ഇസ്രയേലികളുടെ മൊബൈല്‍ ആപ്പില്‍ റെഡ് സിഗ്നല്‍; ഒന്നര മിനിറ്റിനുള്ളില്‍ ബങ്കറിലേക്ക് നീങ്ങാന്‍ നെട്ടോട്ടം; പിന്നെ കേട്ടത് ആകാശത്തു മിസൈലുകള്‍ തകരുന്ന ശബ്ദം; ഇറാന്‍ മിസൈലുകള്‍ എത്തിയപ്പോള്‍ ഇസ്രയേലികള്‍ ചെയ്തത്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി

ഇസ്രയേല്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായി പ്രത്യേക ആപ്പുകള്‍

Update: 2024-10-02 05:12 GMT

ജെറുസലേം: ഇസ്രയേലിലെ ജനങ്ങളെ സംബന്ധിച്ച് ഇന്നലെ നെട്ടോട്ടത്തിന്റെ ദിനമായിരുന്നു. ഇറാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടേയ്ക്ക് മിസൈലാക്രമണം നടത്തുന്നത്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്തിയതിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇറാന്‍ ആദ്യമായി ഇസ്രയേലിലേക്ക് ആക്രണം നടത്തിയത്. ഇസ്രയേല്‍ സിറിയയിലെ ഡമാസ്‌ക്കസിലുള്ള ഇറാന്‍ കോണ്‍സുലേറ്റില്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം ആയിട്ടായിരുന്നു ഇത്. അതിന് ശേഷം ഇന്നലെയാണ് ഇറാന്‍ ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണം നടത്തുന്നത്.

ഇസ്രയേല്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായി പ്രത്യേക ആപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇന്നലെ പല വട്ടം മൊബൈല്‍ ആപ്പില്‍ ഇത്തരം സന്ദേശങ്ങളുമായി റെഡ് സിഗ്‌നല്‍ ഫ്ളാഷ് ചെയ്തിരുന്നു. തുടര്‍ന്ന് ഒന്നര മിനിട്ടിനുള്ളില്‍ ബങ്കറുകള്‍ക്ക് ഉളളിലേക്ക് ജനങ്ങള്‍ നെട്ടോട്ടം ഓടുകയായിരുന്നു. അതിനിടയിലാണ് ഇസ്രയേലിലെ സമയം വൈകുന്നേരം അഞ്ച് മണിയോടെ ഒരു തോക്കുധാരി ജറുസലേമിലെ ബൗലേവാര്‍ഡില്‍ ജനങ്ങള്‍ക്ക് നേരേ വെടിവെയ്പും തുടങ്ങിയിരുന്നു.

വാട്്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ കൂടി പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. അന്തര്‍ദേശീയ മാധ്യമമായ ഡെയ്ലിമെയില്‍ ഇത്തരത്തില്‍ നിരവധി പേരുടെ അനുഭവങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ബസില്‍ സഞ്ചരിക്കുക ആയിരുന്ന നയോമി എന്ന യുവതി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് മിസൈലാക്രമണം സംബന്ധ ിച്ച മുന്നറിയിപ്പ് വരുന്നത് . തുടര്‍ന്ന് എല്ലാവരും ബസ് നിര്‍ത്തിയിട്ട് അടുത്തുള്ള അഭയ സ്ഥാനങ്ങള്‍ തേടി ഓടുകയായിരുന്നു.

മിസൈലാക്രണം നേരിയ തോതില്‍ കുറഞ്ഞ സമയത്ത് ബസില്‍ ഇവര്‍ യാത്ര പുനരാരംഭിച്ചു എങ്കിലും വീണ്ടും അടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി എല്ലാ യാത്രക്കാരും അടുത്തുള്ള ഒരു പാലത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോം മിസൈലുകള്‍ തകര്‍ത്തെറിയുന്നതും അവര്‍ കണ്ടിരുന്നു. മിസൈലുകള്‍ അയണ്‍ഡോമുകള്‍ തകര്‍ക്കുന്ന ശബ്ദം കിലോമീറ്ററുകള്‍ ദൂരത്തില്‍ പ്രകമ്പം കൊണ്ടു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഇത്തരത്തില്‍ നൂറ് നൂറ് കഥകളാണ് ഇസ്രയേലിലെ ഓരോരുത്തര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ഒരു യുവതി സുഖമില്ലാത്ത മകളെ വീട്ടിലാക്കി ഇളയ കുട്ടിയേയും കൊണ്ട് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ മിസൈല്‍ ആക്രമണ സന്ദേശം എത്തിയ സംഭവവും ഞെട്ടലോടെയാണ് വിവരിക്കുന്നത്. ഇവരുടെ ഒരു കുട്ടി ഈ സമയം സ്‌ക്കൂളിലായിരുന്നു. വീട്ടിലായിരുന്ന കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ട സംഭവം വിവരിക്കുമ്പോഴും അവര്‍ ഭയന്ന് വിറയ്ക്കുകയായിരുന്നു.

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈല്‍ അയച്ച് ഇറാന്‍ നല്‍കുന്നതും യുദ്ധ സജ്ജമെന്ന സന്ദേശമാണ്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെന്‍ ഗുറിയോണിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചു. പക്ഷേ മിസൈല്‍ ആക്രമണത്തെ ഇസ്രയേല്‍ ഡോമുകളുപയോഗിച്ചു തകര്‍ത്തുവെന്നതാണ് വസ്തുത.

തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിയന്ത്രിതവും പരിമിതവും ആസൂത്രിതവുമായ കരയാക്രമണമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. എന്നാല്‍, നടപടി എത്രദിവസം നീളുമെന്ന് സൂചിപ്പിച്ചില്ല. അധിനിവേശത്തിനുമുന്നോടിയായി അതിര്‍ത്തിയിലെ 25 ഗ്രാമങ്ങളൊഴിയാന്‍ ലെബനീസ് പൗരരോട് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമെന്നും ഇത് ലെബനനിലെ ജനങ്ങള്‍ക്കുനേരേയുള്ള യുദ്ധമല്ലെന്നും ഇസ്രയേല്‍സൈന്യം പറഞ്ഞു. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ സൈന്യം നേരിട്ട് ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടില്ല.

Tags:    

Similar News