുന്നു.ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ തടസപ്പെടുത്തി. അടിത്തറ തുളച്ചുകയറുന്ന റഡാറുകള്‍ ഇസ്രയേലിന് കൈമാറിയതായും യുഎസ് വ്യക്തമാക്കുന്നു. എന്നിരുന്നാലും ലോകത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഇത്രയും കാലം സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, സിന്‍വാറിന്റെ ഒരു അബദ്ധമാണ് കൊല്ലപ്പെടുന്നതിന് ഇടയാക്കിയത്. ഒളിസങ്കേതത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിന്‍വാര്‍ എവിടെയാണെന്ന് അറിവ് പോലും ഇല്ലാതിരുന്ന ട്രെയിനി സ്‌ക്വാഡ് കമാന്‍ഡര്‍മാരില്‍ ഒരാളുടെ കണ്ണില്‍പ്പെടുകയായിരുന്നു. ഈസമയത്താണ് ആക്രമണം ഉണ്ടായത്.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിന്‍വാര്‍. ബെയ്‌റുത്തിന്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കന്‍ ലെബനനിലെ നബതിയേഹിലുമാണ് ഇസ്രയേല്‍ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് നബതിയേഹില്‍ മേയറുള്‍പ്പെടെ ആറുപേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടലില്‍ 1356 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.ഇസ്രായേല്‍, നെതന്യാഹു, ഡ്രോണ്‍, ആക്രമണം, വീഡിയോ

Tags:    

Similar News